വിദേശകാര്യ ലേഖകന്‍
റഷ്യന്‍ സൈന്യം യുക്രൈന്‍ ആക്രമണം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. 2022 ഫെബ്രുവരി 24ന് പുലര്‍ച്ചെയാണ് റഷ്യന്‍ പട്ടാളം യുക്രൈനിലെ തെരുവുകളിലേക്ക് ഇരച്ചു കയറിയത്. ജനവാസകേന്ദ്രങ്ങളും വീടുകളും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നുവീണു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം നടന്ന ഏറ്റവും വലിയ സൈനികാക്രമണമാണ് റഷ്യ യുക്രൈനുനേരെ അഴിച്ചുവിട്ടത്. യുദ്ധക്കളത്തില്‍ സാധാരണക്കാരും നിരപരാധികളുമായ എണ്ണായിരം പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇരുഭാഗങ്ങളിലുമായി ലക്ഷത്തിനടുത്ത് സൈനികര്‍ മരിച്ചു. എന്നാല്‍ യുക്രൈനെ എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കുമെന്ന റഷ്യയുടെ പ്രതീക്ഷ വൈകാതെ അസ്തമിച്ചു. അത്രയും ശക്തമായി പ്രതിരോധിക്കാനും പിടിച്ചുനില്‍ക്കാനും യുക്രൈന് സാധിച്ചു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായവും മാനസിക പിന്തുണയും യുക്രൈന് പിടിവള്ളിയായി എന്നു വേണം കരുതാന്‍. ഊര്‍ജ്ജനിലയങ്ങള്‍ ആക്രമിച്ചത് യുക്രൈനെ പ്രതിസന്ധിയിലാക്കി. 2022 അവസാനത്തെ കണക്കെടുക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ മാത്രം 2.8ലക്ഷം കോടിയുടെ നഷ്ടം യുക്രൈന് നേരിട്ടു എന്നാണ് വ്യക്തമാകുന്നത്. മുവായിരം വിദ്യാലയങ്ങളുടെയും 300 സാംസ്‌കാരിക കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. അത്യാധുനുക പടക്കോപ്പുകളുടെ സാന്നിധ്യം കൊണ്ട് അശാന്തി നിറഞ്ഞ അന്തരീക്ഷമാണ് യുക്രൈനില്‍ ഇപ്പോഴുമുള്ളത്. യുക്രൈനിലെ അസോവ് ബറ്റാലിയന്‍ അസോവ് റെജിമെന്റായി ഇന്നും യുദ്ധക്കളത്തില്‍ സജീവമാണ്. യുക്രൈന് നാറ്റോയില്‍ അംഗമാകാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ അംഗരാജ്യത്തിന് ലഭിക്കുന്ന എല്ലാ പരിരക്ഷയും യുക്രൈന് ലഭിക്കുന്നുണ്ട്.
യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കാല്‍നൂറ്റാണ്ട് മുമ്പ് നിലനിന്ന ശീതയുദ്ധത്തിന്റെ അന്തരീക്ഷത്തിലേക്ക് ലോകം വീണ്ടും പോകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ആയുധങ്ങളും സമ്പത്തും നല്‍കി അമേരിക്കയും നാറ്റോ സഖ്യരാഷ്ട്രങ്ങളും യുക്രൈന് ഒപ്പം നില്‍ക്കുമ്പോള്‍ മറുഭാഗത്ത് റഷ്യക്കൊപ്പം ചൈന നിലകൊള്ളുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയുടെ വിദേശകാര്യവകുപ്പിലെ ഉന്നതന്‍ വാങ്യി മോസ്‌കോയിലെത്തി പുട്ടിനുമായി ചര്‍ച്ച നടത്തി എന്നതും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങളാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ബൈഡന്‍ യുക്രൈന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുകളിലെ സഖ്യരാഷ്ട്രങ്ങളോട് യുക്രൈനെ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ നിഷ്പക്ഷ സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. ഇതേ സമീപനം തന്നെയാണ് തുടക്കത്തില്‍
ചൈന സ്വീകരിച്ചിരുന്നതെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ചൈന റഷ്യയുടെ ഒപ്പമാണുള്ളത്.
റഷ്യ ഏര്‍പ്പെടുത്തിയ ഉപരോധം നിമിത്തം യുക്രൈനില്‍ ജനജീവിതം ദുരിതത്തിലായി. അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമാണ്. ഇത് യുക്രൈനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിച്ചിരിക്കുകയാണ്. വിലക്കയറ്റവും ഉല്‍പാദനക്ഷാമവും അഭിമുഖീകരിക്കുകയാണ് ലോകം. യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോഴും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ പോലും ഐക്യരാഷ്ട്ര സംഘടനക്ക് സാധിച്ചിട്ടില്ല. റഷ്യയെ അപലപിക്കുന്ന യു.എന്‍ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാത്ത സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെങ്കിലും യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് വ്യക്തമാക്കുന്നു. വെടിനര്‍ത്തല്‍ അഭ്യര്‍ത്ഥനയില്‍ ഒതുങ്ങി നില്‍ക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍.
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ആദ്യഘട്ടത്തില്‍ പതറിയെങ്കിലും തുടര്‍ന്ന് അദ്ദേഹം ജനങ്ങളുടെ വിശ്വാസവും പിന്തുണയും പിടിച്ചുപറ്റി. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ അദ്ദേഹം തയാറാവുന്നില്ല എന്ന പ്രശ്നമുണ്ട്. ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രതിക്കൂട്ടില്‍ തന്നെയാണ്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് റഷ്യ സൈനിക നീക്കം നടത്തിയതെന്ന് പല രാജ്യങ്ങളും ഉന്നയിക്കുന്നുണ്ട്. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി നാറ്റോ അംഗത്വത്തിന് ശ്രമിച്ചതാണ് പുട്ടിനെ പ്രകോപിപ്പിച്ചത്. നയതന്ത്രമേഖലയില്‍ ഉണ്ടായ മോശം സമീപനമാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയതെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
യുക്രൈനെ എളുപ്പത്തില്‍ തറപറ്റിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ടുതന്നെ യുദ്ധം നീണ്ടുപോകുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.