മുംബൈ∙ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കേരള പൊലീസിനു കൈമാറിയെന്ന് മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. അതിനിടെ, ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി പിടിയിലായെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ച്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്. എലത്തൂരിൽ ട്രെയിനിനു തീവച്ച സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലാകുന്നത്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായ വിവരം പുറത്തുവന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. അതേസമയം, കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇയാൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു തീർച്ചപ്പെടുത്താനാകൂ.