മംഗളൂറു: അഞ്ച് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികൾക്ക് ഊരു വിലക്കും ആറു ലക്ഷം രൂപ പിഴയും വിധിച്ച് വരന്റെ ഗ്രാമം. മാണ്ട്യ സ്വദേശിയായ സ്വേത ദലിത് വിഭാഗക്കാരിയാണെന്ന് വൈകി അറിഞ്ഞ ഭർത്താവ് ഗോവിന്ദ രാജുവിന്റെ നാടായ ചാമരാജ നഗർ കുണഗള്ളി ഗ്രാമമാണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്.
ഷെട്ടി വിഭാഗക്കാരനായ ഗോവിന്ദരാജുവും പട്ടിക ജാതിക്കാരി സ്വേതയും തമ്മിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് റജിസ്റ്റർ വിവാഹം നടത്തിയത്.മലവള്ളി എന്ന സ്ഥലത്ത് താമസവും തുടങ്ങി.
കഴിഞ്ഞ മാസം ഗോവിന്ദ രാജു ഭാര്യയുമൊത്ത് തന്റെ രക്ഷിതാക്കളെ സന്ദർശിച്ചതോടെയാണ് ഗ്രാമത്തിന്റെ ജാതി വിഭാഗീയത ഉണർന്നു കത്തിയത്.സ്വേത താഴ്ന്ന വർഗ്ഗമാണെന്ന് കുശലാന്വേഷണങ്ങൾക്കിടെ അയൽക്കാരായ മുതിർന്നവർ അറിഞ്ഞു.നാടിളക്കി വാർത്ത പ്രചരിച്ചതോടെ കഴിഞ്ഞ മാസം 23ന് കാരണവന്മാർ യോഗം ചേർന്ന് ഈ മാസം ഒന്നിന് മൂന്ന് ലക്ഷം രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദ രാജുവിന് നോട്ടീസ് കൈമാറി.
നോട്ടീസിൽ ഒപ്പിട്ട 12 പേർക്കെതിരെ ഗോവിന്ദ രാജു പൊലീസിൽ പരാതി നൽകി.ഇതേത്തുടർന്ന് പിഴ ആറ് ലക്ഷം രൂപയായി ഉയർത്തിയ ഗ്രാമത്തലവൻ ഗോവിന്ദ രാജുവിന്റെ കുടുംബത്തിന് ഗ്രാമത്തിൽ ഊരുവിലക്കും പ്രഖ്യാപിച്ചു.