Wednesday, June 18, 2025

എപ്പോഴും ഒരു പുസ്തകം കരുതി വെക്കുക: ഇമാന്‍ യൂസഫ്

Must Read

പ്രശസ്ത ഇമറാത്തി എഴുത്തുകാരി ഇമാന്‍ യൂസഫിന്  ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് വായന. ഓരോ യാത്രയും ഒരു പാട് വായനകള്‍ കാത്ത് വെക്കുന്നു. പുതിയ പുതിയ ഭാവുകത്വങ്ങള്‍ നല്‍കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ധൈഷണിക സംവാദത്തില്‍ പങ്കെടുക്കാനെത്തിയ ഇമാന്‍ യൂസുഫ് ‘തത്സമ’ യത്തോട് മനസ് തുറന്നതിങ്ങനെ:
പലര്‍ക്കും പല ലഹരികളുമുണ്ട്. ‘അഡിക്റ്റ്’ എന്ന് വിശേഷിപ്പിക്കാവും വിധം പലതിനും കീഴ്‌പ്പെട്ടവരായുണ്ടാവും. പുകവലി, മദ്യം, മയക്കുമരുന്ന്, ഇന്റര്‍നെറ്റ്, ഗെയിംസ്, വാട്‌സ് ആപ്, ഫേസ്ബുക് അങ്ങനെ…പല ലഹരികള്‍. എന്നാല്‍ നമ്മില്‍ വളര്‍ത്തിയെടുക്കേണ്ട വേറൊരു ലഹരിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. വായനയുടെ ലഹരി. അതെ, നിങ്ങള്‍ വായനാശീലത്തിന്റെ അഡിക്റ്റ് ആവണം. കൂട്ടുകാരും സ്‌നേഹിതന്മാരും ഒന്നുമില്ലെങ്കിലും ഒരു വ്യക്തിക്ക് സ്വസ്ഥമായി ഒരിടത്ത് ഇരുന്ന് വായനയില്‍ മുഴുകി പുസ്തകപ്രപഞ്ചത്തിലെ സുഹൃത്തുക്കളുമായി സംവദിക്കാനും സംസാരിക്കാനും കഴിയും. കൂട്ടുകാര്‍ പുസ്തകങ്ങളാവുമ്പോള്‍ വായനയില്‍ ഇടപഴകുന്ന വ്യക്തിത്വങ്ങളുമായിട്ടാവും ചങ്ങാത്തം. വായനക്കാരന് ഒരു പുതിയ കുടുംബമുണ്ടാവും; വായനക്കാരനെ ഉള്‍ക്കൊള്ളുകയും അവനെ ആഹ്ലാദിപ്പിക്കുകയും  ചെയ്യുന്ന കുടുംബം. അയാള്‍ ഒരു സദസ്സില്‍ ഇരുന്നാല്‍ അയാളെ കേള്‍ക്കാന്‍  എല്ലാവരും കാതുകൂര്‍പ്പിച്ചിരിക്കും. കാരണം പുതിയ അറിവുകള്‍ അയാളുടെ നാവിന്‍തുമ്പത്തുണ്ടല്ലോ. പുസ്തകമോ ലേഖനമോ വായിച്ചാല്‍ അത് നിരൂപണം ചെയ്യാനും ഗുണദോഷങ്ങള്‍ വിലയിരുത്താനും അയാള്‍ക്കാവും. ഏതു തിരക്കും അയാളെ അലോസരപ്പെടുത്തില്ല. ഒരു കാത്തിരിപ്പും അയാളെ മുഷിപ്പിക്കില്ല. അയാളുടെ കൈയില്‍ സന്തത സഹചാരിയായ ഗ്രന്ഥമോ പ്രസിദ്ധീകരണമോ കാണുമല്ലോ”. ഇമാന്‍ യൂസുഫ് പറഞ്ഞു.

