ഓര്‍മ്മകള്‍ 1982 ലേക്ക് കൈപിടിച്ചു നടത്തുകയാണ്. ഈ കുറിപ്പുകാരന്‍ തിരുവനന്തപുരം എം എല്‍ എ ക്വാട്ടേഴ്‌സില്‍ അന്തേവാസിയായി കഴിഞ്ഞ കാലം. മുസ്‌ലിം ലീഗുകള്‍ രണ്ടായി നിന്ന് വൈരം അഭിനയിച്ചു കഴിയുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. പാര്‍ട്ടിയില്‍ എതിര്‍ ചേരിയിലെ ഒരു സുഹൃത്ത്, സൗഹൃദ സന്ദര്‍ശനത്തിന് എം എല്‍ എ ക്വാട്ടേഴ്‌സില്‍, ഞാന്‍ താമസിക്കുന്ന അന്നത്തെ ന്യൂബ്‌ളോക് 67 ാം നമ്പര്‍ മുറിയില്‍ എത്തുന്നു. ചന്ദ്രിക സബ് എഡിറ്റര്‍ നവാസ് പൂനൂര്‍ ആയിരുന്നു അത്.
പാര്‍ട്ടി പിളര്‍പ്പിനുത്തരവാദികള്‍ നേതാക്കളായിരുന്നു. അതു കൊണ്ടു തന്നെ ഞങ്ങളുടെ അകല്‍ച്ചക്ക് ആഴം കുറവായിരുന്നു.
നവാസിന്റെ കൈയില്‍ ഒരു പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ഉണ്ടായിരുന്നു. അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ‘സി. എച്ചിന്റെ കഥ’.
രാഷ്ട്രീയമായി ഭിന്ന ചേരിയിലായിരുന്നുവെങ്കിലും ഞാനൊരു സീയെച്ച് ഭക്തനായിരുന്നു. അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ വേദികളില്‍ നിന്ന് രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തി സി. എച്ചിനെ അടുത്തറിഞ്ഞപ്പോള്‍ പശ്ചാതാപം തോന്നീട്ടുമുണ്ട്. ചെറുപ്പ കാല രാഷ്ട്രീയ അപബോധത്തിന്റെ നിയോഗമായിരിക്കാം അത്.
നവാസ് അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള സ്‌ക്രിപ്റ്റ് എന്നെ കാണിച്ചു; വായിച്ചു നോക്കാന്‍ പറഞ്ഞു. ഞാന്‍ ഒരു കൗതുകത്തിനു വേണ്ടി അതിന്റെ ചില പുറങ്ങള്‍ മാറ്റി എഴുതി. ചിലയിടങ്ങള്‍ നവാസിനെ കാണിച്ച് ഇവിടെ ഇങ്ങനെയല്ലേ നല്ലത് എന്നു ചോദിച്ചു. നവാസിന് അതിഷ്ടമായി. ആ പുസ്തകം ഇറങ്ങിക്കാണാനുള്ള കൊതി മനസ്സില്‍ വെച്ചു കൊണ്ടു തന്നെ സി. എച്ച്. മരിച്ചുപോയി. ഖേദം തീര്‍ക്കാന്‍ ധൃതിപ്പെട്ട്, നവാസ് പുസ്തകം പ്രകാശനം ചെയ്യിച്ചു. കോഴിക്കോട് ടൌണ്‍ ഹാളില്‍ നടന്ന ആ പ്രകാശന ചടങ്ങ്, മുസ്‌ലിം ലീഗുകളുടെ ഐകമത്യത്തിന് വഴിയൊരുക്കിയ മറ്റൊരു കഥ കൂടിയുണ്ട്.
