മംഗളൂരു: പതിനൊന്നുകാരി ഡില്‍നയുടെ മലയാളി മനസ്സഴകാണിപ്പോള് മംഗളൂറുവിന്റെ വര്‍ത്തമാനം. അമ്മ മംഗളൂരു യേനപ്പൊയ ബിരുദ കോളജ് അദ്ധ്യാപിക കെ. എം. ജമുന അരുമയോടെ ചീകിയൊതുക്കുമായിരുന്ന അഴകാര്‍ന്ന മുടി വടിച്ചു കളഞ്ഞു. ജോലി കഴിഞ്ഞ് രാത്രി എത്തുന്ന മാധ്യമപ്രവര്‍ത്തകനായ അച്ഛന് രാജേഷ് കുമാര്‍ കാങ്കോലിനെ കാത്തിരിക്കുന്നത് മൊട്ടത്തലച്ചിയുടെ പുഞ്ചിരി.
തീവണ്ടി യാത്രകളില്‍ മുടിയില്ലാത്തവരെ കണ്ട് അതിന്റെ കാരണം മാതാപിതാക്കളോട് ചോദിച്ചറിഞ്ഞ കാലം ഡില്‍ന കൊച്ചു കുഞ്ഞായിരുന്നു. അര്‍ബുദം ബാധിച്ചവര്‍ മുടിയില്ലാത്തതില്‍ അനുഭവിക്കുന്ന നോവായി പിന്നെ ആ കുരുന്നു മനസ്സില്‍. വിഗ്ഗാണ് പരിഹാരം എന്ന അറിവില്‍ അതിനായി കൈമാറാന്‍ ഉറച്ച ഡില്‍ന മുടി താലോലിച്ചു വളര്‍ത്തി. മംഗളൂരുവില്‍ മുറിപ്പിച്ച മുടി പാക്ക് ചെയ്ത് തൃശൂരിലെ മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്ബാങ്കില് വിഗ്ഗ് നിര്‍മ്മാണത്തിനായി അയച്ചു.
പയ്യന്നൂരിനടുത്ത കാങ്കോല്‍ സ്വദേശികളായ മലയാളി കുടുംബം മംഗളൂരു എക്കൂറിലാണ് താമസം. എക്കൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ആറാം തരം വിദ്യാര്‍ത്ഥിയാണ് ഡില്‍ന. മുടി നല്കാന് മകള്‍ സ്വയം തീരുമാനിച്ചതാണെന്ന് രാജേഷ് കുമാര്‍ പറഞ്ഞു. മുടി വളര്‍ന്നു വലുതായാല്‍ ഇനിയും നല്‍കുമെന്ന് ഡില്നയും.