കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന പെരിയയിലെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആദ്യ 11 പ്രതികളെയും അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. എറണാകുളം സിബിഐ കോടതിയിൽ കേസിൻ്റെ വിചാരണ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഉത്തരവ്.
ആകാശ് തില്ലങ്കേരിയടക്കമുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലാക്കിയതോടെയാണ് സിപിഎം പ്രവർത്തകരായ പ്രതികളെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പെരിയ കേസിൽ പ്രതികളെ വീഡിയോ കോൺഫറൻസ് മുഖേനയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതി നടപടികളിൽ ഹാജരാക്കുന്നത്.
നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതികൾക്ക് സുഖചികിത്സയും സുഖവാസവും ലഭിക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഒന്നാം പ്രതി പീതാംബരനടക്കമുള്ള പ്രതികൾ നാല് വർഷത്തിലേറെയായി ജയിലിലാണ്. ഒന്നാം പ്രതിക്ക് സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആയൂർവേദ ആശുപത്രിയിൽ മാസത്തോളം ജയിലധികൃതരുടെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ സുഖചികിത്സ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആകാശ് തില്ലങ്കേരിയടക്കമുള്ള സിപിഎം പ്രവർത്തകർ വിയ്യൂർ സെൻട്രൽ ജയിലിലായതോടെ പ്രതികളുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുളവായതിനെ തുടർന്നാണ് 11 പ്രതികളേയും നാല് വീതം സിസിടിവി ക്യാമറകളുള്ള അതീവ സുരക്ഷാ മുറിയിലേക്ക് മാറ്റുന്നത്.
കോടതിയിൽ ജാമ്യത്തിലിറങ്ങിയ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡണ്ട് കെ മണികണ്ഠനടക്കം എന്നിവരടക്കം ഏഴ് പ്രതികൾ കോടതിയിൽ വിചാരണക്ക് ഹാജരായി വരുന്നുണ്ട്. കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളെയും സഹോദരിമാരെയും കോടതി ഇതിനകം വിസ്തരിച്ചു. മറ്റു സാക്ഷികളുടെ വിസ്താരം സിബിഐ കോടതിയിൽ പുരോഗമിക്കുകയാണ്.