ഹബീബ് റഹ്‌മാന്‍ കൊടുവള്ളി
‘ഭാര്യമാരെ സ്‌നേഹിക്കുന്നവര്‍ വീട്ടില്‍ ഈ ഉപകരണം നിര്‍ബന്ധമായും വാങ്ങും’. ‘പ്രണയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഏറ്റവും മൂല്യവത്തായ ഒരു സമ്മാനം സ്വന്തമാക്കൂ’. ഈ അടുത്തിടെ കണ്ട രണ്ട് പരസ്യ വാചകങ്ങളാണിത്. ആഘോഷങ്ങളും ഉത്സവങ്ങളും തീര്‍ത്ഥ യാത്രകളും വിവാഹവും അക്ഷയ തൃതീയയുമടക്കം കാമ്പോളവല്‍ക്കരിക്കപ്പെട്ടിട്ട് വര്‍ഷങ്ങളേറെയായി. ഇപ്പോള്‍ സ്‌നേഹവും കാരുണ്യവും പ്രണയവുമൊക്കെ മാര്‍ക്കറ്റ് ചെയ്യാനുള്ള വമ്പന്‍ ഉപാധികളായി മാറിയിരിക്കുന്നു.
ആരാണ് സെന്റ് വാലന്റൈന്‍ എന്നോ എന്താണിതിന്റെ ചരിത്രമെന്നോ തിട്ടമില്ലാത്ത, ആദ്യകാല ക്രിസ്ത്യാനിറ്റിയുമായാണോ അതല്ല പുരാതന റോമന്‍ ആചാരവുമായാണോ ബന്ധമെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത അതിനിഗൂഢവും അവ്യക്തവുമായ ഒരു പ്രഹേളികയുമായി ബന്ധപ്പെട്ടാണിപ്പോള്‍ സ്‌നേഹവും പ്രണയവുമൊക്കെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ ധാരാളം ചരിത്രങ്ങളാണ് വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ടുള്ളത്. ജോഫ്‌റെ ചൗസെര്‍ എന്ന ഇംഗ്ലീഷ് കവിയാണ് 1375 ലെഴുതിയ ‘പാര്‍ല്യമെന്റ് ഓഫ് ഫോള്‍സ്’ എന്ന കവിതയിലൂടെ സെന്റ് വാലന്റൈന്‍ ദിനത്തെ റൊമാന്‍സ് ദിനമായും റൊമാന്റിക് സെലിബ്രേഷന്‍ ആയും ആദ്യമായി സൂചിപ്പിച്ചത്. അതില്‍ ഏറ്റവും പ്രചുരമായ കഥയിങ്ങിനെ: ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഈ സന്ദര്‍ഭത്തില്‍ സന്തുലിതവും ആരോഗ്യകരവുമായ സ്‌നേഹവും പ്രേമവും പ്രണയവുമൊക്കെ ചര്‍ച്ച ചെയ്യുന്നത് സന്ദര്‍ഭോചിതമാണല്ലോ.

നാം ആരെയാണ് സ്നേഹിക്കേണ്ടതു? സംശയമെന്ത്. എല്ലാവരെയും സ്‌നേഹിക്കണം. മാതാപിതാക്കളെ, മക്കളെ, ഇണയെ, കുടുംബക്കാരെ, അയല്‍ക്കാരെ, ബന്ധുക്കളെ, നാട്ടുകാരെ, സുഹൃത്തുക്കളെ, ലോകരെ, മാത്രമല്ല, ലോകത്തെ സര്‍വ്വ ചരാചരങ്ങളെയും സ്‌നേഹിക്കണം. ഓരോന്നിനും അതാതിന്റെ അളവും രീതിയുമനുസരിച്ച് സ്‌നേഹവും പരിഗണനയും പകുത്ത് നല്‍കണം. അതിലെ താളപ്പിഴകളും അസന്തുലിതത്വവുമാണ് ബന്ധങ്ങളെ മുറിക്കുന്നതും തകര്‍ക്കുന്നതും.
