മംഗളൂറു:ദുരന്തമുഖത്ത് വയോധികയുടെ മനസ്സാന്നിധ്യം വൻ തീവണ്ടി ദുരന്തം അകറ്റി.കുടുപ്പു ആര്യമനയിൽ ചന്ദ്രാവതി (70)യാണ് മംഗളൂറു സെൻട്രൽ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിൻ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തിൽ ഇടിക്കും മുമ്പെ കഴിഞ്ഞ ദിവസം തടഞ്ഞു നിറുത്തിയത്.
പഞ്ചനടിക്കും പടിൽ ജോക്കട്ടെക്കുമിടിൽ മന്ദാരയിലാണ് പാളത്തിൽ മരം വീണത്.പാളങ്ങൾക്കടുത്താണ് ചന്ദ്രാവതിയുടെ വീട്.ഓരോ തീവണ്ടിയുടേയും സമയം അവർക്ക് മനപ്പാഠം.ആ സംഭവം ചന്ദ്രാവതി വിവരിക്കുന്നു:
ഉച്ചയൂൺ കഴിഞ്ഞ് വരാന്തയിൽ ഇരിക്കുകയായിരുന്നു.സമയം 2.10ആവുന്നു.പെട്ടെന്ന് ഘോരശബ്ദം.മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്.മത്സഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോർത്തപ്പോൾ ആധിയായി.അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്.അകലെ നിന്ന് തീവണ്ടിയുടെ ചൂളം വിളി.ഈശ്വരാനുഗ്രഹം, മുറ്റത്ത് ഒരു ചുവപ്പു തുണി വീണുകിടക്കുന്നു.അതുമായി പാളത്തിലേക്ക് ഓടി തീവണ്ടി വരുന്ന ഭാഗത്തേക്ക് ഉയർത്തി വീശി.ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യമൊക്കെ അപ്പോൾ മറന്നു.വീണ മരത്തിൽ തൊട്ടു തൊട്ടില്ല അവസ്ഥയിൽ ട്രയിൻ നിന്നു”.
ചന്ദ്രാവതിയമ്മയുടെ അവസരോചിത ഇടപെടൽ മൂലം ഈ ഗ്രാമം സാക്ഷിയാവേണ്ടി വരുമായിരുന്ന വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാരൻ ആനന്ദ് കാറന്ത് പറഞ്ഞു.നാട്ടുകാരും അധികൃതരും ചേർന്ന് അര മണിക്കൂർ നേരത്തെ ശ്രമഫലമായി മരം മുറിച്ച് നീക്കിയ ശേഷമാണ് തീവണ്ടി യാത്ര പുനരാരംഭിച്ചത്.