മംഗളൂറു:പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഹാവേരിയിൽ ചൊവ്വാഴ്ച സംഘ്പരിവാർ റാലിയിൽ സംഘർഷം.അക്രമസക്തരായ യുവാക്കൾ അത്തിഹള്ളി ജുമാമസ്ജിനും ഉർദു സ്കൂളിനും കല്ലെറിഞ്ഞു. പ്രത്യേക സമുദായക്കാരുടെ വീടുകൾക്ക് നേരേയും അക്രമമുണ്ടായി.

അത്തിഹള്ളിയിൽ സങ്കോളി രായണ്ണയുടെ പ്രതിമ അനാച്ഛാദന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു റാലി. ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരൻ ഓടിച്ച ഓട്ടോറിക്ഷ തടഞ്ഞു നിറുത്തി ഡ്രൈവറെ റോഡിലിട്ട് മർദ്ദിച്ചു. റാലിയും പ്രതിമ അനാച്ഛാദനവും മുടക്കാൻ മുസ്ലിം യുവാക്കൾ ശ്രമിക്കുന്നു എന്ന പ്രചാരണമാണ് അക്രമത്തിന് പ്രചോദനം എന്നാണ് പ്രാഥമിക വിവരം. വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.