സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ വ്യാപാരികളുടെ നിലിനില്‍പ് പ്രതിസന്ധിയില്‍. വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ കണക്കനുസരിച്ച് 2886 കടക്കാര്‍ നിലവിലെ വേതന പാക്കേജ് പ്രകാരം പതിനെട്ടായിരം രൂപയെന്ന മിനിമം കമ്മിഷന്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. പലര്‍ക്കും 13000 രൂപ വരെയാണ് കമ്മിഷന്‍ ലഭിക്കുക.
കേന്ദ്ര സര്‍ക്കാറിന്റെ പിഎംജികെ പദ്ധതി വിഹിതമായി റേഷന്‍ കടക്കാര്‍ക്ക് അധിക വരുമാനമുണ്ടായിരുന്നു. ഈ പദ്ധതി ഡിസംബര്‍ മാസത്തോടെ നിര്‍ത്തലാക്കിയതോടെ റേഷന്‍ വരുമാനം പകുതിയായി കുറഞ്ഞു. 45 ക്വിന്റല്‍ അരി വില്‍പന നടത്തിയാല്‍ മാത്രമേ 18000 രൂപയ്ക്ക് മുകളില്‍ വരുമാനം ലഭിക്കുകയുള്ളു. എന്നാല്‍ റേഷന്‍ കടകളില്‍ 90 ശതമാനം പച്ചരി നല്‍കുന്നതും ഇ- പോസ് മെഷിന്‍ ഇടക്കിടെ കേടാവുന്നതും കാരണം റേഷന്‍ സാധനങ്ങല്‍ കൃത്യമായി വില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. കാര്‍ഡുടമകള്‍ കടയില്‍ വന്ന് മടങ്ങേണ്ടി വന്നു. ഇതു കച്ചവടത്തെ ബാധിച്ചു.
പുതിയ സംവിധാനം വന്നതോടെ കട നടത്താന്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടിവന്നതും കടക്കാര്‍ക്ക് ബാധ്യതയായി. വൈദ്യുതി ചാര്‍ജ് കൂടിയതും വിനയായി. ചെലവുകളുടെ വര്‍ധനവിനൊപ്പം വിവിധ ഇനത്തിലുള്ള ലൈസന്‍ ഫീസും കൂട്ടി. ഈ സാഹചര്യത്തില്‍ കടകള്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റാതെ വന്നതായി ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡിലേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
റേഷന്‍ വ്യാപാരികളുടെ പ്രഥമ കമ്മീഷന്‍ പാക്കേജ് നിലവില്‍ വന്നപ്പോള്‍ തന്നെ ധാരാളം അപാകതകള്‍ ഉണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ആറ് മാസത്തിനകം പുനപരിശോധിക്കുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും ആറു വര്‍ഷമായിട്ടും നടപടിയുണ്ടായില്ല. ഇരുപതിനായിരം രൂപ വരെ വരുമാനമുള്ള ഏഴായിരത്തോളം കടകളുടെ നിലനില്‍പ്പും ഭീഷണിയിലുമാണ്. അതേസമയം 30000 രൂപ വരെ വരുമാനമുള്ള കടകള്‍ നന്നായി നടക്കുന്നുമുണ്ട്.
റേഷന്‍ വിതരണം സുഗമമായി നടത്താന്‍ കഴിയാതെ വിധത്തില്‍ സര്‍വര്‍ പ്രശ്നങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. പല സ്ഥലങ്ങളിലും നെറ്റ് വര്‍ക്ക് കവറേജും കുറവാണ്. ഇത്തരം സ്ഥലങ്ങളില്‍ അനുയോജ്യമായ ഫോര്‍ജി സിംകാര്‍ഡുകള്‍ നല്‍കുകയോ കൂടുതല്‍ സിഗ്നല്‍ ലഭിക്കുന്ന ഓപ്റ്റിക്കല്‍ കേബിള്‍ സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. അഞ്ചു വര്‍ഷമായി സ്ഥാപിച്ചിട്ടുള്ള ഇ-പോസ് യന്ത്രങ്ങള്‍ സര്‍വീസ് നടത്തുകയും 50 ശതമാനത്തില്‍ കൂടുതല്‍ പ്രവര്‍ത്തന രഹിതമായ യന്ത്രങ്ങള്‍ മാറ്റി നല്‍കുകയും വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.