Wednesday, June 18, 2025

റിയാസ് മൗലവി വധം: പ്രതിഭാഗം വാദവും പൂർത്തിയായി

Must Read

കാസർകോട്: ബി.ജെ.പി കുത്തക ഭരണം തുടരുന്ന മധൂർ പഞ്ചായത്തിലെ ചൂരിയിൽ മദ്റസ അദ്ധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ പ്രതിഭാഗ വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നേരത്തെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദം നടക്കും.


പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രധാന സാക്ഷികള്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ പ്രതിനിധികള്‍, കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ് പിയും ഇപ്പോള്‍ കൊച്ചി മേഖലാ ഡിഐജിയുമായ ഡോ. എ ശ്രീനിവാസന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണന്‍ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്. പ്രതിഭാഗം ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഓഫീസ് സെക്രട്ടറിയെയാണ് പ്രതിഭാഗം വിസ്തരിച്ചത്.
സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ അഡ്വ. എം അശോകന്‍, അഡ്വ. ടി ഷാജിത്ത്, അഡ്വ. അരുൺ കുമാർ കെപി എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി തലശേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സുനില്‍ കുമാറാണ് ഹാജരായത്. അഭിഭാഷകര്‍ തമ്മിലുള്ള വാദ പ്രതിവാദത്തിന് ശേഷം അന്തിമ വിധി ഉണ്ടാവും.


2017 മാര്‍ച് 20ന് രാത്രി ചൂരിയിലെ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിനോടനബുന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ മൂന്ന് ദിവസത്തിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (22), നിധിന്‍ കുമാര്‍ (21), അഖിലേഷ് എന്ന അഖില്‍ (27) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായത് മുതല്‍ പ്രതികള്‍ ജയിലില്‍ തന്നെയാണ്.     


സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പിച്ചത് കൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതെ പോയത്. പ്രതികള്‍ ഹൈകോടതിയെ വരെ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വര്‍ഗീയ കൊലക്കേസ് ആയതുകൊണ്ട് കേസിന്റെ വിധിയെ ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ശാസ്ത്രീയ തെളിവുകളാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img