Wednesday, June 18, 2025

കുടുക്കില്ലാത്ത കുപ്പായമിട്ട് പ്രതിജ്ഞക്കൊരുങ്ങിയ മുഖ്യമന്ത്രി
സി.പി.ഐ നേതാക്കൾക്ക് കുരുക്കിട്ട് ഇറങ്ങിപ്പോയി

Must Read

കാസർകോട്: രണ്ടാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വളഞ്ഞമ്പലത്തെ വാടക വീട്ടിൽ നിന്നിറങ്ങുമ്പോൾ എടുത്തണിയാൻ ഇ.എം.എസ് നമ്പൂതിരിപ്പാടിന് കുടുക്കുകൾ പൊട്ടിയ ചുളിഞ്ഞ കുപ്പായമേ ഉണ്ടായിരുന്നുള്ളൂ. മകൻ ശശിയെ ഒക്കത്തെടുത്ത് ഭാര്യ ആര്യ അന്തർജ്ജനത്തിനൊപ്പം അദ്ദേഹം റയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയി തിരുവനന്തപുരത്തേക്ക് തീവണ്ടി കയറി.സത്യപ്രതിജ്ഞക്ക് മുമ്പ് വാച്ച് കേടായി നിലച്ചപ്പോൾ ദേശാഭിമാനി ലേഖകന്റെ വാച്ച് കടം വാങ്ങി കെട്ടി.ബദൽ മന്ത്രിസഭ ഉണ്ടാക്കാൻ സാധ്യതയുള്ള സി.പി.ഐ നേതാക്കൾക്കെല്ലാം കുരുക്കിട്ടാണ് 1969 ഒക്ടോബർ 24ന് ഇ.എം.എസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോയത്.നമ്പൂതിരിയുടെ കൗശലം ബുദ്ധിപൂർവ്വം മറികടന്ന സി.പി.ഐ രാജ്യസഭ അംഗമായിരുന്ന സി.അച്യുത മേനോന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുതിയ മന്ത്രിസഭയുണ്ടാക്കി.പിരിച്ചുവിട്ട മന്ത്രിസഭയിലും പുതിയതിലും മുസ്‌ലിം ലീഗ് പങ്കാളിത്തം വഹിച്ചു-സി.പി.എം തമസ്കരിച്ചുപോന്ന ഈ ചരിത്രങ്ങൾ അനാവരണം ചെയ്യുകയാണിപ്പോൾ പാർട്ടി പത്രം.

സി.പി.ഐ ഉൾപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരണ ശേഷം മൂടി വെക്കുമായിരുന്ന രാഷ്ട്രീയ കരുനീക്കങ്ങൾ പുറത്തിട്ടും പിണറായി വിജയന് എതിരെ ചാട്ടുളിയായും കാസർകോട് ജില്ലയിൽ നിന്നുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ രത്നാകരൻ മാങ്ങാട് മാധ്യമ കുലപതി തോമസ് ജേക്കബുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് പുനരവതരിപ്പിക്കുന്നത്.ദേശാഭിമാനി വാരികയിൽ വന്ന സംസാരം ഓൺലൈൻ പതിപ്പിന്റെ “ഇ.എം.എസ് ഇല്ലാത്ത 25 വർഷങ്ങൾ”പേജിലാണ് പോസ്റ്റ് ചെയ്തത്. ഇ.എം.എസ് നമ്പൂതിപ്പാട് രണ്ടാമതും മുഖ്യമന്ത്രിയായ മന്ത്രിസഭ 1969 ഒക്ടോബർ 24 ന് രാജിവെച്ച ശേഷം ബദൽ ഉണ്ടാക്കുന്നത് തടയാൻ നടന്ന രാഷ്ട്രീയ കരുനീക്കങ്ങൾ സി.പി.ഐ വിരുദ്ധമായിരുന്നു. 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ട ശേഷം ആ ചരിത്രം തമസ്ക്കരിക്കാനാണ് സി.പി.എം ശ്രദ്ധിച്ചു പോന്നത്.
ഇ.എം.എസ് അന്ന് പ്രകടിപ്പിച്ച രാഷ്ട്രീയ കൗശലം സി.പി.ഐ നേതാക്കൾ ബുദ്ധിപരമായി നേരിട്ട ചരിത്രം രത്നാകരൻ ടി.ജെയോട് ചോദിച്ച് പറയിപ്പിച്ചത് ദേശാഭിമാനിയിൽ ഇങ്ങിനെ വായിക്കാം:


