Wednesday, June 18, 2025

പ്രവാസി കര വിരുതില്‍ വിരിയുന്നു ഒരു കളിക്കളം

Must Read

അതിശയപ്പെടുത്തുന്ന കര വിരുത് നിര്‍മ്മിതികളുമായി ഒരു പ്രവാസി. ദുബൈ കറാമയിലെ ബാച്ചിലര്‍ റൂമില്‍ ദിനരാത്രങ്ങള്‍ ചെലവഴിച്ച്  മുജീബുറഹ്മാന്‍  എന്ന വിരുതന്‍ രൂപപ്പെടുത്തിയിരിക്കുന്നത്, രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ തട്ടുപൊളിപ്പന്‍ മാതൃക. മലപ്പുറം ജില്ലയിലെ ചുള്ളിപ്പാറ സ്വദേശിയാണ് മുജീബുറഹ്മാന്‍. വ്യത്യസ്തവും അത്ഭുതകരവുമായ നിരവധി വസ്തുക്കളുടെ മിനിയേച്ചറുകള്‍ നേരത്തെ അതേപടി പുനഃ സൃഷ്ടിച്ചിട്ടുണ്ട്, ഈ പ്രവാസി മലയാളി. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ലൊക്കേഷന്‍, വരിക്കാശ്ശേരി മന നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു.

 നല്ലൊരു ഫുട്ബാള്‍ കമ്പക്കാരന്‍ കൂടിയാണ് മുജീബുറഹ്മാന്‍. പ്രവാസം തുടങ്ങുന്നതിനുമുമ്പ് മലപ്പുറം ജില്ലാ ടീമിന്റെ  ഗോള്‍വലയം കാക്കാന്‍ പലകുറി അവസരം ലഭിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത  മൂകതയില്‍ നിന്നാണ് മുജീബിന്റെ കലാ വാസന ചിറകു വിരുത്തിയത്. ആരവം നിറഞ്ഞ ഗ്യാലറികള്‍ കാല്‍പ്പന്ത് കളിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ മഹാമാരിക്കാലത്ത് ആളൊഴിഞ്ഞ കസേരകളെ സാക്ഷിയാക്കി കളി കാണുന്നത് മലപ്പുറത്തു നിന്നുള്ള  ഫുട്‌ബോള്‍ പ്രേമിയെ സംബന്ധിച്ചേടത്തോളം കടുത്ത നിരാശയും വേവലാതിയുമുണ്ടാക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സ്‌റ്റേഡിയം പിറവിയെടുക്കുന്നതെന്ന്  മുജീബ് റഹ്മാന്‍ പറയുന്നു. പിന്നെ കളിസ്ഥലത്തിന്റെ ജോലികള്‍ ഓരോന്നും ചെയ്തു തീര്‍ത്തു. കൊവിഡ് കാലത്തെ അകത്തിരിപ്പില്‍ നിന്നാണ് ഈ കളിക്കളം ആശയം വിരിഞ്ഞതെന്നും മുജീബ് പറയുന്നു. ഏതാണ്ട് 100 മണിക്കൂര്‍ ചെലവഴിച്ചാണ് മനോഹരമായ ഫ്‌ലഡ്‌ലിറ്റ് സ്‌റ്റേഡിയം നിര്‍മ്മിച്ചത്.

സോഫ്റ്റ് ബോഡ്, വുഡ് സ്റ്റിക്ക്, പേപ്പര്‍, കാര്‍ഡ് ബോര്‍ഡ്, എല്‍ ഇ ഡി ലൈറ്റ്‌സ്, നട്ട് ആന്റ് ബോള്‍ട് സ്, കളേഴ് സ്, പ്ലാസ്റ്റിക് നെറ്റ്, സ്റ്റീല്‍ ബൈന്റിംഗ് വയര്‍, ഫെവിക്കോള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മൈതാനവും ഗ്യാലറിയും മേല്‍ക്കൂരയും പണിതത്. മൊത്തം ചെലവ് 1000 ദിര്‍ഹംസിന് താഴെ. എന്നാല്‍  ഇതിന് നീക്കിവെച്ച സമയത്തിനും മനസാന്നിധ്യത്തിനും അധ്വാനത്തിനും വിലയിടാനാവുകയില്ലെന്ന് മുജീബ് പറയുന്നു.

  25 വര്‍ഷമായി ഈ കലാകാരന്‍ യു എ ഇ യിലുണ്ട്. ഇപ്പോള്‍ ചൈന സ്‌റ്റേറ്റ് കണ്‍സ് ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. പ്രവാസത്തിന്റെ ഇടവേളകളിലെല്ലാം ഇത്തരത്തിലുള്ള നിര്‍മ്മിതിക്ക് വേണ്ടിയാണ് മുജീബ് സമയം ചെലവഴിക്കുന്നത്. ഇങ്ങനെ നിര്‍മ്മിച്ച പലതും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാറാണ് പതിവ്. അന്നം നല്‍കുന്ന രാജ്യത്തിന്റെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങള്‍ പണിയാനാണ് മുജീബ് റഹ്മാന്റെ അടുത്ത പദ്ധതി. ഒപ്പം, 1921 ലെ മലബാര്‍ സമരത്തിലെ പ്രധാന ചരിത്ര ശേഷിപ്പുകളും പണിപ്പുരയിലുണ്ട്. ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ ശഹാന ഷെറിനും പിതാവിന്റെ പാത പിന്‍പറ്റി മനോഹര രൂപങ്ങള്‍ നിര്‍മിക്കുന്നു. ദുബൈ കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിസെക്രട്ടറിയാണ് മുജീബ് റഹ്മാന്‍. നമ്പര്‍: 0556355295

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img