ദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ ഉത്ഭവിച്ച സെമറ്റിക് ഭാഷകളാണ് സംസ്‌കൃതവും അറബിയും ഹിബ്രുവും. സംസ്‌കൃതത്തില്‍ ‘ഓം’ എന്ന വാക്കും അറബിയില്‍ ‘അല്ലാഹു’ എന്ന വാക്കും സ്വാര്‍ത്ഥത കൈവെടിഞ്ഞു പഠനം നടത്തിയാല്‍ രണ്ടും തമ്മില്‍ സാദൃശ്യമുള്ളതായി കാണാം. ഖുര്‍ആന്റെ രണ്ടാം അദ്ധ്യായം തുടങ്ങുന്നത് ‘അലിഫ് ലാം മീം’ എന്ന മൂന്നക്ഷരത്തോടു കൂടിയാണ്. സംസ്‌കൃതത്തിലെ ‘ഓം’ എന്ന വാക്കും അ, ഉ, മ എന്ന മൂന്ന് സ്വരാക്ഷരങ്ങളോടു കൂടിയാണ്. ഇവ രണ്ടിലേയും ആദ്യാക്ഷരങ്ങളായ അ യും അലിഫ് ഉം കണ്ഠത്തില്‍ നിന്ന് ഉത്ഭവിക്കുന്നതും ഉ വും ല യും താലുവിലൂടെ സഞ്ചരിക്കുമ്പോള്‍ മ യും മീ യും ചുണ്ടിലൂടെ പുറത്ത് വന്ന് അന്തരീക്ഷത്തില്‍ ലയിക്കുന്നതുമാണ്. ഇവ രണ്ടും പ്രപഞ്ച ശക്തിയുടെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ഗുണങ്ങളെ സൂചിപ്പിക്കുന്നതായി പഠനം നടത്തി ബോധ്യപ്പെട്ടാല്‍ അതും ലോകസമാധാനത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നു.
എല്ലാ മതങ്ങളേയും തത്വവിചാരം ചെയ്ത് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉതകുമാറ് ഒരു ബൃഹത്തായ വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിയാല്‍ ലോകശാന്തി കൈവരിക്കാന്‍ സാധിക്കും. പ്രവൃത്തിയുടെ ഫലം അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചായിരിക്കുമെന്ന ആപ്തവാക്യം കണക്കിലെടുത്ത്് ഓരോരുത്തര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവണം. ഇത് എന്റെയൊരു ജീവിതാഭിലാഷമാണ്. പ്രവചനാതീതമായ പ്രപഞ്ചശക്തിയുടെ കൃപാകടാക്ഷം നമ്മില്‍ ചൊരിയട്ടെ.
മറ്റു ഗ്രന്ഥങ്ങളുടെ അവതരണ രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഖുര്‍ആന്റെ പ്രതിപാദന ശൈലി. മറ്റ് ഗ്രന്ഥങ്ങളിലെ പ്രതിപാദ്യം ക്രമാനുക്രമമായി മുഖ്യവിഷയത്തെ അദ്ധ്യായങ്ങളായും ഉപശീര്‍ഷകങ്ങളായും വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ചചെയ്ത് അനുവാചകരെ ലക്ഷ്യത്തിലെത്തിക്കുന്നു. എന്നാല്‍ ഖുര്‍ആന്റെ പ്രതിപാദന രീതി ഇതിനു വിപരീതമായ നിലയിലാണ്. ഇസ്‌ലാമിലെ വിശ്വാസപ്രമാണങ്ങള്‍, ധാര്‍മ്മികസദാചാര നിര്‍ദ്ദേശങ്ങള്‍, ശരീഅത്ത് വ്യവസ്ഥകള്‍, ആദര്‍ശ പ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപങ്ങളും വിമര്‍ശനങ്ങളും, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്കുള്ള സൂചനകള്‍, എന്നിവയെല്ലാം ഇടയ്ക്കിടെ മാറി മാറി പ്രതിപാദിച്ചിരിക്കുന്നു. ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്തങ്ങളായതും അര്‍ത്ഥവ്യാപ്തി ഉള്ളതുമായവാക്കുകളാല്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരു വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ തുലോ വ്യത്യസ്തമായ മറ്റൊരു വിഷയം പൊടുന്നനെ കടന്നുവരുന്നു. സംബോധന ചെയ്യുന്നവരും അത് ശ്രവിക്കുന്നവരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണങ്ങളുടെ ദിശ ഭിന്നഭാഗങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്നു.
