Thursday, June 19, 2025

പൊതുമരാമത്ത് മന്ത്രി ഇടപെട്ടു – ഉത്തരവ് മരവിപ്പിച്ചു; കരാറകാര്‍ നിയമസഭാ മാര്‍ച്ച് മാറ്റിവെച്ചു

Must Read

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് കരാറുകാരുടെ ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിക്കുന്നതിന്റെ മറവില്‍ ലൈസന്‍സ് ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും മൂന്നിരട്ടിയായി വര്‍ധിപ്പിച്ച നടപടി വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇടപെട്ട് മരവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരുടെ നാളെ നടത്താനിരുന്ന നിയമസഭാ മാര്‍ച്ച് ഉപേക്ഷിച്ചു.


പൊതുമരാമത്ത് കരാറുകാരുടെ ഏകോപന സമിതി സര്‍ക്കാരിനു നല്‍കിയ 21 ഇന അവകാശ പത്രികയി.ല്‍ പ്രധാന ആവശ്യമായിരുന്നു കരാറുകാരുടെ ലൈസന്‍സ് കാലാവധി 5 വര്‍ഷമാക്കുക എന്നത് . ഇത് തത്വത്തില്‍ അംഗീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പും തയ്യാറായിരുന്നു. നിലവിലെ 3 വര്‍ഷ കാലവധിയില്‍ നിന്നും രണ്ട് വര്‍ഷം കൂടി കൂട്ടി നല്‍കുന്നതിനു ആനുപാതികമായി ലൈസന്‍സ് ഫീസ് നല്‍കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം ഏകോപന സമിതി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ലൈസന്‍സ് ഫീസിനു പുറമെ ചര്‍ച്ചയില്‍ ഒരിടത്തു പോലും പ്രതിപാദിക്കാതിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റു കൂടി ഉള്‍പ്പെടുത്തി മൂന്ന് ഇരട്ടി വര്‍ധിപ്പിച്ചു കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. ഇതുപ്രകാരം 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും, 3000 രൂപ ലൈസന്‍സ് ഫീസും നല്‍കേണ്ട ഒരു എ ക്ലാസ്സ് കോണ്‍ട്രാക്ടര്‍ 6 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും 9000 രൂപ ലൈസന്‍സ് ഫീസ് ഇനത്തിലും നല്‍കേണ്ടിയിരുന്നു.


ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 8 ന് നിയമസഭാ മാര്‍ച്ചും ഫെബ്രുവരി 15 മുതല്‍ ടെണ്ടറുകള്‍ ബഹിഷ്‌കരിച്ച് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മരാമത്ത് പ്രവര്‍ത്തികള്‍ മുഴുവന്‍ നിര്‍ത്തി വെച്ച് പ്രത്യക്ഷ സമരവും കരാര്‍ സംഘടനകളുടെ ഏകോപന സമിതി ആഹ്വാനം ചെയ്തിരുന്നു.


പൊതു മരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം ലൈസന്‍സ് ഫീസും , സെക്യൂരിറ്റി ഡെപ്പോസിറ്റും മൂന്നിരട്ടിയാക്കി കൊണ്ട് ജനുവരി 20 ന് ഇറക്കിയ ഉത്തരവ് മരവിപ്പിക്കാനും , ലൈസന്‍സ് പുതുക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 ല്‍ നിന്നും മെയ് 31 വരെ ദീര്‍ഘിപ്പിക്കുവാനും തീരുമാനിച്ചു. ഏകോപന സമിതി സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ച വിഷയങ്ങളില്‍ വകുപ്പുതല നടപടികള്‍ വിലയിരുത്തുന്നതിനും , ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിനുമായി ഏകോപന സമിതി പ്രതിനിധികളുമായി വീണ്ടും വ്യാഴാഴ്ച വിശദമായ ചര്‍ച്ച നടത്താനും തീരുമാനിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന നിയമസഭാ മാര്‍ച്ച് ഉപേക്ഷിച്ചതായി ഏകോപന സമിതി അറിയിച്ചു.


കോവിഡ് മഹാമാരിക്ക് ശേഷം നിര്‍മ്മാണ മേഖല സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് നിര്‍മ്മാണ സാമഗ്രികളുടെ വില അനിയന്ത്രിയമായി വര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നത്. ക്വാറി, ക്രഷര്‍ ഉത്പന്നങ്ങളുടെ ലഭ്യത കുറവും ഇതിന്റെ മറപറ്റി ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ അമിതവില വര്‍ദ്ദനവിലും കരാറുകാര്‍ പൊറുതി മുട്ടി കൊണ്ടിരിക്കുകയാണ്. വില വ്യതിയാന വ്യവസ്ഥ കരാറുകളില്‍ ഉള്‍പ്പെടുത്തണമെന്ന കരാരുകാരുടെ നിരന്തര ആവശ്യം ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് കരാറുകാരെ ദ്രോഹിക്കുന്ന ഇത്തരം ഉത്തരവുകളെന്ന് ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലുമായി 16000 കോടി രൂപയോളം കുടിശ്ശിക നില നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയായ ചെറുകിട, ഇടത്തരം കരാറുകാരെ , സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനായി ഒരു വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി. സന്തോഷ് കുമാര്‍ , ജില്ലാ സെക്രട്ടറി വി.പി. ബിജു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img