Wednesday, June 18, 2025

വരവായി പുണ്യങ്ങളുടെ പൂക്കാലം

Must Read

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ

ചന്ദ്രപ്പിറവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്റ കലണ്ടർ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. പരിശുദ്ധ ഖുർആൻ അവതരിച്ച, അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസം. ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യകരവും ഭയഭക്തി നിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. “ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആരാണോ ആ മാസത്തിൽ ജീവിച്ചിരിക്കുന്നത് അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു” എന്ന വിശുദ്ധ ഖുർആനിന്റെ അഹ്വാനമാണതിനടിസ്ഥാനം.

പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും പ്രപഞ്ചവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ഠിക്കപ്പെടേണ്ടത്. ദിനേന അഞ്ചു നേരമുള്ള നമസ്കാരവും റമദാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ നിശ്ചിത ശതമാനം സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി, അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമ്പത്തിക, വൈജ്ഞാനിക, സാമൂഹിക, സാംസ്കാരിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ഠിക്കുന്നതിലൂടെ ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്.

മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട ബൈബിൾ പുതിയ നിയമവും പഴയ നിയമവുമടക്കമുള്ള വേദഗ്രന്ഥങ്ങളിൽ അവസാനത്തെ വേദ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ. ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, ദുഷിച്ച വാക്കുകളും ചീത്ത ചിന്തകളും ദുഷ് പ്രവർത്തനങ്ങളും വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു. ആരാധനകളും, സൽക്കർമ്മങ്ങളും, പരക്ഷേമ പരതയും, ദാന ധർമങ്ങളും വർധിപ്പിച്ച് തെറ്റായ വാക്കുകളിൽനിന്നും പ്രവർത്തികളിൽ നിന്നും അകലം പാലിച്ച് വ്രതമനുഷ്ഠിക്കുന്നതോടെ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് പ്രായോഗികതയുടെ പൂർണ്ണത നൽകി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഒരു ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. ഭൗതികതയുടെ തിരക്കുകളിലും സൗകര്യങ്ങളിലും ധാർമ്മിക മൂല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നുപോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികൾ അടച്ച് തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസം. താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്‌ലിംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണ് റമദാൻ.

ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. അത്തരം മനുഷ്യരെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.

മുസ്‌ലിംകൾ സ്വയം നോമ്പ് നോൽക്കുന്നു എന്നത് മാത്രമല്ല, റമദാൻ മാസത്തിന്റെ പ്രത്യേകത, അവരിലെ കാരുണ്യവും സഹാനുഭൂതിയും പരക്ഷേമ തല്പരതയും പരന്നൊഴുകുന്നു എന്നത് കൂടിയാണ്. അതിനാലാണ് വിപുലമായ ഇഫ്ത്താർ സംഗമങ്ങളും കുടുംബ വിരുന്നുകളും സാമ്പത്തിക സഹായങ്ങളും അവരിൽ അധികരിക്കുന്നത്. ലൈലത്തുൽ ഖദ്ർ എന്നറിയപ്പെടുന്ന പരിശുദ്ധ ഖുർആൻ ഇറങ്ങിയ വിധി നിർണ്ണയ രാവ്, തറാവീഹ് എന്നറിയപ്പെടുന്ന പ്രത്യേക രാത്രി നമസ്കാരം, ഇഅതികാഫ് എന്നറിയപ്പെടുന്ന പള്ളിയിൽ ഭജനമിരിക്കൽ, ഫിത്വർ സകാത് എന്ന റമദാൻ വ്രതം അവസാനിപ്പിച്ച് കൊണ്ടുള്ള ദാന ധർമ്മങ്ങൾ ഇവയൊക്കെയും റമദാനിലെ മാത്രം പ്രത്യേകതകളാണ്.

ഉപവാസം ആരോഗ്യത്തിന് നല്ലതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വേദങ്ങളും മതങ്ങളും പുരാണങ്ങളുമൊക്കെ ഉപവാസത്തിന്റെ ശക്തിയെക്കുറിച്ച് എടുത്തു പറഞ്ഞിട്ടുണ്ട്. ഉപവാസം വഴി ശരീരത്തിലെ വിഷപദാര്ത്ഥങ്ങളെല്ലാം പുറന്തള്ളപ്പെടുന്നതിലൂടെ രോഗങ്ങൾ വരാതിരിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. മാത്രമല്ല, ദഹനേന്ദ്രിയത്തിന് വിശ്രമം ലഭിക്കുന്നതിലൂടെ അൾസർ, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളിൽ നിന്ന് വിടുതൽ ലഭിക്കുകയും ദഹനപ്രക്രിയ സാധാരണ ഗതിയിലാവുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്ത സമ്മർദ്ദം കുറക്കാനും സർവ്വോപരി ശരീരത്തിലെ കൊഴുപ്പ് ഊർജമായി മാറുന്നതിലൂടെ ശരീരഭാരം മിതമായി നിർത്താനും സാധിക്കുന്നു. ഉപവാസത്തിന്റെ ഭാഗമായുള്ള ധ്യാനവും പ്രാർത്ഥനകളുമാകട്ടെ മനസിന്റെ ആരോഗ്യം നിലനിർത്താനും ശാന്തമാക്കാനും ഏറെ സഹായകവുമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img