അദ്ധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണാന്‍ സാധിക്കുന്നില്ല. ചരിത്രം വിവരിക്കുന്നത് ചരിത്രവ്യാഖ്യാന രീതിയിലല്ല. തത്വശാസ്ത്രവും ദൈവശാസ്ത്രവും ചര്‍ച്ച ചെയപ്പെടുന്നത് ശാസ്ത്ര ഭാഷയിലുമല്ല. മനുഷ്യനേയും ഇതര സൃഷ്ടി ജാലങ്ങളേയും പറ്റിയുള്ള പരാമര്‍ശം പദാര്‍ത്ഥശാസ്ത്ര വിവരണ രീതിയിലേ അല്ല. നിയമ വിധികളും നിയമങ്ങളുടെ മൗലിക തത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമ പണ്ഡിതരുടേതില്‍ നിന്ന് തീരെ ഭിന്നമായ ഭാഷയിലും രീതിയിലുമാണ്. ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് വ്യതിരിക്തമായ (നിഗൂഢതയാര്‍ന്ന) രീതിയിലാണ് ധാര്‍മ്മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള അവതരണ രീതി ചിരപരിചിതമായ ഗ്രന്ഥസങ്കല്പത്തിന് വിപരീതമായി കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നു പോകുന്നു. പ്രതികൂല വീക്ഷണകോണിലൂടെ നോക്കുന്നവര്‍ ഈ കൃതി ആദ്യാവസാനം അന്യോന്യ ബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടതാണെന്ന് ധരിച്ചു വശംകെട്ടുപോകുന്നു. എന്നാല്‍ അനുകൂല വീക്ഷണ ഗതിക്കാര്‍ അര്‍ത്ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയ നിവൃത്തിക്ക് കുറുക്കുവഴി തേടുന്നു. ചിലപ്പോള്‍ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ വാക്യങ്ങള്‍ക്കു പരസ്പരബന്ധം സ്ഥാപിച്ച്, വിചിത്രങ്ങളായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ഇതിലെ ഓരോ സൂക്തവും മുമ്പുപിമ്പുള്ള സൂക്തങ്ങളുമായി ബന്ധമറ്റ് ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശ്യത്തിന് വിപരീതമായ അര്‍ത്ഥം നല്കി വ്യഖ്യാനിക്കപ്പെടുന്നു.
ഈ ഗ്രന്ഥം നല്ലവണ്ണം ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യലക്ഷ്യങ്ങളും ആസ്വാദകര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് ഏത് തരത്തിലുള്ള ഗ്രന്ഥമാണ്. ഇതിന്റെ അവതരണവും ക്രോഡീകരണവും ഏതുവിധത്തിലാണ്. എല്ലാ ചര്‍ച്ചകളുടെയും ലക്ഷ്യസ്ഥാനം ഏതാണ്. വൈവിധ്യമാര്‍ന്ന അനേക വിഷയങ്ങള്‍ ഏതൊരു കേന്ദ്ര വിഷയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആശയ പ്രകാശനത്തിനായി ഏതുതരം ശൈലിയും സമര്‍ത്ഥന രീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്രകാരമുള്ള അനേകം പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയ്ക്കായി തുടക്കത്തില്‍ തന്നെ വ്യക്തവും വളച്ചു കെട്ടില്ലാത്തതുമായ ഉത്തരങ്ങള്‍ ലഭിക്കുന്നപക്ഷം വായനക്കാര്‍ക്ക് അവരുടെ പഠന പരിചിന്താസരണി തുറസ്സായിത്തീരും. സാധാരണ ഗ്രന്ഥരചനാക്രമം ഖുര്‍ആനില്‍ അത് അന്വേഷിക്കുന്ന ഒരാളുടെ അമ്പരപ്പിന്റെ മൂലകാരണം ഖുര്‍ആന്‍ പഠന സംബന്ധമായ പ്രസ്തുത കാര്യങ്ങളുടെ അജ്ഞത തന്നെയാണ്. മതത്തിന്റെയും ഗ്രന്ഥത്തിന്റെയും നിലവിലുള്ള സങ്കല്‍പം എടുത്തുമാറ്റി ഭിന്നമായൊരു സവിശേഷ രീതിയിലാണ് ഈ വിശുദ്ധ ഗ്രന്ഥം ക്രോഡീകരിച്ചിട്ടുള്ളതെന്ന ഉത്തമ ബോധത്തോടെയുള്ള പഠനത്തിനുമാത്രമേ ഇതിന്റെ യഥാര്‍ത്ഥ പൊരുള്‍ ആസ്വദിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും സാധിക്കുകയുള്ളൂ.