സ്‌നേഹം എന്ന വാക്ക് പോലും എത്ര സ്‌നേഹമയമാണ്! മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും മത്സ്യങ്ങളും പക്ഷികളും എന്തിന് സസ്യങ്ങള്‍ പോലും കൊതിക്കുന്നതാണ് സ്‌നേഹം. പരസ്പര സ്‌നേഹമില്ലാതെ മനുഷ്യര്‍ക്കോ പ്രപഞ്ചത്തിനോ നിലനില്‍പസാധ്യം. പക്ഷെ എങ്ങിനെ? എത്രയളവില്‍? ഇവിടയാണ് പലര്‍ക്കും തെറ്റുപറ്റുന്നത്. സ്‌നേഹവും കാരുണ്യവും പോലും കമ്പോളവത്കൃത ബിസിനസും ലാഭകരമായ കച്ചവടവുമായി മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോള്‍ വിശേഷിച്ചും. അതുകൊണ്ടാണല്ലോ ‘ഇവിടെ സ്‌നേഹമെന്നാല്‍ സ്വര്‍ണ്ണമാണ് കിളിമകളെ, പ്രേമവും പരിണയവും വ്യാപാരം കിളിമകളെ’ എന്ന് കവിക്ക് പാടേണ്ടിവന്നത്.
ലോക ചരിത്രത്തിലെ ഏറ്റവും സുശക്തവും പ്രാഥമികവുമായ സ്ഥാപനമാണ് കുടുംബം. സ്‌നേഹവും കാരുണ്യവും വിട്ടുവീഴ്ചയും പരസ്പര വിശ്വാസവുമാണ് കുടുംബത്തെ വിളക്കിച്ചേര്‍ക്കുന്ന കണ്ണികള്‍. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും കൊണ്ടും കൊടുത്തുമായിരിക്കണം കുടുംബജീവിതം മുന്നോട്ട് പോകേണ്ടത്. ഇങ്ങിനെ കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ടതിനു പകരം ഒരു രസികന്‍ പറഞ്ഞത് പോലെ ഇന്ന് കൂടുമ്പോള്‍ ഭൂകമ്പമാണുണ്ടാകുന്നത്. ദാമ്പത്യ തകര്‍ച്ചകളും വിവാഹ മോചനങ്ങളും സ്ത്രീധന കൊലപാതകങ്ങളും പ്രേമ-പ്രണയ ഒളിച്ചോട്ടങ്ങളുമാണല്ലോ നാമിന്നേറെ ചര്‍ച്ച ചെയ്യുന്നത്.
മാതാപിതാക്കള്‍ക്ക് അളവറ്റ ആദരവും സ്‌നേഹവും പരിഗണനയും കൊടുത്താല്‍ ഒരിടത്തും വൃദ്ധസദനങ്ങള്‍ക്ക് നിലനില്പുണ്ടാകില്ല. മക്കള്‍ക്ക് അവരുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും അനുസൃതമായി സ്‌നേഹവും ശിക്ഷണവും കരുതലും നല്‍കിയാല്‍ അവരൊരിക്കലും വഴിതെറ്റിപ്പോകില്ല. കുടുംബത്തോടും അയല്‍വാസികളോടുമുള്ള ബന്ധങ്ങളില്‍ അകല്‍ച്ചകള്‍ക്കും വിള്ളലുകള്‍ക്കും ഇടം കൊടുക്കാതെ ശ്രദ്ധിച്ചാല്‍ അവയും സ്വച്ഛന്ദമായി മുന്നോട്ട് പോകും. സ്‌നേഹവും പരസ്പര ബഹുമാനവും വിട്ടുവീഴ്ചയും അപരനേക്കാള്‍ അല്പം എനിക്ക് കൂടുതലാകണമെന്ന ചിന്തയുള്ളവര്‍ ഒരിക്കലും പരാജയപ്പെടില്ല. വിജയിക്കുകയേയുള്ളു.

