തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് കേരളം വിടുന്നതിന് 30 കോടി രൂപ ഇടനിലക്കാരന് വഴി തനിക്ക് വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്ന് അവര്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ തന്നെ അപായപ്പെടുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭീഷണിയെന്നും സ്വപ്ന സുരേഷ് ലൈവിലൂടെ വ്യക്തമാക്കി.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലെങ്കിലും സ്വര്‍ണക്കടത്തുകാരിയായാണ് താന്‍ അറിയപ്പെടുന്നതെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താല്പര്യങ്ങള്ക്കായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. അവരുടെ യഥാര്‍ത്ഥ മുഖം മനസ്സിലായതിനാലാണ് ഇക്കാര്യങ്ങള്‍ തുറഞ്ഞ് പറയുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ള എന്നെ വിളിച്ചിരുന്നു. അഭിമുഖത്തിനെന്ന പേരിലാണ് ബംഗളൂരുവിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി കേരളം വിടണമെന്നാണ് വിജയ് പിള്ള എന്നോട് ആവശ്യപ്പെട്ടത്. അതിനായി 30 കോടിയായിരുന്നു അദ്ദേഹം വാഗ്ദാനം ചെയ്തത്. എന്റെ കയ്യിലുള്ള എല്ലാ തെളിവുകളും അവരെ ഏല്‍പ്പിക്കണം എന്നും അതെല്ലാം അവര്‍ നശിപ്പിക്കും എന്നും പറഞ്ഞുവെന്ന് സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൂട്ടി ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ മാറണമെന്നാണ് വിജയ് പിള്ള ആവശ്യപ്പെട്ടത്.
കേരളം വിട്ടില്ലെങ്കില്‍ തന്നെ അപായപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന സുരേഷ് ലൈവിലൂടെ വ്യക്തമാക്കി. എന്നെ കൊല്ലുമെന്ന് തന്നെയായിരുന്നു ഭീക്ഷണി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണം കള്ളമാണെന്ന് പറയണമെന്നാണ് വിജയ് പിള്ള തന്നോട് ആവശ്യപ്പെട്ടതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകന് കൃഷ്ണരാജിന് നല്‍കിയിട്ടുണ്ടെന്നും ഇഡിക്കും കര്‍ണാടക ഡിജിപിക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.