ഖുര്‍ആന്റെ പ്രതിപാദ്യം, മനുഷ്യന്റെ പരീക്ഷണശാലയായ ഭൂമിയിലെ ജീവിതം യുഗാരംഭത്തില്‍ ആരംഭിച്ചപ്പോള്‍ ദൈവം നേരിട്ടു അറിയിച്ചു കൊടുത്തതും കാലാകാലങ്ങളില്‍ വിവിധ ഭൂവിഭാഗങ്ങളില്‍ ധര്‍മ്മച്യുതി ഉണ്ടായിരുന്ന അവസരങ്ങളില്‍ ദൈവം തെരഞ്ഞെടുത്ത ഉത്തമ പുരുഷന്‍മാര്‍ക്ക് ജ്ഞാനോദയം നല്‍കി അവരിലൂടെ അവതരിപ്പിച്ച് കൊടുത്തിട്ടുള്ളതുമായ സന്മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ എല്ലാം തന്നെ സനാതനമായ ഒന്നാണെന്ന് അര്‍ത്ഥശങ്കയ്ക്കിടം നല്‍കാത്ത വിധത്തിലാണ് വിവരിച്ചിട്ടുള്ളത്. മനുഷ്യന്റെ ഇഹപര ജീവിതത്തിന്റെ പൊരുള്‍ അറിഞ്ഞ് ജീവിത വിജയവും സൗഭാഗ്യങ്ങളും മനഃശാന്തിയും കൈവരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആന്‍ പ്രദാനം ചെയ്യുന്നത്. പ്രാചീന മതഗ്രന്ഥങ്ങളുടെ സ്വാധീനം ഖുര്‍ആനില്‍ കാണാവുന്നതാണ്. അതു വ്യക്തമാക്കുന്നത് ഇവയെല്ലാത്തിന്റെയും ആശയം ഒരേ ഒരു വിശ്വ ശില്‍പിയുടെ സനാതനമായ സാന്മാര്‍ഗ്ഗിക സന്ദേശങ്ങളായാണ് ഓരോ കാലഘട്ടത്തിലും നല്‍കിട്ടുള്ളുത്.
ഇവയെല്ലാം തന്നെ പുസ്തക രൂപത്തില്‍ അല്ല ഉള്ളത്. ഖുര്‍ആന്‍, മുഹമ്മദു നബിക്കു പ്രബോധനം ലഭിച്ചതു മുതല്‍ മരണം വരെയുള്ള 23 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനക്കുള്ള ഉത്തരമായി ദൈവം ‘വഹ് യ്’ വഴി നല്കിയിട്ടുള്ളജ്ഞാനശകലങ്ങളാണ്. അതദ്ദേഹം ഉരുവിട്ടു ഹൃദിസ്ഥമാക്കി, ശിഷ്യര്‍ക്കു പകര്‍ന്നു നല്‍കിയത് തലമുറകള്‍ ന്യുനത കൂടാതെ കാത്തു സൂക്ഷിച്ച് പില്‍ക്കാലത്ത് ഗ്രന്ഥ രൂപത്തില്‍ വരികയായിരുന്നു. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഇപ്രകാരം ക്രോഡീകരിച്ചിട്ടുള്ളവയാണ്.
ഖുര്‍ആനിന്റെ അവതരണ കാലഘട്ടങ്ങളില്‍ പ്രവാചകനു നേരിടേണ്ടി വന്ന ബഹുമുഖമായ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായും സമസ്യകള്‍ക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലുമാണ് ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.