അഞ്ചാറ് വര്‍ഷങ്ങള്‍ കഴിഞ്ഞു കാണും; നവാസ് ഒരിക്കല്‍ ഫോണ്‍ ചെയ്തു. മാധ്യമത്തിന്റെ വെള്ളിമാട്കുന്ന് ഓഫീസില്‍ വന്നു. ഗേറ്റിനടുത്തുള്ള രാമന്റെ ചായമക്കാനിയുടെ ഇരുട്ടുള്ള മുറിയില്‍, ദ്രവിച്ച ബെഞ്ചിലിരുന്ന് ചായയും നെയ്യപ്പവും കഴിക്കവെ നവാസ് ഒരു പൊതി എന്നെ ഏല്പിച്ചു: ഇത് സി എച്ചിന്റെ കഥയുടെ രണ്ടാം പതിപ്പിന്റെ കൈയെഴുത്തു പ്രതിയാണ്. അന്ന് തിരുവനന്തപുറത്തു നിന്ന് ചെയ്ത പോലെ ഒന്ന് എഡിറ്റു ചെയ്തു തരണം’. ഞാന്‍ ഒരു ഒഴിവു കേടും പറഞ്ഞില്ല. കൂട്ടത്തില്‍ ചെറിയ വേറൊരു കവറു കൂടി ഉണ്ടായിരുന്നു; പണം! ഇതു പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഇതു പറ്റില്ലെങ്കില്‍ പുസ്തകം എഡിറ്റ് ചെയ്യേണ്ട എന്നായി നവാസ്. ആ കാലത്തെ രണ്ടായിരം രൂപ ഉണ്ടായിരുന്നു കവറില്‍. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്പുള്ള രണ്ടായിരം രൂപ എന്നെസംബന്ധിച്ച് വലിയൊരു തുകയായിരുന്നു.
സൗഹൃദത്തിന് വലിയ വിലയും മൂല്യവും നല്‍കുന്ന സുഹൃത്താണ് നവാസ്. നവാസിനെപ്പോലെ പി. ആര്‍. ഉള്ള പത്രപ്രവര്‍ത്തകര്‍ കോഴിക്കോട്ട് വിരളം. ഞങ്ങള്‍ ഒരുമിച്ച് ഒരു ഹജ്ജ് യാത്ര ചെയ്തിട്ടുണ്ട്. അതില്‍ പ്രധാന റോളില്‍ വരുന്നത്, അന്ന് ഹജ്ജു വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്ര മന്ത്രി ഇ. അഹമ്മദ് സാഹിബാണ്.
ഞാന്‍ മാധ്യമം പത്രത്തില്‍ ജോലി ചെയ്യവെ ഒരിക്കല്‍ ഇ. അഹമ്മദ് സാഹിബ് കാണണം എന്നാവശ്യപ്പെടുന്നു. അദ്ദേഹം താമസിക്കുന്ന കടവ് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ അവിടെ നവാസ് ഉണ്ടായിരുന്നു. കാണേണ്ട കാര്യം സംസാരിച്ചു കഴിഞ്ഞപ്പോള്‍ നവാസ് പറഞ്ഞു; ‘അഹമ്മദ് സാഹിബേ, എന്റെയും ചെറൂപ്പയുടെയും കുടുംബം ഇത്തവണ ഹജ്ജിന് പണം അടച്ചിരുന്നെങ്കിലും കിട്ടിയില്ല’.
അവസാനത്തെ ഹജ്ജ് വിമാനവും പുറപ്പെടാന്‍ പോകുന്ന സമയമാണ്. നേരത്തെ പറയാത്തതിന് അദ്ദേഹം ശകാരിച്ചു. നിങ്ങള്‍ അപേക്ഷ കൊടുത്ത കവറില്‍ എത്ര പേരുണ്ട് എന്നതായിരുന്നു അടുത്ത ചോദ്യം. നവാസ് പറഞ്ഞു: ഞാന്‍, ഭാര്യ കമറു, ചെറൂപ്പ, ഭാര്യ സുബൈദ, ഭാര്യാ മാതാവ് കതിയുമ്മ.
