ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

0
63

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം യു. ഷറഫലിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണിത്. കായികമന്ത്രി വി. അബ്ദുറഹിമാനുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് മേഴ്‌സിക്കുട്ടന്‍ സ്ഥാനമൊഴിഞ്ഞത്.

2019ലാണ് ടി.പി ദാസന്റെ പിന്‍ഗാമിയായി മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. തുടക്കം മുതല്‍ മന്ത്രിയുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുകയായിരുന്നു. കൗണ്‍സിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നായിരുന്നു മന്ത്രിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റിനെ മാറ്റാനുള്ള സാഹചര്യം ഒരുങ്ങിയത്. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പുതിയ കമ്മിറ്റിയെ സര്‍ക്കാര്‍ നിശ്ചയിക്കും. നിലവിലുള്ള പലരും തുടരാന്‍ ഇടയുണ്ട്.


പത്ത് വര്‍ഷത്തിലധികം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനാണ് ഷറഫലി. അഞ്ചുതവണ നെഹ്‌റു കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും മൂന്ന് തവണ സാഫ് കപ്പിലും കളിച്ചു. ഒമ്പത് തവണ സന്തോഷ് ട്രോഫിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. കേരള പൊലീസില്‍ 36 വര്‍ഷത്തെ സേവനത്തിനുശേഷം എം.എസ്.പി കമാന്റന്റ് ആയാണ് വിരമിച്ചത്. ഫുട്‌ബോള്‍ പരിശീലകനായും സംഘാടകനായും തുടരുന്നതിനിടെയാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here