മംഗളൂറു:എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന ഹിമാചൽ പ്രദേശ് സ്വദേശിനി അർച്ചന ധിമാൻ (28) ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകൻ ആദേശിനെ (26) കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി കർണാടക പൊലീസ് അറിയിച്ചു. ആദ്യം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കൊലപാതകമാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് ആദേശ്.
ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചനയെ വീണ നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ആദേശ് ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അർച്ചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ബംഗളൂറിനും ദുബൈക്കുമിടയിൽ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്ന അർച്ചന സംഭവത്തിന് നാല് ദിവസം മുമ്പാണ് ആദേശിനെ കാണാൻ ബംഗളൂറിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ആദേശ് ഒരു ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട് താമസ സ്ഥലത്തേക്ക് മടങ്ങിയതിന് ശേഷമാണ് സംഭവങ്ങൾ നടന്നതെന്നുമാണ് പൊലീസ് പറയുന്നത്.
ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. എന്നാൽ സംഭവ ദിവസം രാത്രിയിൽ കമിതാക്കൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
അർച്ചനയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ ആദേശ് കൊല്ലുക എന്ന ഉദ്ദേശത്തോടെ അപാർട്മെന്റിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ആദേശിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.