ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ
“ഞാൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ നിരന്തരം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളെയും കോടതിയെയും പിടിച്ചെടുക്കുകയും ഭയപ്പെടുത്തുകയുമാണ് സർക്കാർ. എന്റെ ഫോണിൽ ‘പെഗസസ്’ ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും ‘പെഗസസ്’ ഉണ്ടായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നും പെഗസസ് വഴി തനിക്കുള്ള ഫോൺവിളികൾ ചോർത്തി കൊണ്ടിരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. മാധ്യമങ്ങൾക്കും ജനാധിപത്യ രൂപകൽപ്പനക്കും നേരെ ഇത്തരത്തിൽ ആക്രമണം നടക്കുമ്പോൾ പ്രതിപക്ഷം എന്ന നിലക്ക് ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഇന്ത്യയിൽ ഏറെ പ്രയാസം നേരിടുകയാണ്.”
“എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയുടെ രൂപകല്പനയാണ് നരേന്ദ്രമോദി നശിപ്പിക്കുന്നത്. ഇന്ത്യക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ആശയം അടിച്ചേൽപ്പിക്കുകയാണ് മോദി. സിക്കുകാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും വ്യത്യസ്ത ഭാഷകളും ആണ് ഇന്ത്യ. എന്നാൽ അവർ രണ്ടാംതരം പൗരന്മാരാണെന്ന് മോദി പറയുന്നു മോദിയോട് യോജിക്കാനാവില്ല. ഏതാനും ആളുകളുടെ കൈകളിൽ ഇന്ത്യയുടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. കാശ്മീരിലൂടെ കാൽനടയായി പോകരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. എന്തുകൊണ്ട് പറ്റില്ലെന്ന് ചോദിച്ചപ്പോൾ അവർ താങ്കൾക്കു നേരെ ഗ്രനേഡുകൾ എറിയുമെന്നായിരുന്നു ഉത്തരം. ഗ്രനേഡുകൾ ഏറിയുമെങ്കിൽ ആകട്ടെ, കാശ്മീരിലൂടെ ഞങ്ങൾക്ക് നടക്കണമായിരുന്നു. ഇന്ത്യൻ പതാകകളേന്തി ജനങ്ങൾ കൂടെ വരുന്നതാണ് കണ്ടത്.”
കേംബ്രിജ് സർവകലാശാലയിൽ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക’ എന്ന വിഷയത്തിൽ സംസാരിക്കവേ രാഹുൽ പറഞ്ഞത് ഇത്രയുമാണ്. ഇത് 100% സത്യമല്ലേ? ഇതിൽ എവിടെയാണ് രാഹുൽ കളങ്കം ചാർത്തിയത്?
2014ലെ ബിജെപി അധികാരാരോഹണത്തോടെ തുടങ്ങിയ മൊത്തമായിത്തന്നെ ഇന്ത്യയെ പിടിച്ചടക്കൽ യജ്ഞം അതിന്റെ സകല സീമകളും ലംഘിച്ച് മുന്നേറുകയാണല്ലോ. പാർലമെന്റും കോടതിയും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനും അടക്കം സകല ജനാധിപത്യ സംവിധാനങ്ങളെയും പ്രീണിപ്പിച്ചും പീഡിപ്പിച്ചും വശത്താക്കി കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ രാജ്യത്ത് ജനാധിപത്യം പ്രതിസന്ധിയിലാണ് എന്ന വസ്തുത കേംബ്രിജ് സർവകലാശാലയിൽ വെളിപ്പെടുത്തുക മാത്രമല്ലേ രാഹുൽ ഗാന്ധി ചെയ്തത്?
സത്യസന്ധമായ തുറന്നു പറിച്ചിലിനെയാണ് വിദേശ മണ്ണിൽ പോയി അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യയെ അവഹേളിക്കുന്നത് രാഹുൽഗാന്ധിയുടെ പതിവാണെന്നും കളവു പറയൽ രാഹുലിന്റെ ശീലമാണെന്നും കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തുന്നത്. കന്യാകുമാരി മുതൽ കാശ്മീർ വരെ ഇന്ത്യ രാജ്യത്ത് തുല്യതയില്ലാത്ത ഒരു യാത്ര നടത്തി ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ രാഹുൽ ഗാന്ധി പറയുന്ന സത്യങ്ങളെ വളച്ചൊടിക്കാനും വിവാദമാക്കാനും എപ്പോഴും മുന്നിലാണല്ലോ ഫാസിസ്റ്റ് സർക്കാർ.
