മംഗളൂറു: പുഷ്പവൃഷ്ടി പകര്‍ന്ന ആവേശത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവിക്കൊടികൾ പാറുന്ന പാതകളിലൂടെ തുറന്ന വാഹനത്തിൽ നടത്തിയ സഞ്ചാരം ഞായറാഴ്ച മാണ്ട്യയുടെ മുഖഛായ മാറ്റി. മുസ്‌ലിം, ഗൗഡ സമുദായ മൈത്രിയുടെ ഹരിത പാതകളാണ് മാണ്ട്യയുടെ ചരിത്രത്തിലാദ്യം കാവിയണിഞ്ഞത്. മൈസൂറു-ബംഗളൂറു അതിവേഗ പാത ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു മോദി.
മാണ്ട്യ ജില്ലയിൽ മൂന്നാം പാർട്ടിയായ ബി.ജെ.പിയുടെ പ്രചാരണങ്ങൾ മുഖ്യധാരയിൽ എത്താറില്ല. ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറിടങ്ങളിലും പ്രതിനിധാനം ചെയ്യുന്ന ജെ.ഡി.എസ് ആണ് ഒന്നാം കക്ഷി. അവരും കോൺഗ്രസ്സും തമ്മിലാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ചാണ് നിന്നത്. ജെ.ഡി.എസിന്റെ പച്ചക്കൊടി ഈ മേഖലയിൽ മാനവിക, മതേതര അടയാളം കൂടിയാണ്.
പണിതീർന്നില്ല, മഴവെള്ളം കെട്ടി നിന്നുണ്ടാവാൻ പോവുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായില്ല തുടങ്ങിയ ആക്ഷേപങ്ങൾ ഉയരുന്നതിനിടെ തിരക്കിട്ടാണ് അതിവേഗ പാത ഉദ്ഘാടനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും സാമുദായിക വിദ്വേഷം വോട്ടാക്കി മാറ്റാനും ഉന്നമിട്ടാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. ശനിയാഴ്ച രാത്രി സംഘ്പരിവാർ നടത്തിയ വിദ്വേഷപ്രചാരണ ദൗത്യം രായ്ക്കുരാമാനം പരാചയപ്പെടുത്താൻ കഴിഞ്ഞത് മാണ്ട്യയുടെ സുകൃതം. ടിപ്പു സുൽത്താനെ ഹിന്ദു ധ്വംസകനും ഭീകരവാദിയുമായി ആക്ഷേപിക്കുന്ന സംഘ്പരിവാർ പകരം ഉയർത്തിക്കാട്ടുന്ന ധീരയോദ്ധാക്കളാണ് ദൊഡ്ഡ നഞ്ചെഗൗഡയും ഉറി ഗൗഡയും.അതിവേഗ പാത ഉദ്ഘാടന ചടങ്ങിന്റേയും മോദിയുടെ റോഡ് ഷോയുടേയും കവാടത്തിലും പാതയോരങ്ങളിലും കാവിക്കൊടികൾക്കും മോദിയുടെ ഫ്ലക്സിനും ഒപ്പം ഈ ധീരരുടെ ബോർഡുകളും സ്ഥാപിക്കുകയാണ് സംഘ്പരിവാർ ചെയ്തത്.എന്നാൽ ഞായറാഴ്ച പുലർന്നപ്പോഴേക്കും അവയെല്ലാം മാറ്റി എം.വിശ്വേശ്വരായ,കെംപെഗൗഡ,നാൽവാഡി കൃഷ്ണരാജ, ബാലഗംഗാധരനാഥ എന്നിവരുടെ ബോർഡുകൾ സ്ഥാപിക്കാനായി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി പിന്തുണയോടെ മാണ്ട്യയിൽ നിന്ന് വിജയിച്ച സുമലത എം.പി നരേന്ദ്ര മോദിക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. അവർ ബി.ജെ.പിയിൽ ചേർന്നു എന്ന ഓളം നിയമസഭ തെരഞ്ഞെടുപ്പി സൃഷ്ടിക്കാൻ കഴിയും.
മോദിയുടെ റോഡ്ഷോ വീക്ഷിക്കാൻ എത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടി ധരിച്ച കറുപ്പ് ടി ഷർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടു തവണയാണ് അഴിപ്പിച്ചത്. കറുപ്പ് കണ്ടപ്പോൾ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച സുരക്ഷാ സേന ടി ഷർട്ട് അഴിക്കാൻ കുട്ടിയുടെ മാതാവിനോട് ആവശ്യപ്പെട്ടു.പരിശോധന കഴിഞ്ഞ് വീണ്ടും ധരിപ്പിക്കുന്നത് തിരിച്ചു വന്ന സേന തടഞ്ഞു. മോദി കടന്നു പോവും വരെ കുട്ടി അർധനഗ്നായി നിന്നു.