ഇണകള്‍ പരസ്പരമുള്ള ബന്ധങ്ങളെ പ്രത്യേകമായിത്തന്നെ എടുത്ത് പറയേണ്ടതുണ്ട്. ഭാര്യ, ഭര്‍ത്താവ് എന്ന മലയാള പ്രയോഗം പോലും ഒഴിവാക്കപ്പെടേണ്ടതാണ്. ഭാര്യ – ഭരിക്കപ്പെടേണ്ടവളും ഭര്‍ത്താവ് – ഭരിക്കേണ്ടവനുമല്ല. ഇംഗ്ലീഷിലെ ‘സ്പൗസ്’ (spouse) എന്ന പ്രയോഗവും അറബി യിലെ ‘സൗജ്’ (zauj) എന്ന പ്രയോഗവുമാണ് അതിനു കൂടുതല്‍ ചേരുക. പരസപരം സഹകാരികളും ഇണകളുമാണവര്‍. കൊണ്ടും കൊടുത്തും ഇണങ്ങിയും പിണങ്ങിയും സ്‌നേഹ-പ്രേമ-പ്രണയ-ലൈംഗിക വികാരങ്ങളോടെ ഇഴുകിച്ചേരേണ്ടവരാണവര്‍. ആരും ആര്‍ക്കും തോറ്റുകൊടുക്കേണ്ടവരോ ജയിച്ച കൊടുക്കേണ്ടവരോ അല്ല. അവര്‍ മാത്രം പരസ്പരം പങ്ക് വെക്കേണ്ട വികാര വിചാരങ്ങള്‍ പരസ്പരം നല്കാതിരിക്കുകയോ മറ്റുള്ളവര്‍ക്ക് നല്‍കുകയോ ചെയ്യുന്നതാണ് പ്രശനങ്ങളുടെ കേന്ദ്ര ബിന്ദു. കലവറയില്ലാത്ത നിഷ്‌ക്കളങ്കമായ സ്‌നേഹ ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വാരസ്യവും അന്യമായിരിക്കും. പരസ്പരം അറിയാനും മനസ്സിലാക്കാനും പങ്കുവെക്കാനുമുള്ള ഇരുകൂട്ടരുടെയും അടങ്ങാത്ത താല്പര്യം പ്രണയ വികാരങ്ങളായും ലൈംഗിക ബന്ധങ്ങളായും മാറണം. അല്ലാത്തവ പരാജയത്തില്‍ കലാശിക്കും.
പ്രേമവും പ്രണയവുമൊക്കെ മൊട്ടിടേണ്ടത് യഥാര്‍ത്ഥത്തില്‍ വിവാഹ ശേഷമാണ്. അതിന് മുമ്പുള്ള പ്രണയ ബന്ധങ്ങള്‍ മഹാ ഭൂരിപക്ഷവും പരാജയത്തിലാണ് കലാശിക്കുന്നത് എന്നതാണനുഭവം. നിലനില്‍ക്കുന്നത് തന്നെ സകല ഊര്‍ജ്ജവും ചൈതന്യവും നഷ്ടപ്പെട്ട് യാന്ത്രികമായ ഒരു ദാമ്പത്യ ബന്ധമായാണ്. വിവാഹിതരാകാന്‍ പോകുന്ന യുവതീ യുവാക്കള്‍ ദാമ്പത്യ ബന്ധത്തെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും നല്ല അറിവും ധാരണയും ഉണ്ടാക്കുന്നത് നല്ല ചേര്‍ച്ചയുള്ള ബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും മുന്നോട്ടുള്ള പ്രയാണത്തിനും ഉപകരിക്കും. 1977 ല്‍ ഇറങ്ങിയ ‘ശ്രീദേവി’ ചിത്രത്തില്‍ പാടുന്ന പോലെ ‘വിവാഹം സ്വര്‍ഗ്ഗത്തില്‍ നടന്നാലും ജീവിതം ഭൂമിയില്‍ ഇറങ്ങി നില്‍ക്കും’ എന്ന ധാരണയുണ്ടാവുന്നത് നല്ലതാണ്. കയ്പ്പും മധുരവും സന്തോഷവും ദുഖവും കൂടിച്ചേര്‍ന്നതാണ് ജീവിതം.