കാസർകോട്: ആദിവാസി സ്ത്രീകൾ കലാ രൂപമായ മംഗലം കളിയും നാടൻ പാട്ടും വിളർച്ചയില്ലാതെ അവതരിപ്പിച്ച ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ “വിവ കേരളം”പ്രചാരണ പരിപാടിക്ക് തുടക്കമായി. ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണ പ്രദർശനം, ബോധവൽക്കരണറാലിയും നടന്നു.
വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ലക്ഷ്യവുമായാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്രചാരണം.
കോടോം ബേളൂർ പഞ്ചായത്തിലെ ബേളൂർ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. രാംദാസ് എ. വി മുഖ്യ പ്രഭാഷണം നടത്തി.
15-59-നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളും അനീമിയ അഥവാ വിളർച്ച പരിശോധനക്ക് വിധേയരാവണമെന്നും വിളർച്ചയുള്ളവർ ചികിത്സയിലൂടെ ഇത് പരിഹരിക്കണമെന്നും രക്തപരിശോധന, ചികിൽസ , ബോധവത്ക്കരണം എന്നിവയിലൂടെ മാത്രമെ അനീമിയ ഇല്ലാതാക്കാൻ സാധിക്കുകയുള്ളുവെന്നും ആയതിനാൽ ഈ പരിപാടിക്ക് എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ആമിന ടി പി സ്വാഗതവും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ. സി നന്ദിയും പറഞ്ഞു.
ക്യാമ്പിൽ 15 നും 59 വയസിനും ഇടയിൽ പ്രായമുള്ള 316 പേരുടെ രക്ത പരിശോധന നടത്തി.