നിലവിലുള്ള 303 എംപിമാരിൽ ഒരൊറ്റ മുസ്‌ലിം – ക്രിസ്ത്യൻ പ്രാതിനിധ്യവുമില്ലാത്ത ബിജെപി എങ്ങനെയാണ് ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുക? സുപ്രീംകോടതി, റിസർവ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, സിഐസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ മുഴുവൻ ഭരണഘടന സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ കയ്യേറ്റങ്ങൾക്ക് വിധേയമാണ്. കോടതികളിൽ ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം വരെ നാഗ്പൂരിലെ ആർഎസ്എസ് തീട്ടൂരം അനുസരിച്ചാണ്. അതിനാൽ ഭൂരിപക്ഷ വിധികളും ബിജെപിക്ക് അനുകൂലമാണ്.

ജഡ്ജിമാരൊക്കെയും പിന്നീട് രാജ്യസഭാ മെമ്പർമാരോ ഗവർണർമാരെ ഒക്കെയായി മാറുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആകട്ടെ എന്നോ ബിജെപി സർക്കാരിന്റെ പാവയായി കഴിഞ്ഞു. വോട്ടിങ്ങും വോട്ടിംഗ് മെഷീനുമൊക്കെ നിഷ്പക്ഷത കളഞ്ഞു കുളിച്ചിട്ട് കാലം കുറച്ചായി. പ്രതിപക്ഷത്തെ മാത്രമല്ല തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മുഴുവൻ സിബിഐയെ കൊണ്ടും ഇഡിയെ കൊണ്ടും പൂട്ടുമ്പോഴാണ് കർണാടകയിലെ ബിജെപിയുടെ കേവലം ഒരു എംഎൽഎയുടെ മകന്റെ വീട്ടിലെ കോടികൾ ഇഡി കാണാതെ പോകുന്നത്!
മാധ്യമസ്വാതന്ത്ര്യമൊക്കെ പറയാതിരിക്കുകയാണ് ഭേദം. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത സകല മാധ്യമങ്ങളെയും സോഷ്യൽ മീഡിയകളെയും വരിഞ്ഞുമുറുക്കി തങ്ങളുടെ കുഴലൂത്തുകാരായ മാധ്യമങ്ങളെ സഹായിക്കുന്നു. ഇപ്പോൾ പ ത്ര സ്വാതന്ത്ര്യത്തിന്റെ ലോക റാങ്കിങ്ങിൽ 150 കടന്നിരിക്കുന്നു ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്തിന്റെ സ്ഥാനം! ജനങ്ങളുടെ മൊത്തം സമ്പത്തും ഏതാനും ചില കോര്പറേറ്റുകളക്ക് കൂട്ടിക്കൊടുപ്പിന്റെ പണിയാണല്ലോ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
അനന്ത വൈവിധ്യങ്ങളുടെ മനോജ്ഞ സമ്മേളനമായ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനും, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തും, ചൈതന്യവും ചോര്‍ത്തി ഒരു ഏകാധിപത്യ ഭരണകൂടത്തിനനുസൃതമായി അവയെ പാകപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി സർക്കാരിന് കീഴിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അറിവിന്റെ പ്രകാശ ഗോപരുങ്ങളായ നമ്മുടെ ദേശീയ സര്‍വ്വകലാശാലകളുടെ ജനാധിപത്യ- മതേതര- ബൗദ്ധിക സ്വഭാവത്തെ നശിപ്പിക്കുന്നത് മുതല്‍ വ്യക്തിയയുടെ ആഹാര ശീലങ്ങളിലേക്ക് കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നത് വരെ ഒരു ഫാസിസ്റ്റ് ഭരണകൂടം എന്തൊക്കെ ചെയ്യാമോ അതെല്ലാം മറയും മടിയുമില്ലാതെ ചെയ്ത് പോരുകയാണ്. പ്രതിപക്ഷ ബഹുമാനമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ അന്തസത്തയാണ്. വിയോജിപ്പുകള്‍ രാഷ്ട്രീയപരവും , ആശയപരവുമായിരിക്കണം. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്ന് മുതല്‍ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും വ്യക്തിപരമായി അധിക്ഷേപിക്കാനും, പൊതുജനമധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വേണം ഇത്തരം നെറികെട്ട ആരോപണങ്ങളെക്കാണാൻ.
രാജ്യമാകെ വിലക്കയറ്റവും അക്രമങ്ങളും നടമാടി ജനം പൊറുതിമുട്ടുമ്പോൾ വർഗീയതയും വിദ്വേഷരാഷ്ട്രീയവും ഇളക്കി വിട്ട് ജനങ്ങളെ പരസ്പരം തല്ലിച്ച് രക്തമൂറ്റുന്ന ഫാസിസ്റ്റ് സംസ്കാരത്തെ വെള്ള പൂശുകയാണോ രാഹുൽ ചെയ്യേണ്ടിയിരുന്നത്?