മംഗളൂറു: തലശ്ശേരി രൂപതയുടെ കീഴിൽ വരുന്ന കർണാടകയിലെ റബ്ബർ മേഖലകൾ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്നത് ബി.ജെ.പി നേതാക്കളായ എം.പിമാർ. എന്നിട്ടും വില കൂടാതിരിക്കെ റബ്ബറിന് 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പി എന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ചർച്ചയാവുന്നു. ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, കേന്ദ്ര മന്ത്രിയും പാർട്ടി കർണാടക ജനറൽ സെക്രട്ടറിയുമായ ശോഭ കാറന്ത്ലാജെ, യുവമോർച്ച മുൻ സംസ്ഥാന പ്രസിഡണ്ടും മാധ്യമപ്രവർത്തകനുമായ പ്രതാപ് സിംഹ എന്നിവരാണ് റബ്ബർ മേഖലകളിൽ നിന്നുള്ള ലോക്സഭ അംഗങ്ങൾ.
രാജ്യത്ത് റബ്ബർ ഉല്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള കർണാടകയിൽ ദക്ഷിണ കന്നട,ചിക്കമംഗളൂറു,കുടക് ജില്ലകളിലാണ് കൃഷി.ദക്ഷിണ കന്നട ലോക്സഭ മണ്ഡലം മൂന്നാം തവണയും പ്രതിനിധാനം ചെയ്യുന്ന നളിൻ കുമാർ കട്ടീൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2.75ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മിഥുൻ റൈയെ പരാജയപ്പെടുത്തിയത്.
ചിക്കമംഗളൂറു-ഉടുപ്പി ലോക് സഭ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണ വിജയിച്ച് കേന്ദ്ര മന്ത്രിയായ ശോഭ കാറന്ത്ലാജെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി പ്രമോദ് മാധവ് രാജിനേക്കാൾ 3.50 ലക്ഷം വോട്ടുകൾ അധികം നേടിയിരുന്നു. കുടക് ജില്ലയുൾപ്പെട്ട മൈസൂറു ലോക്സഭയിൽ നിന്ന് രണ്ടാം തവണയാണ് പ്രതാപ് സിംഹ എം.പിയാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1.39 ലക്ഷം വോട്ട് ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ സി.എച്ച്.ജയശങ്കറിനെ പരാജയപ്പെടുത്തിയത്.
ദക്ഷിണ കന്നട, മൈസൂറു, കുടക് ജില്ലകളിലെ റബ്ബർ തോട്ടങ്ങളോ തൊഴിലാളികളോ ഭൂരിഭാഗവും മലയാളികളും കർണാടകയിൽ വോട്ടർമാരുമാണ്. മംഗളൂറുവിനടുത്ത ബെൽത്തങ്ങാടി മേഖലയിൽ നേരത്തെ കുടിയിറക്ക് ഭീഷണി നേരിട്ട മേഖലകളിലെ പ്രധാന കൃഷിയാണ് റബ്ബർ. ഉടമകളും തൊഴിലാളികളുമാകട്ടെ കേരളത്തിൽ നിന്നുള്ള കുടിയേറ്റ കർഷകരും തലമുറകളായി കർണാടക സമ്മതിദായകരുമാണ്.