Wednesday, June 18, 2025

സാമൂഹ്യ നീതി ഒരു സ്വപ്‍നം മാത്രമോ?

Must Read

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ

ഇന്ന് ലോക സാമൂഹിക നീതി ദിനം. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം നിലനിര്‍ത്താനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിന്റെ പല കോണിലും വിവേചനവും അതേത്തുടര്‍ന്നുള്ള കലാപങ്ങളും നിലനില്‍ക്കുമ്പോള്‍ ഈ ദിനത്തിന്റെയും ഇത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന്റെയും പ്രസക്തി വര്‍ധിക്കുന്നു.”വേലിക്കെട്ടുകൾ മറികടന്ന് സാമൂഹ്യനീതിക്കുള്ള അവസരങ്ങൾ അഴിച്ചുവിടുക” എന്നതാണ് ഈ വർഷത്തെ സാമൂഹ്യ നീതി ദിന സന്ദേശം.

2007 ലാണ് ഐക്യരാഷ്ട്ര സഭ ഫെബ്രുവരി 20 സാമൂഹിക നീതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ദാരിദ്ര്യം, ലിംഗ അസമത്വം, തൊഴിലില്ലായ്മ, മനുഷ്യാവകാശ ധ്വoസങ്ങൾ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയും അവക്കുള്ള നീതിപൂർവ്വമായ പരിഹാരങ്ങൾ കണ്ടെത്തി എല്ലാവര്ക്കും സാമൂഹിക സുരക്ഷിതത്വവും നീതിയും ലഭ്യമാക്കുകയാണ് ഇത്തരം ഒരു അന്താരാഷ്ട്ര ദിനം കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനും ഏവര്‍ക്കും തുല്യ അവസരം ഉറപ്പു വരുത്താനും തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പൂര്‍ണപങ്കാളിത്തവും സുരക്ഷിതത്വവും ഉറപ്പാക്കാനും ഈ ദിനം ലക്ഷ്യമിടുന്നുണ്ട്.

പ്രകൃതി അതിന്റെ വിഭവങ്ങൾ വെത്യസ്ത രീതിയിൽ വെത്യസ്ത സ്ഥലത്താണ് സംഭരിച്ച് വെച്ചിരിക്കുന്നത്. അത് ആവശ്യമുള്ള സ്ഥലത്ത് എത്തിയ്ക്കേണ്ടതും തുല്യമായി വീതിക്കേണ്ടതും ജനങ്ങളാണ്. അതിന് സർക്കാരുകളാണ് മുൻകൈ എടുക്കേണ്ടത്. ഏതാനും ചില വ്യക്തികളോ പ്രദേശനങ്ങളോ മാത്രം സമ്പത്തും വിഭവങ്ങളും കുന്നുകൂട്ടിവെക്കാൻ പാടില്ലെന്ന് മാത്രമല്ല അത്തരം സ്ഥലങ്ങളിൽ നിന്ന് അവ ആവശ്യമുള്ള മറ്റു മേഖലകളിലേക്കും വിതരണം ചെയ്യപ്പെടണം. അപ്പോൾ മാത്രമേ സാമൂഹിക നീതിയും സാമൂഹിക സമത്വവും യാഥാർഥ്യമാകൂ.

ലോകത്ത് ഇന്ന് ജാതീയവും വംശീയവും ലിംഗപരവും ദേശീയവുമൊക്കെയായി പല രീതിയിലുള്ള അസമത്വങ്ങളാണ് നിലനിൽക്കുന്നത്. ഇതിന് വികസിത രാജ്യമെന്നോ അവികസിത രാജ്യമെന്നോ ദരിദ്ര രാജ്യങ്ങളെന്നോ വ്യത്യാസമൊന്നുമില്ല. വ്യത്യസ്ത രീതിയിലുള്ള ഒട്ടനവധി വിഭവ അസമത്വങ്ങളാൽ പൊറുതി മുട്ടുകയാണിന്ന് ലോകം. ചില രാജ്യങ്ങൾ ധൂർത്തും ദുർവ്യയവും ആഘോഷമാക്കുമ്പോൾ മറുഭാഗത്ത് പല രാജ്യങ്ങളും പട്ടിണിയും വറുതിയുമായി നരകിക്കുന്നു. ഒരു ഭാഗത്ത് അമിതാഹാരം മൂലം ജനങ്ങൾ രോഗികളാവുമ്പോൾ മറ്റൊരു ഭാഗത്ത് പട്ടിണിമൂലം ജനങ്ങൾ മരണമടയുന്നു. ചിലർ ദിനേന വസ്ത്രങ്ങൾ മാറ്റുന്ന ആഡംബരങ്ങളിൽ ആറാടുമ്പോൾ മറ്റു ചിലർ നാണം മറക്കാൻ പാട്പെടുന്നു. ഇത്തരം ക്രൂരമായ അസമത്വങ്ങളും അനീതിയും നിറഞ്ഞതായിരിക്കുന്നു ഇന്ന് ലോകാവസ്ഥ.

സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോഴും അന്തരം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിൽ, സമ്പത്ത്, ആനുകൂല്യങ്ങൾ, പരിഗണനകൾ എന്നിവയിലെല്ലാം അനീതിയും അസമത്വവും നിലനിൽക്കുന്നു. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ ഇപ്പോഴും വിവേചനം തുടരുകയാണ്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ, പാർപ്പിടം, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ചിലർക്ക് ഇപ്പോഴും അന്യമാണ്.

ലോകത്തെങ്ങുമുള്ള അഭയാർത്ഥികളും അനീതികളുടെ പര്യായങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രീയ- സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥയെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് മനുഷ്യർ അസമത്വത്തിന്റെയും അനീതിയുടെയും കൊടിയ ഉദാഹരണങ്ങളായിക്കഴിയുന്നു. യുദ്ധം തകർത്ത സിറിയ, ഇറാഖ്, ലബനോൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും അഴിമതിയും മൂലം തകർന്ന ആഫ്രിക്കനേഷ്യൻ രാജ്യങ്ങളിലെയും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനോ അവർക്ക് വിഭവങ്ങൾ പങ്കുവെക്കാനോ ലോകം ഒറ്റക്കെട്ടായി മുന്നോട്ടു വരുന്നില്ല എന്നതാണ് ദുഃഖകരം

ലോകത്തെ മൊത്തം സമ്പത്തിന്റെ വലിയ ശതമാനം കയ്യടക്കിവെച്ചിരിക്കുന്നത് ഏതാനും കോർപ്പറേറ്റ് ഭീമന്മാരാണ്. നാൾക്കുനാൾ അവരുടെ സമ്പത്ത് വർധിക്കുമ്പോൾ ലോക ജനത ദരിദ്രരായിത്തീരുന്നതായാണ് കണക്കുകൾ വെക്തമാക്കുന്നത്. ലോകത്ത് ഏറ്റവുമധികം അസമത്വം നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് വേൾഡ് ഇനിക്വാളിറ്റി ലാബിന്റെ റിപ്പോർട്ട്. രാജ്യത്തിൻറെ വരുമാനത്തിന്റെ അഞ്ചിലൊന്നും ഒരു ശതമാനത്തിന്റെ കൈയിലാണെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിയില്‍ ഓക്‌സ്‌ഫോം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും പരിതാപകരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 77.4 ശതമാനം രാജ്യത്തെ 10 ശതമാനം അതി സമ്പന്നരുടെ കൈകളിലാണെന്ന് ഓക്‌സ്ഫാമിന്റെ ഈ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ 51.53 ശതമാനത്തോളം സമ്പത്ത് ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലാണെന്നും ഒമ്പത് ശതകോടീശ്വരന്മാരുടെ സമ്പത്ത് താഴെതട്ടിലുള്ള 50 ശതമാനം ജനസംഖ്യയുടെ സമ്പത്തിന് തുല്യമാണെന്നും ഈ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന 60 ശതമാനത്തിന്റെ കൈകളില്‍ രാഷ്ട്രസമ്പത്തിന്റെ വെറും 4.8 ശതമാനം മാത്രമാണുള്ളത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന സാമ്പത്തിക അസമത്വത്തിന്റെ അപകടകരമായ അവസ്ഥയാണിതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉയര്‍ന്ന ഈ സാമ്പത്തിക അസമത്വം ജനാധിപത്യത്തിന് വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടില്‍ ഓക്‌സ്‌ഫോം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചുരുക്കത്തിൽ രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ അധീനതയിലാണ് ദേശീയ സമ്പത്തിന്റെ 51.53 ശതമാനമെന്നത് ഏറ്റവും ഗൗരവകരമായ സ്ഥിതി വിശേഷമാണ്. ലോകത്തെ മറ്റൊരു രാജ്യത്തും ഇത്രയും ശോചനീയമായ സാഹചര്യം നിലവിലില്ല എന്നത്രെ യാഥാർഥ്യം.

എണ്ണൂറ് കോടിവരുന്ന ലോകത്തെ ജനങ്ങൾക്കിടയിൽ സർവ മേഖലകളിലും സമത്വം കൊണ്ടുവരാനും നീതി ഉറപ്പാക്കാനുമുള്ള പ്രതിജ്ഞ പുതുക്കുന്നതാവട്ടെ ലോക സാമൂഹിക നീതി ദിനം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img