മംഗളൂറു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയിൽ ഗതാഗത കുരുക്ക്. വാഹനങ്ങൾ കെങ്കേരിയിൽ രാജരാജേശ്വരി മെഡിക്കൽ കോളജ് പരിസരത്ത് പാതയിലെ കുപ്പിക്കഴുത്തിൽ കുടുങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാവാത്തതിനാൽ ഈ ഭാഗത്ത് പാത വീതി കൂട്ടൽ നടക്കാത്തതാണ് പ്രശ്നം.
അതിവേഗത്തിൽ വന്ന സമയമത്രയും നാഷനൽ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) കവലയിൽ നഷ്ടമാവുകയാണെന്ന് ഇന്നലെ വൈകുന്നേരവും ഇന്നും പാത ഉപയോഗിച്ച വാഹനം ഉടമകൾ പറയുന്നു. സ്ഥലമെടുപ്പ് ചെലവുകൾ കർണാടക സർക്കാർ വഹിക്കുകയോ ഇടപെടുകയോ ചെയ്യാത്തതാണ് പാത നവീകരണത്തിന് തടസ്സമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാറും ബിബിഎംപിയും വിചാരിച്ചാൽ മാത്രമേ പാത നവീകരണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാനാവൂ എന്ന് ദേശീയ പാത അതോറിറ്റി മേഖല ഓഫീസർ വിവേക് ജൈസ്വാൾ പറഞ്ഞു. ബംഗളൂറു നഗര പ്രദേശത്തായതിനാൽ ഭൂവില അതോറിറ്റിക്ക് താങ്ങാവുന്നതിലും എത്രയോ അധികമാണ്.
പാതയോരത്ത് ശുചിമുറികളും ഭക്ഷണ ശാലകളും ഒരുക്കാനും അതോറിറ്റിക്ക് ഭൂമി ആവശ്യമുണ്ടെന്ന് വിവേക് പറഞ്ഞു.