കാസർകോട്: അതൃപ്പങ്ങൾ ഓരോന്ന് കണ്ടു കണ്ടങ്ങിനെ നിന്നുപോവുകയാണ് തെക്കേ വെള്ളിക്കോത്ത് വയനാടൻ കുലവൻ തെയ്യം കെട്ടുത്സവത്തിന് എത്തിയ കുട്ടികൾ. ഉരലിൽ അരിയിട്ട് ഇരുപുറം നിന്ന് ഉലക്കകൾ കൊണ്ട് ഇടിക്കുകയാണ് രണ്ട് അമ്മമാർ. അരി ഒരു മണിപോലും വിതറാതെ പൊടിയായി. ഉലക്കകൾ ഒരിക്കലും കൂട്ടിമുട്ടാത്ത വിസ്മയം. ചെറുപ്പത്തിൽ ഇങ്ങിനെ ചെയ്തിട്ടാവാം വയസ്സായിട്ടും ഉടലുകൾ ഉലയാതെ നിൽക്കുന്നത് എന്ന് ചെറുപ്പക്കാരികൾ അടക്കം പറഞ്ഞു.
ഉത്സവ ചടങ്ങിന്റെ ഭാഗമായാണ് ഉരലും ഉലക്കയും ഉപയോഗിച്ചുള്ള അരി പൊടിക്കല്‍ നടത്തുന്നത്. ആധുനികതയുടെ കുത്തൊഴുക്കില്‍ പഴയകാല പ്രതാപത്തില്‍ ഉപകരണങ്ങള്‍ മണ്മറയുമ്പോഴും പരമ്പരാഗത ആഘോഷചടങ്ങുകള്‍ക്ക് ഇവ ഇപ്പോഴും അത്യാവശ്യമാണ്.
ഉത്സവത്തിന്റെ ഭാഗമായുള്ള കൈ വിഹിതം എന്ന കൈത് ചടങ്ങിനുള്ള അരി പൊടിക്കാനാണ് പരമ്പരാഗത ഉപകരണം ഉപയോഗിച്ചത്. വയനാട്ടുകുലവനേയും പരിവാര ദേവതകളേയും പ്രീതിപ്പെടുത്താനായി നടക്കുന്ന പ്രത്യേക നേര്‍ച്ചകളിലൊന്നാണ് കൈത്.
താനത്തിനകത്ത് പുത്തരി കൊണ്ടുള്ള അട(അപ്പം)യുണ്ടാക്കാനാണ് ഉലക്ക കൊണ്ട് അരി പൊടിക്കുന്നത്. വയനാട്ടുകലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള കലവറ നിറക്കല്‍ ചടങ്ങ് ഇന്നലെ നടന്നു. ഇന്ന് വൈകിട്ട് മൂന്ന്മുതല്‍ രാത്രി വൈകുവോളം വെള്ളാട്ടങ്ങള്‍ കെട്ടിയാടും. കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്, വയനാട്ടു കുലവന് തെയ്യങ്ങളുടെ വെള്ളാട്ടങ്ങളാണ് നിറഞ്ഞ് തുള്ളുക. രാത്രി കണ്ടനാര്‍ കേളന്റെ വെള്ളാട്ടത്തിന്റെ ബപ്പിടല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി തുടങ്ങും. നാളെ രാവിലെ ഏഴു മുതല്‍ കാര്‍ന്നോന്‍ തെയ്യം, കണ്ടനാര്‍ കേളന് എന്നിവ അരങ്ങിലെത്തും. വൈകിട്ട് മൂന്നിന് വയനാട്ടുകുലവന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും. വിഷ്ണുമൂര്ത്തിയുടെ പുറപ്പാടിനും ശേഷം മറപിളര്‍ക്കല്‍ ചടങ്ങോടെ തെയ്യംകെട്ട് സമാപിക്കും.