Wednesday, June 18, 2025

അബ്ദുല്‍ ഖാദര്‍ മൗലവി: തീവ്രവാദ സമീപനങ്ങള്‍ക്കെതിരെ നിലപാടെടുത്ത നേതാവ്

Must Read

മുസ്‌ലിം ലീഗിന്റെ മുന്‍നിര നേതാവ് വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മൃതദേഹം കണ്ട്, ജനാസനിസ്‌കരിച്ച് കണ്ണൂരില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ആ വലിയ മനുഷ്യന്റെ ജീവിത ധാരകള്‍ മനസ്സിലേക്ക്ഒലിച്ചിറങ്ങുകയായിരുന്നു. കൊവിഡ് പരിമിതികള്‍ വക വെക്കാതെ, ഈ സമയത്ത് അവിടെ ചെല്ലാന്‍ പ്രേരിപ്പിച്ചത് അദ്ദേഹവുമായുള്ള അടുത്ത സ്‌നേഹബന്ധം തന്നെ. നാട്ടിനും സമൂഹത്തിനും വലിയ നഷ്ടമാണ് ആ വിയോഗം ഉണ്ടാക്കിയിരിക്കുന്നത്.

  പരിചയപ്പെട്ടത് മുതല്‍, മനസ്സില്‍ നിന്ന് പോകാത്തത്രയും ആഴത്തില്‍ നിലനില്‍ക്കുന്നതാണ് അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും. കക്ഷി വ്യത്യാസമന്യെ എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരാള്‍ ആയിരുന്നു അദ്ദേഹം. വല്ലാതെ സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. ആ മൗനം ഏറെ വാചാലമായിരുന്നു. മതവും മതേതരത്വവും ഒരു പോലെ കാത്ത് സൂക്ഷിച്ച മാതൃകാ പുരുഷന്‍. മൂന്ന് പതിറ്റാണ്ട് മുമ്പാണ് ഞാനദ്ദേഹത്തെ പരിചയപ്പെട്ടത്.
സംസ്ഥാന മുസ്‌ലിം ലീഗിന്റെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഒരു ക്ലാസെടുക്കാന്‍ അന്നത്തെ ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമദ് ഹാജി എന്നെ ക്ഷണിച്ചു. വിഷയം: ‘ബഹുസ്വര സമൂഹത്തിലെ മത ജീവിതം’. എനിക്കിഷ്ടമായിരുന്നു ആ വിഷയം. ഭീകരതക്കെതിരില്‍ ഐ.എസ്.എം. നടത്തിക്കൊണ്ടിരുന്ന സംസ്ഥാന പ്രചാരണ പരിപാടികളില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളാണ് എന്നെ വിളിക്കാന്‍ കാരണമെന്ന് കൊരമ്പയില്‍ പറഞ്ഞു. സാത്വികനായ പണ്ഡിതന്‍ കെ.ടി. മാനു മുസ്ലിയാര്‍ ആയിരുന്നു മറ്റൊരു പ്രഭാഷകന്‍. ശാന്ത സ്വരൂപനായ മുഹമ്മദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷന്‍.

സദസ്സില്‍ മുഴുവന്‍ ലീഗ് നേതാക്കള്‍. അവിടെ ഞാന്‍ മാത്രം ഒരു യുവാവ്. ഞാനെന്ത് പറയണമെന്ന് മാനുമുസ്ലിയാരോട് ആരാഞ്ഞു. പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം തികഞ്ഞ മതേതരനായ പണ്ഡിതനാണെന്ന് എനിക്ക് മനസ്സിലായി.

അന്ന് സദസ്സിലും വേദിയിലുമായി സംഘാടകനായി ഓടി നടന്ന വെള്ളത്തൊപ്പിക്കാരന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയായിരുന്നു അത്. എന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട കാര്യങ്ങള്‍ എനിക്ക് വിശദമായി പറഞ്ഞ് തന്നത് അദ്ദേഹമായിരുന്നു. മനസ്സില്‍ തട്ടിയായിരുന്നു ആ പറച്ചിലുകള്‍.

യുവാക്കള്‍ക്കിടയില്‍ തീവ്ര ചിന്തകള്‍ ഉടലെടുത്തു തുടങ്ങിയ കാലമായിരുന്നു അത്. മുസ്‌ലിം ലീഗ് അതിെനതിരെ രംഗത്തിറങ്ങാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ നാമ്പെടുക്കുന്ന ധ്രുവീകരണത്തിന്നും തീവ്രവാദത്തിന്നുമെതിരില്‍ ശക്തമായ പ്രചാരണം നടത്തുന്നതില്‍ നേതൃപങ്ക് വഹിക്കാന്‍ തീരുമാനിച്ച് ലീഗ് രംഗത്തിറങ്ങി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും ഒരു പോലെ എതിര്‍ത്ത് കൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് നീങ്ങിയത്. വംശീയ സംഘര്‍ഷങ്ങളില്‍ നിന്നും വിഭാഗീയതകളില്‍ നിന്നുംകേരളത്തെ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചു.

  ഈ സാഹസിക യജ്ഞത്തില്‍ മൗലവിയുടെയും പങ്കാളിത്തത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഞാനീ സംഭവം ഉദ്ധരിച്ചത്. എവിടെക്കണ്ടാലും ഇങ്ങോട്ട് വന്ന് കുശലമന്വേഷിക്കുമായിരുന്നു അദ്ദേഹം. കണ്ണൂരില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാവുമ്പോഴൊക്കെ എല്ലാവരെയും ശാന്തരാക്കിയിരുന്നത് മൗലവിയായിരുന്നു. എല്‍.ഡി.എഫിന്നും യു.ഡി.എഫിന്നും ഈ ലീഗ് മൗലവിയുടെ തീരുമാനം സ്വീകാര്യമായിരുന്നു. ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ക്ക് മൗലവിയെ വേണ്ടിയിരുന്നു എപ്പോഴും.

കണ്ണൂരില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ക്കും പ്രശ്‌ന പരിഹാര കേന്ദ്രം മൗലവി തന്നെയായിരുന്നു. പകരക്കാരനില്ലാത്ത ഒരു മഹാ മനുഷ്യന്‍. ഈ ശൂന്യത എങ്ങനെയാണ് പരിഹരിക്കുകയെന്നറിയില്ല. നമുക്ക് പ്രാര്‍ത്ഥിക്കാം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img