“……ഇ.എം.എസ് അറുപത്തിയൊമ്പതിൽ രാജിവയ്ക്കുന്നു, അഥവാ രാജിവയ്ക്കാൻ നിർബന്ധിതനാകുന്നു. രാജിവയ്ക്കുമ്പോൾ വീണ്ടുമൊരു മന്ത്രിസഭയുണ്ടാകാതിരിക്കാൻ വേണ്ടി ഇ എം എസ് എല്ലാ വേലകളും ചെയ്യുന്നു. സിപിഐയിലെ എല്ലാ കരുത്തന്മാർക്കും എതിരെ കേസ് ചാർജ്‌ജ് ചെയ്യിച്ചു. നിയമസഭയിൽ, അഴിമതി ആരോപണം കൊണ്ടുവന്നു. അന്ന് ടി വി തോമസ് അല്ലെങ്കിൽ എം എൻ. ഗോവിന്ദൻനായർ ഇവരിൽ ഒരാൾ മാത്രമേ മുഖ്യമന്ത്രിയാകാൻ കഴിവുള്ളവരായിട്ടുള്ളൂ. അവരെ രണ്ടുപേരെയും ‘ഫിക്സ്’ ചെയ്തു. ഇനി മന്ത്രിസഭയുണ്ടാകില്ല, തെരഞ്ഞെടുപ്പ് മാത്രമേ ഉണ്ടാവുള്ളൂ. അങ്ങനെ ഉറപ്പിച്ച് അദ്ദേഹം ഇറങ്ങിപ്പോയി. സിപിഐക്കാർക്ക് ബുദ്ധി കടംകൊടുക്കേണ്ടല്ലോ, അവർ ഡൽഹിയിൽ രാജ്യസഭയിൽ ഇരുന്ന അച്യുതമേനോനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു”.


മുസ്‌ലിം ലീഗ് ഉൾപ്പെട്ട സപ്തകക്ഷി മുന്നണി മന്ത്രിസഭയ്ക്ക് ബദലായി സി.പി.ഐ നേതാവ് സി.അച്ച്യുത മേനോന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് അധികാരമേറ്റ മന്ത്രിസഭ തുടർച്ചയായി ഏഴ് വർഷമാണ് ഭരിച്ചത്.സി.പി.എമ്മിന്റെ എക്കാലത്തെയും കണ്ണിൽ കരടായ അച്യുത മേനോനും ഇ.എം.എസും തമ്മിൽ ലേഖനങ്ങളിലൂടെ പൊരിഞ്ഞ പോരാട്ടമായിരുന്നു എൽഡിഎഫ് രൂപവത്കരണം വരെ.
മുഖ്യമന്ത്രി പിണറായി വിജയൻ അനുഭവിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ചർച്ചയാവുന്ന വേളയിൽ ഇ.എം.എസ് രണ്ടാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോയ രംഗങ്ങൾ പത്രം ടിജെയിലൂടെ പുനരവതരിപ്പിക്കുന്നത് ഇങ്ങിനെ:

“….സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തേക്ക് പോകണം. ഇ എം എസ് അന്ന് കൊച്ചിയിലാണ് താമസിക്കുന്നത്, വളഞ്ഞമ്പലത്ത് ഒരു വാടകവീട്ടിൽ. പുറപ്പെടാറായപ്പോൾ ആര്യാ അന്തർജനം അലമാരയിൽനിന്ന് മുണ്ടും ഷർട്ടുമെടുത്ത് ഇ എം എസിനു കൊടുത്തു. ഇ എം എസ് ഷർട്ടെടുത്തുനോക്കിയിട്ട് ‘ഇതിൽ ബട്ടൻസില്ലല്ലോ’ എന്നുപറഞ്ഞു. ആര്യ അന്തർജനം ഉടനെ ബ്ലൗസിൽനിന്ന് രണ്ട്‌ സേഫ്റ്റിപിൻ എടുത്തുകൊടുത്തു, ബട്ടൻസിനുപകരം ഉപയോഗിക്കാൻ.
ഒരു പരാതിയുമില്ലാതെ പിൻ കുത്തി പോകാനൊരുങ്ങി ഇ എം എസ് നിൽക്കുമ്പോഴാണ് വാവ എന്ന പാർട്ടി പ്രവർത്തകൻ കയറിവരുന്നത്. അയ്യേ, ഇസ്തിരിയിടാത്ത ഷർട്ടും ഇട്ടാണോ മുഖ്യമന്ത്രിയാവാൻ പോകുന്നതെന്ന് ചോദിച്ച് അടുത്ത തേപ്പുകടയിൽ കൊണ്ടുപോയി ഇസ്തിരിയിടാൻ ഷർട്ട് അഴിപ്പിക്കുമ്പോഴാണ് വാവ സേഫ്റ്റിപിൻ കണ്ടത്. തുന്നൽക്കടയിൽ പോയി ബട്ടൻസ് പിടിപ്പിച്ചശേഷം ഇസ്തിരിയും ഇടീച്ച് സഖാവ് വാവ തിരികെവന്നു….
വളഞ്ഞമ്പലത്തെ വീട്ടിൽനിന്ന് റെയിൽവേസ്റ്റേഷനിൽ വന്നിട്ട് ട്രെയിനിലാണ് അദ്ദേഹം പോകുന്നത്, അല്ലാതെ കാറിലൊന്നുമല്ല. ട്രെയിനിൽ പോകാനായി റെയിൽവേ സ്റ്റേഷനിൽ വരുമെന്ന് അറിഞ്ഞ് കുര്യാക്കോസ്(ഫോട്ടോഗ്രാഫർ) ഏതെങ്കിലും കാർ വരുമ്പോൾ ഇ എം എസ് ആയിരിക്കുമോ എന്ന്‌ നോക്കും. അപ്പോഴുണ്ട്, ഇ എം എസും ഭാര്യയും പിള്ളാരുമെല്ലാവരും കൂടി നടന്നുവരുന്നു.അദ്ദേഹത്തിന്റെ മകൻ ശശി അന്ന്‌ കൊച്ചുപയ്യനാണ്, അവനെ ഒക്കത്തുവച്ച്, കൈയിൽ കട്ടികുറഞ്ഞ ബ്രീഫ്കേസുമായി……..
തിരുവനന്തപുരത്തെത്തി സത്യപ്രതിജ്ഞക്കുവരുന്ന ഗവർണറെ സ്വീകരിക്കാൻ കാത്തുനിൽക്കുമ്പോൾ ഇ എം എസിന്റെ വാച്ച് കേടായി നിന്നുപോയി. പിന്നെ ദേശാഭിമാനി ലേഖകൻ പവനന്റെ വാച്ച് കടം വാങ്ങി കൈയിൽ കെട്ടിയാണ് ഇ എം എസ് സത്യപ്രതിജ്ഞ ചെയ്തത്….”


മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കഥകൾ നിറയുന്ന വർത്തമാന കാലത്ത് എല്ലാം പാർട്ടിക്ക് സമർപ്പിച്ച മുൻമുഖ്യമന്ത്രി ഇ.എം.എസിന്റെ മുഖം കാണിച്ചാണ് അഭിമുഖം അവസാനിപ്പിക്കുന്നത്.അത് ഇങ്ങിനെ:


“….ബി.ജയചന്ദ്രൻ ഒരു ദിവസം ഇ.എം.എസിനെ ഷൂട്ട് ചെയ്യാനായി ഇരിക്കുമ്പോൾ പെട്ടെന്ന്‌ മാധ്യമത്തിന്റെ പ്രതിനിധി വന്നു. കൈയിൽ ഒരു കവറുണ്ട്. എന്താണെന്നു ചോദിച്ചു, അത് സാർ എഴുതിയ ലേഖനത്തിനുള്ള പ്രതിഫലമാണ് എന്ന് വന്നയാൾ പറഞ്ഞു. ഇ എം എസ് അദ്ദേഹത്തിന്റെ കേട്ടെഴുത്തുകാരനായ വേണുവിനോട് അത് പാർട്ടി സെക്രട്ടറിയുടെ കൈയിൽ കൊടുക്കാൻ പറഞ്ഞു. അപ്പോൾ അവിടെ ഇരുന്ന ആര്യാ അന്തർജനം പറഞ്ഞു, ആ കവർ എനിക്കുവേണം എന്ന്. ഇ എം എസ് ചോദിച്ചു നിനക്കെന്തിനാ കവർ, അത് എനിക്ക് രണ്ടു ജോടി മുണ്ടു മേടിക്കാനാണ്. ഇ എം എസ് ചോദിച്ചു, പാർട്ടി മുണ്ടു മേടിച്ചുതന്നില്ലേ? തന്നു, ഇതുവേറെ ആവശ്യത്തിനുവേണ്ടിയാണ്. വേണ്ട, ഇത്‌ പാർട്ടി സെക്രട്ടറിക്ക് കൊടുക്കാൻ പറഞ്ഞു. ഭാര്യക്ക് രണ്ട്‌ മുണ്ടുമേടിക്കാനായിട്ട് കാശുകൊടുക്കാൻ മനസ്സില്ലാത്ത ഒരു ഇ എം എസിന്റെ ചിത്രം. അതെല്ലാം പാർടിക്കുള്ളതാണ്. ഞാൻ പണ്ടേ അടിയറ വച്ചിട്ടുള്ളതാണ്, എല്ലാ സ്വത്തും പാർടിക്കുള്ളതാണ്, അത് അവിടേക്ക് കൊടുത്തു…”.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img