അഹമ്മദ് സാഹിബ് ഉടനെ സെക്രട്ടറി ഷെഫീക്കിനെ വിളിക്കുന്നു. മണിക്കൂറുകള്‍ക്കകം യാത്രാനുമതി! തട്ടിപ്പിടച്ചുള്ള ഒരുക്കങ്ങള്‍…നാല്‍പതു ദിവസങ്ങള്‍ ഒരുമിച്ചു കഴിഞ്ഞ അനുഭവങ്ങള്‍…
അതിനു മുന്പ് ഞങ്ങള്‍ ഒന്നിക്കുന്നത് 1984 കളിലാണ്. മുസ്ലിം ലീഗിലെ പുനരൈക്യത്തെതുടര്‍ന്ന് ഞാന്‍ ലീഗ് ടൈംസില്‍ നിന്ന് ചന്ദ്രികയിലെത്തുമ്പോള്‍. 1987 ല്‍ ചന്ദ്രിക വിട്ട് മാധ്യമത്തില്‍ ചേര്‍ന്ന് 23 വര്‍ഷങ്ങള്‍ കഴിഞ്ഞ് ചന്ദ്രികയുടെ ചീഫ് എഡിറ്ററായി തിരിച്ചെത്തുമ്പോഴും നവാസ് ചന്ദ്രികയില്‍ തന്നെ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പത്രാധിപരുമായി. വിരമിച്ച ശേഷം സുപ്രഭാതത്തിന്റെ മാനേജിങ് എഡിറ്ററായി. ഓര്‍മകളുടെ ഓളങ്ങള്‍ ജീവിതാനുഭവങ്ങളുടെ കര നക്കിത്തുടച്ചു കൊണ്ടേയിരിക്കുന്നു…
ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നവാസിന്റെ പുതിയൊരു പുസ്തകത്തിന്റെ പശ്ചാതലമാണ്. ‘എന്റെ ജീവിത യാത്ര’ എന്ന പേരില്‍ എഴുതപ്പെട്ട പുസ്തകത്തെ പ്രസാധകര്‍ക്കൊപ്പം രചയിതാവും ആത്മ കഥ എന്നു തന്നെയാണ് വിളിച്ചിരിക്കുന്നത്. എന്നാല്‍ മുഖവുര തയാറാക്കിയ ഡോ: എം. കെ. മുനീര്‍ വിശേഷിപ്പിച്ചത് നാട്ടിന്‍പുറത്തിന്റെ നന്മ പ്രകാശിപ്പിക്കുന്ന പുസ്തകം എന്നാണ്. ഈ കുറിപ്പുകാരനും ഇഷ്ടം ഈ പേരാണ്. നവാസ് പല സന്ദര്‍ഭങ്ങളിലായി എഴുതിയ ഒര്‍മ്മക്കുറിപ്പുകള്‍ക്ക് ആത്മ കഥ എന്നാണ് പറഞ്ഞിരിക്കുന്നത്. നവാസിനോട് ഞാനതിനെക്കുറിച്ചു ചോദിച്ചു. ലിപി അക്ബറാണ് ഓര്‍മകളെ ആത്മ കഥയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അക്ബര്‍ പ്രസാധകനാണ്. സഹൃദയനായ പുസ്തക മുതലാളിച്ചങ്ങാതി. മുതലാളി കച്ചവടത്തില്‍ നഷ്ടം ആഗ്രഹിക്കുകയില്ല. എഴുത്തുകാരന് പുസ്തകം ഹൃദയമാണ്. പ്രസാധകന് പൊന്നും. ഏതായാലും ഹൃദ്യവും മധുരതരവും ആത്മ ഹര്‍ഷിതവുമായ ഓര്‍മ്മകള്‍ കോര്‍ത്തുണ്ടാക്കിയ ഒരു ജപ മാലയാണ് നവാസിന് ഈ പുസ്തകം. ചേര്‍ത്തു നിര്‍ത്തിയവരെയും ചേര്‍ന്നു നടന്നവരെയും കുറിച്ചുള്ള ഓര്‍മകളുടെ ഉത്സവം എന്നു വിശേഷിപ്പിക്കാനാവും ഇതിനെ. പൂനൂരും പൂനൂര്‍പുഴയും മുതല്‍ കല്യാണവും കുടുംബവും ഔദ്യോഗിക ജീവിതവുമൊക്കെ ഓര്‍മകളിലൂടെ കടത്തി വിടുന്നുണ്ട് നവാസ് ഈ പുസ്തകത്തില്‍. സി.എച്ചിനെ കുറിച്ചുള്ള പരാമര്‍ശം വരുമ്പോള്‍ പരിസര ബോധം നഷ്ടപ്പെടുക നവാസിന്റെ പ്രകൃതമാണ്. പുസ്തകത്തിലും തുടരുന്നുണ്ട് ആ വികാരം.
സി എച്ചിന്റെ കൈയില്‍ തൂങ്ങി നടക്കാനും, സി എച്ചിന്റെ മകന്‍ മുനീറിനെ ഒക്കത്തേറ്റി നടക്കാനും ഭാഗ്യമുള്ള ഒരാള്‍ നമ്മെ അസൂയപ്പെടുത്തുന്നു, ‘എന്റെ ജീവിത യാത്ര’ യിലൂടെ.