കാസർകോട്: ചെറുവത്തൂരിന്റെ പ്രിയ ട്യൂഷൻ ടീച്ചറെ വനിത ദിനത്തിൽ ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാരായണി ടീച്ചറെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. ചെറുവത്തൂരിൽ വാടകവീട്ടിലാണ് 65 വയസ്സുള്ള ടീച്ചർ താമസിക്കുന്നത്. വിദ്യാർത്ഥികളുടെ വീട്ടിൽ ചെന്ന് ട്യൂഷൻ നൽകുന്ന രീതിയാണ് നാരായണി ടീച്ചർക്കുള്ളത്. 50 വർഷമായി അധ്യാപനം തൊഴിലാക്കിയ ടീച്ചർ ഇതിനായി ദിവസവും 25 കിലോമീറ്റർ നടക്കുന്നു.
അധ്യാപനത്തിനായി അതിരാവിലെ 4.30 മണിക്ക് വീട്ടിൽ നിന്നിറങ്ങുന്ന ടീച്ചർ ക്ലാസ് കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തുന്നത്. പതിനഞ്ചാം വയസ് മുതൽ ടീച്ചർ ഈ ജോലി തുടരുന്നു. ട്യൂഷൻ ക്ലാസ്സിൽ നിന്നുള്ള തുച്ഛ വരുമാനം കൊണ്ടാണ് ദൈനംദിന ജീവിതചെലവിനുള്ള വക കണ്ടെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ടീച്ചർ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കുട്ടികൾക്ക് നേരിട്ട് അറിവ് പറഞ്ഞു കൊടുക്കുന്നതാണ് ഉത്തമം എന്നാണ് ടീച്ചറുടെ കാഴ്ചപ്പാട്.
വനിതാശിശു വികസന വകുപ്പ്, ജില്ലാവനിതാ ശിശുവികസന ഓഫീസ് കാസർഗോഡ് ജില്ലാ പഞ്ചായത്ത്, ജില്ലാ ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാസർകോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചാരണ പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി വനിതാ ശിശു വികസന വകുപ്പിന് വേണ്ടി നാരായണി ടീച്ചറെ പൊന്നാടയണിച്ച് ആദരിച്ചു.