നാദാപുരം: സർക്കാരിന്റെ നൂറു ദിന പരിപാടിയോടുകൂടി കേരളത്തിലെ മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് ഉറപ്പ് വരുത്തുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നാദാപുരത്ത് സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കി എല്ലാവർക്കും കാർഡ് ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നര ലക്ഷത്തിലധികം കാർഡുകൾ രണ്ടു വർഷത്തിനുള്ളിൽ കൊടുക്കാൻ കഴിഞ്ഞു. അനർഹമായി കാർഡുകൾ കൈവശം വച്ചിരുന്നവർക്ക് പിൻവലിക്കാൻ അവസരം കൊടുത്തപ്പോൾ ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരത്തിൽ അധികം കാർഡുകളാണ് പത്തുമാസത്തിനുള്ളിൽ പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 289,860 അർഹതപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ കൊടുക്കാൻ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ വീട്ടുമുറ്റത്ത് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയിലൂടെ നടപ്പാക്കി. 134 ഊരുകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ കൊടുത്തുവരികയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ അതിദരിദ്രരായി കണ്ടെത്തിയ 64,000 ത്തിലധികം പേരിൽ 6000 ത്തോളം പേർ റേഷൻ കാർഡ് ഇല്ലാത്തവരായിരുന്നു. എന്നാൽ ഇതിൽ മഹാഭൂരിപക്ഷത്തിനും കാർഡ് ലഭ്യമാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സുഭിക്ഷ സംരംഭങ്ങൾക്ക് കൈത്താങ്ങും സംരക്ഷണവും നൽകണമെന്നും മന്ത്രി പറഞ്ഞു.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ്, സുഭിക്ഷ യൂണിറ്റ് സെക്രട്ടറി ജിൻസി എൻ.കെ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.