ഖുറാന്റെ മുഖ്യമായ സന്ദേശം, വഴി തെറ്റിയ ജനസമൂഹത്തെ നേര്‍ ദിശയിലേക്കു നയിച്ചു ജീവിത വിജയം കൈവരിക്കുന്നതിനും വിശ്വാസികളില്‍ ആത്മവീര്യം വീണ്ടെടുത്ത് അവരില്‍ ദൈവശാസനത്തിന്റെ വിത്ത് പാകി വളര്‍ത്തിയെടുക്കുന്നതിനും ശത്രുക്കളെ മിത്രങ്ങളായും നിഷേധികളെ വിശ്വാസികളായും പരിവര്‍ത്തനം ചെയ്ത് സമത്വത്തിലും സഹകരണത്തിലും ധര്‍മ്മത്തിലും അടിയുറപ്പിച്ച് നിര്‍ത്തുന്നതിനും സ്‌നേഹം, സമാധാനം, സഹിഷ്ണുത, സഹവര്‍ത്തിത്തം, സഹകരണം എന്നീ പഞ്ചശീലങ്ങളിലധിഷ്ഠിതമായ മാനവമൈത്രി കൈവരിച്ചു മനുഷ്യജീവിതം ധന്യമാക്കി മുക്തി നേരിടുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഖുര്‍ആനില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഇതിന്റെ ശൈലി അറബി ഭാഷയെ ലോകോത്തര ഭാഷകളിലൊന്നാക്കി തീര്‍ത്തിരിക്കുന്നു. അറേബ്യന്‍ നാടുകളിലെ വിവിധ ദേശങ്ങളുടെയും ഗോത്രങ്ങളുടെയും സംസാര ഭാഷകളില്‍ പ്രാദേശികത കാരണം ചെറിയ തരം വ്യത്യാസങ്ങളുണ്ടായിരുന്നു (നമ്മുടെ നാടുകളില്‍ ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമുള്ളവരുടെ സംസാര ശൈലിയിലുള്ള വ്യത്യാസങ്ങള്‍പോലെ).
മക്കയില്‍ ഖുറൈശികള്‍ക്കിടയിലെ അറബി ഭാഷയിലായിരുന്നു വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. പ്രാദേശിക ഉച്ചാരണ രീതിയില്‍ ഖുര്‍ആന്‍ വായിക്കുന്നതിനു നല്കിയിരുന്ന സ്വാതന്ത്ര്യം പില്‍ക്കാലത്തു മരുഭൂമികള്‍ താണ്ടി അറബികള്‍ ഭൂമുഖത്തു അവരുടെ അധിനിവേശം സ്ഥാപിച്ചപ്പോള്‍ അറബിഅനറബി സങ്കലനം അറബി ഭാഷയെ സ്വാധീനിച്ചു. ഇതര ഉച്ചാരണ ശൈലിയോടുകൂടിയ ഖുര്‍ആന്‍ പാരായണം, ആശയ സംഘട്ടനത്തിന് വഴിയൊരുക്കുമെന്നും പില്‍ക്കാലത്തു അതിന്റെ ദൈവദത്തമായ കാവ്യഭംഗി നഷ്ടപ്പെടുമെന്നും മതപണ്ഡിതരും ഭരണകര്‍ത്താക്കളും വ്യാകുലപ്പെട്ടു. ഇതു കാരണം ഖലീഫ അബൂബക്‌റിന്റെ നിര്‍ദ്ദേശപ്രകാരം ആധികാരികമായി തയ്യാറാക്കിയ ഖുര്‍ആന്റെ പതിപ്പുകള്‍ മാത്രമേ പ്രസദ്ധീകരിക്കുവാന്‍ പാടുള്ളു എന്നും ഉച്ചാരണ ഭേദങ്ങളുള്ളവ നിരോധിക്കാനും ഹസ്രത്ത് ഉസ്മാന്‍ പണ്ഡിതരുമായി ആലോചിച്ച് തീരുമാനിച്ചു. അതു പ്രകാരം ഔദ്യോഗിക തലത്തില്‍ പകര്‍ത്തിച്ച സിദ്ദീഖുല്‍ അക്ബറിന്റെ ആധികാരിക ഗ്രന്ഥത്തിന്റെ തനി പകര്‍പ്പാണ് ഇപ്പോള്‍ നിലവിലുള്ളത്.