നാട്ടുകാര്‍ അമ്മ എന്നാണ് വിളിക്കുന്നത്. കര്‍മം കൊണ്ട് ഒരു നാടിന് അമ്മസാന്നിധ്യത്തിന്റെ ആശ്വാസവും സാന്ത്വനവുമാണ് ശബരിയമ്മ. വയനാട്ടിലെ ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് പതിറ്റാണ്ടുകളായി അവര്‍ രോഗശാന്തി നല്‍കിയത്. ആധുനിക വൈദ്യശാസ്ത്രമൊന്നും ശബരിയമ്മ പഠിച്ചിട്ടില്ല. ആയുര്‍വേദ മരുന്നുകള്‍ പോലും വശമില്ല. പക്ഷേ, കഴിഞ്ഞ അമ്പതു വര്‍ഷമായി മേപ്പാടിക്കു സമീപത്തെ ചുളിക്ക ഗ്രാമത്തില്‍ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ് ശബരിയമ്മ.
രോഗ നിര്‍ണയത്തിന്റെ ആധുനിക രീതിശാസ്ത്രങ്ങളറിയാതെ, പാരമ്പര്യമായിക്കിട്ടിയ സിദ്ധി മാത്രമാണ് അമ്മയുടെ കൈമുതല്‍. ആ കൈപുണ്യം അനുഭവിച്ചവര്‍ക്കാര്‍ക്കും അവരുടെ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കേണ്ടി വന്നിട്ടില്ല. കുട്ടികളില്‍ കണ്ടുവരാറുള്ള സാധാരണവും അസാധാരണവുമായ പല അസുഖങ്ങളും മാറ്റിയെടുക്കാന്‍ ശബരിയമ്മക്ക് വേപ്പില, ചാരം തുടങ്ങി സുലഭമായി കിട്ടുന്നവ ചേര്‍ത്തുള്ള ചില കൂട്ടുകള്‍ മതി.
കൈകള്‍ തൊട്ടും വാസനിച്ചുമാണ് രോഗ നിര്‍ണയം നടത്തുന്നത്. ശേഷം പ്രത്യേകമായി തയാറാക്കുന്ന മരുന്നുകൂട്ടുകള്‍ കെണിപ്പുകളില് വെയ്ക്കും. സൂര്യോദയത്തിന് മുമ്പും ശേഷവുമുള്ള സമയങ്ങളിലാണ് ചികിത്സ നടത്തുന്നത്.
പലതവണ ആശുപത്രികള്‍ കയറിയിറങ്ങി ആശ്വാസം ലഭിക്കാത്ത പലരും കുട്ടികളുമായി ശബരിയമ്മയുടെ അടുത്തുനിന്ന് ആശ്വാസം കണ്ടെത്തുന്നു. ബുക്കിങ്, രജിസ്ട്രേഷന്, ഡോക്ടര്‍ ഫീ, മരുന്നിനുള്ള കാശ്… തുടങ്ങി സാമ്പത്തിക ചെലവും സമയച്ചെലവും സന്ദര്‍ശകര്‍ക്ക് ലാഭം. കാരണം, ചികിത്സക്കു പകരമായി അമ്മ ആരുടെ കൈയില്‍ നിന്ന് പണം സ്വീകരിക്കാറില്ല. മെഴുകുതിരികളാണ് ചികിത്സാ പ്രതിഫലമായി സ്വീകരിക്കുന്നത്. അങ്ങനെ കിട്ടുന്ന മെഴുകുതിരികള്‍ സന്ധ്യാ സമയങ്ങളില്‍ വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ കത്തിച്ചുവെക്കും. ക്രിസ്തീയ വിശ്വാസിയായ ശബരിയമ്മ മാതാവ് എന്ന് വിളിക്കുന്ന കന്യാമര്യത്തിന്റെ ചിത്രങ്ങള്‍ക്കു മുമ്പിലാണ് ഇവ കത്തിച്ചുവെക്കാറുള്ളത്.
മറ്റു ചിലപ്പോള്‍ വെറ്റിലപ്പൊതികള് സ്വീകരിക്കും, നിര്‍ബന്ധിച്ച് നല്കുന്നവരില് നിന്നു മാത്രം. കുടല് മറിയല്‍, വയറ്റിലെ അസ്വസ്ഥതകള്‍, കൊതിപറ്റല് തുടങ്ങി കുട്ടികളില്‍ സര്‍വസാധാരണമായി സംഭവിക്കാറുള്ള ബുദ്ധിമുട്ടുകള്‍ക്ക് പ്രത്യേക തരം തിരുമ്മലും ശബരിയമ്മയുടെ ചികിത്സാ രീതികളില്പ്പെട്ടതാണ്.
1819 വയസുള്ളപ്പോഴാണ് ശബരിയമ്മക്ക് ‘പീഡിയാട്രീഷ്യന്‍’ അംഗീകാരം കിട്ടുന്നത്. അച്ഛന്റെ അമ്മ ഗ്രേസി, മരണസമയത്ത് തന്റെ കൈയിലുണ്ടായിരുന്ന അപൂര്‍വ സിദ്ധി കൈമാറുകയായിരുന്നു.
പാരമ്പര്യമായി കിട്ടിയ സിദ്ധിയായതിനാല് മരണത്തിനു മുമ്പ് അത് കൈമാറേണ്ടതുണ്ടായിരുന്നു. ചെറുമകള്‍ക്ക് അത് കൊടുക്കാനായിരുന്നു ഗ്രേസിയുടെ തീരുമാനം. ഇത് കൊണ്ട് നീ നന്നായിത്തീരുമെന്നും അസുഖങ്ങള്‍ ഭേദമാക്കാന്‍ സാധിക്കുമെന്നുമുള്ള അനുമതിയോടെയാണത് കൈമാറിയത്. വേപ്പില കൊണ്ടുള്ള ചികിത്സക്ക് വേപ്പില ലഭിക്കാതായാല്‍ പച്ചിലകള്‍ മരുന്നാക്കി നല്‍കാനും ശബരിയമ്മക്ക് അറിയാം. മരുന്ന് കൂട്ടിനേക്കാള്‍ മരുന്നിന്റെ ഗുരുത്വമാണ് പ്രധാനമെന്നത് പാരമ്പര്യ വൈദ്യ തത്വവുമാണ്.
പകരമൊന്നും പ്രതീക്ഷിക്കാതെ, സാമ്പത്തിക ലാഭേഛയില്ലാതെ ശബരിയമ്മ ചികിത്സ തുടരുന്നു. കൂടെ, കൈമാറിക്കിട്ടിയ ഈ അത്ഭുത സിദ്ധി അടുത്ത തലമറുക്ക് കൈമാറാന്‍ ഉചിതമായ കൈകള്‍ കാത്തിരിക്കുകയാണവര്‍.