കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്നു. പാര്‍ട്ടിക്കുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ആകാശ് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റുകളില്‍ പറയുന്നത്. മട്ടന്നൂര്‍ എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചത്. പല ആഹ്വാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ല. ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണസ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പാക്കിയ ഞങ്ങള്‍ക്ക് പട്ടിണി. പോസ്റ്റില്‍ പറയുന്നു.
2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. എടയന്നൂര്‍ തെരുവിലെ തട്ടുകടയില്‍വെച്ചാണ് സംഭവം. നാലംഗസംഘം ഷുബൈഹിനെ വെട്ടുകയായിരുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 17 പേരാണ് അറസ്റ്റിലായത്.
ആകാശ് തില്ലങ്കേരിയെ സി.പി.എം പുറത്താക്കിയിരുന്നു. കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. കേസ് തുടക്കത്തില്‍ സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇത് സ്‌റ്റേ ചെയ്തു. ഷൈഹുബൈിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
കണ്ണൂരില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകാശിന്റെ ടീം ജയിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവ് എം. ഷാജര്‍ ആണ് ട്രോഫി സമ്മാനിച്ചത്. ഇത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാദപ്രതിവാദം രൂപപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആകാശ് പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയത്. ഏതായാലും സംഭവം കണ്ണൂരിലെ പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. തുടര്‍ഭരണം എന്ത് തോന്നിവാസവും കാണിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. കൊലപാതകം, സ്വര്‍ണക്കടത്ത് തുടങ്ങിയ മേഖലകളില്‍ വ്യാപരിക്കുന്നവരെ സംരക്ഷിക്കില്ല എന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഏതസമയം ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിച്ച ഭൂതകാലത്തില്‍ നിന്ന് എളുപ്പം രക്ഷപ്പെടാന്‍ സി.പി.എമ്മിന് സാധിക്കുകയുമില്ല.