തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് പിന്മാറാനും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ താന്‍ ഇടനിലക്കാരനാണെന്ന സ്വപനയുടെ വാദം തള്ളി വിജേഷ് പിള്ള. വെബ് സിരീസില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ കണ്ടത്. സ്വര്‍ണക്കടത്ത് കേസുമായുള്ള കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. എം.വി ഗോവിന്ദനെ കണ്ടിട്ടില്ല. പരിചയവുമില്ല. പത്രങ്ങളില്‍ പടം കണ്ടിട്ടുണ്ടെന്നതല്ലാതെ അദ്ദേഹവുമായി ഒരു ബന്ധവും ഇല്ല. വിജേഷ് പിള്ള പറഞ്ഞു. പിണറായി വിജയനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നും വിജേഷ്പിള്ള പറയുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ എം.വി ഗോവിന്ദന്‍ അറിഞ്ഞുകൊണ്ടാണ് ഒത്തുതീര്‍പ്പ് നീക്കമുണ്ടായത് എന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. ബംഗളുരുവിലെ ഹോട്ടലില്‍ വിജേഷ് പിള്ള ചര്‍ച്ച നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതനുസരിച്ചാണ് വിജേഷ ്പിള്ള എത്തിയതെന്നും സ്വപ്ന അവകാശപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് ലൈവിലാണ് സ്വപ്നം പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. എന്നാല്‍, സ്വപ്നയുടെ പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള ആവര്‍ത്തിക്കുന്നു. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന പറഞ്ഞിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തല്‍ അവഗണിക്കാനാണ് സി.പി.എം തീരുമാനം എന്നറിയുന്നു. സ്വപ്നയുടെ വാക്കുകള്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന പ്രചാരണം വരുത്തി രക്ഷപ്പെടാനാണ് സി.പി.എം നീക്കം. അതേസമയം, സംഭവം ആഭ്യന്തരവകുപ്പ് വിശദമായി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കോട്ടയത്ത് എത്തിയിരിക്കുകയാണ്. അതിനിടെയാണ് പുതിയ വിവാദം തല പൊക്കിയിരിക്കുന്നത്. മൈക്ക് ഓപ്പറേറ്ററോട് മോശമായി പെരുമാറിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിചാരണ നേരിടുന്ന എം.വി ഗോവിന്ദന് പുതിയ വിവാദം തലവേദനയാണ്. സ്വപ്നയുടെ പുതിയ ആരോപണത്തിന് മുഖ്യമന്ത്രി മാത്രമല്ല, പാര്‍ട്ടിയും മറുപടി പറയേണ്ട സ്ഥിതിയാണ്. സ്വപ്‌നയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു