കാസര്‍കോട്: ജില്ലയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സംസ്ഥാന സര്‍ക്കാർ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികള്‍ മുടക്കി പണിത ആശുപത്രി പൊളിച്ച് മാറ്റുന്നത് സര്‍കാരിന്റെ അലംഭാവം കാരണമാണ്. സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപണി നടത്താത്തത് കൊണ്ടാണ് 60 കോടി മുടക്കി ടാറ്റ സിഎസ്ആര്‍ ഫണ്ടില്‍ നിര്‍മിച്ച ആശുപത്രി പൊളിക്കേണ്ടി വരുന്നത്.
കോവിഡ് സമയത്ത് ജില്ലയില്‍ നല്ലൊരു ആശുപത്രി ഇല്ലാത്തതിനാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിര്‍മ്മിച്ച് നല്‍കിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍കാര്‍ ഒന്നും ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. കോവിഡിന് ശേഷം ആശുപത്രി മറ്റുരോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍കാരിന്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നു.
കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച തറ നാശാവസ്ഥയിൽ കിടക്കുന്നു. ആശുപത്രിയിലെ കണ്ടൈനറുകളിലെല്ലാം വ്യാപകമായ ചോര്‍ച്ചയാണ്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന സംസ്ഥാനത്തിലെ ഒരു ജില്ലയില്‍ നല്ലൊരു ആശുപത്രി പോലും ഇല്ല. ഉള്ള ആശുപത്രി ഇല്ലാതാക്കുന്നതിലാണ് സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.