Thursday, June 19, 2025

ഞെളിയന്‍പറമ്പിലെ തീപ്പിടിത്തം: ആശങ്ക തുടരുന്നു

Must Read

കോഴിക്കോട്: ചെറുവണ്ണൂര്‍ ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം പരിസരവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. കൊച്ചി ബ്രഹ്‌മപുരത്ത് ദിവസങ്ങളായി തുടരുന്ന തീപ്പിടിത്തത്തിന്റെ ചെറിയ പതിപ്പാണ് ഇവിടെയുണ്ടായത്. നാലുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. ജെ.സി.ബി ഉപയോഗിച്ച് മാലിന്യം മറിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇവിടെ ആധുനിക രീതിയിലുള്ള സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്ന ജോലി അനിശ്ചിതമായി നീളുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്.

2020 ജനുവരി ആറിനാണ് പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. 200 കോടി രൂപയുടെ പദ്ധതിയാണിത്. ബംഗളുരുവിലെ സോണ്ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കെ.എസ്.ഐ.ഡി.സി മുഖേനയാണ് പ്രവൃത്തി നടക്കുന്നത്. പ്രതിദിനം 300 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുന്നത്. സമീപ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം കൂടി ശേഖരിച്ച് സംസ്‌കരിക്കാന്‍ പദ്ധതിയുണ്ട്.

മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്രോജക്ടാണിത്. ആറ് മെഗാവാട്ട് വൈദ്യുതി പ്രതിദിനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഞെളിയന്‍പറമ്പില്‍ 16 ഏക്കറോളം സ്ഥലമുണ്ട്. ഇതില്‍ 12 ഏക്കര്‍ ഭൂമി പ്ലാന്റ് നിര്‍മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി വിട്ടു നല്‍കിയിട്ടുണ്ട്.

പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികളും മറ്റും വിദേശത്തുനിന്നുവരെ എത്തിക്കേണ്ടതുണ്ട്. ഞെളിയന്‍പറമ്പില്‍ ടണ്‍ കണക്കിന് മാലിന്യം കെട്ടിക്കിടക്കുന്നിരുന്നു. അതില്‍ വലിയൊരു ഭാഗം ഇതിനിടെ സംസ്‌കരിച്ച് വളമാക്കി മാറ്റി. ജൈവമാലിന്യം പ്രകൃതിദത്ത ബാക്ടീരിയയുടെ പ്രവര്‍ത്തനം വഴിയാണ് വളമാക്കുന്നത്. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ 60 ദിവസം വരെ വേണം. പൊടി രൂപത്തിലുള്ള വളം വില്‍പന നടത്താന്‍ ഏജന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുകയാണ്.
പ്രവൃത്തി ഇനിയും തുടങ്ങാത്തതില്‍ പരിസരവാസികള്‍ക്ക് ആശങ്കയുണ്ട്. മാലിന്യനിക്ഷേപം കാരണം പരിസരങ്ങളിലെ വീട്ടുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇനിയും മാറിയിട്ടില്ല. 2023 ആയിട്ടും പ്രവൃത്തി തുടങ്ങാനാവാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കോര്‍പറേഷനെ സംബന്ധിച്ചിടത്തോളം ഞെളിയന്‍പറമ്പ് ഒരു കീറാമുട്ടിയാണ്. മാലിന്യസംസ്‌കരണത്തിനായി നിരവധി കമ്പനികളെ ഏല്‍പിച്ച ചരിത്രമാണുള്ളത്. പല കമ്പനികളും ഇടക്കുവെച്ച് നിര്‍ത്തി. എക്‌സല്‍ എന്ന കമ്പനിയാണ് ഇടക്കാലത്ത് വിട്ടുപോയത്. ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് കൃത്യമായ നഷ്ടപരിഹാരം വാങ്ങാന്‍ കോര്‍പറേഷന് സാധിക്കാറുമില്ല. പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഏല്‍പിച്ചിട്ടുള്ളത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img