  നിങ്ങള്‍ക്ക് വായിക്കുന്ന സ്വഭാവമില്ലെങ്കില്‍ ഒരു വായനക്കാരനാവാന്‍ ശീലിക്കുക. ദിനചര്യയില്‍ അര മണിക്കൂറെങ്കിലും  വായനക്ക് നീക്കിവെക്കാം. വായന അങ്ങനെ പതിവ് പരിപാടിയായിത്തീരട്ടെ. വായന പതിവാക്കാന്‍ പറ്റാത്ത വ്യക്തിയാണെങ്കില്‍ വായന പ്രിയങ്കരമാക്കിത്തീര്‍ക്കുന്ന വേറെയും വഴികളുണ്ട്. ഏതെങ്കിലും ഒരു നിര്‍ണിത ഗ്രന്ഥം വായിച്ചു ചര്‍ച്ചചെയ്യുന്ന സുഹൃത്തുക്കള്‍ കാണും. അവരുമായി ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുക. ഷാര്‍ജ പുസ്തകമേള പോലെയുള്ള പരിപാടികള്‍ അത്തരത്തില്‍ കുറെ ആളുകളെ വായനയുടെ ചിറകിലേറാന്‍ സഹായിച്ചിട്ടുണ്ട്. ഒരു പുസ്തകം വായിക്കാനെടുത്താല്‍ കൗതുകമുള്ള വിഷയങ്ങള്‍ വായിക്കുക. അല്ലാത്തവ വിട്ടേക്കുക.  ഇഷ്ടപ്പെടുന്നതും മനസ്സ് കൊതിക്കുന്നതുമാവണം വായിക്കുന്നത്. വായിക്കാന്‍ തുടങ്ങിയ പുസ്തകം അഭിരുചിക്ക് ഇണങ്ങുന്നതല്ലെന്നോ മടുപ്പുളവാക്കുന്നതാണെന്നോ തോന്നിയാല്‍ ഉടനെ വായന ഉപേക്ഷിച്ചേക്കണം. കണ്ണും മനസ്സും പിന്നെ ആ പുസ്തകത്തില്‍ തളച്ചിടരുത്. ഒരു പുസ്തകം വായിച്ചു തീര്‍ക്കാന്‍ ഇത്ര സമയം, ഇത്ര ദിവസങ്ങളില്‍ ഇന്നയിന്ന പുസ്തകം എന്നെല്ലാം നിജപ്പെടുത്തിയാല്‍ വായന ഉന്മേഷദായകമായ അനുഭവമാകും. ഗ്രന്ഥ വായനയില്‍ എന്റെ ശീലം പറയാം; ഗ്രന്ഥത്തിലെ ഉള്ളടക്ക സൂചികയല്ലാത്ത മറ്റൊരു ഉള്ളടക്ക സൂചിക ഞാന്‍ എനിക്ക് വേണ്ടി തയാറാക്കും. അത് ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന വിവരങ്ങളില്‍ എന്നെ വിസ്മയിപ്പിക്കുന്നവ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കും. തലക്കെട്ട്, പേജ് എന്നിവ മുന്‍പേജില്‍ രേഖപ്പെടുത്തിവെക്കും. വായന കഴിഞ്ഞാല്‍ നേരത്തേ രേഖപ്പെടുത്തിവെച്ച ഭാഗങ്ങള്‍ ആവര്‍ത്തിച്ചുവായിക്കും. ഒരു മാസം കഴിഞ്ഞ് വീണ്ടും അടയാളപ്പെടുത്തിയ ഗ്രന്ഥ ഭാഗം ഒന്ന് കൂടി വായിക്കും. ആവര്‍ത്തനം അറിവിനെ ബലപ്പെടുത്തുമെന്നാണ് പ്രമാണം.

ഗ്രന്ഥത്തോടൊപ്പം സമയം ചെലവിടുന്നത് സന്തോഷവും ആഹ്ലാദവും ജനിപ്പിക്കും. ഭക്ഷണത്തേക്കാള്‍, പാനീയങ്ങളേക്കാള്‍ മനുഷ്യന് ഏറെ ആവശ്യം അറിവാണ്. കാരണം ആഹാരവും പാനീയവും മനുഷ്യന് ഒന്നോ രണ്ടോ പ്രാവശ്യമേ വേണ്ടൂ. അറിവ് ഓരോ ശ്വാസോഛ്വാസത്തിലും വേണം’ അവര്‍ പറഞ്ഞു നിര്‍ത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img