മലയാളി പ്രതിഭകൾ ശ്രദ്ധ നേടി
മംഗളൂരു:ഇന്തോ-ഇസ്ലാമിക് ആർട്ട് ആന്റ് കൾച്ചർ (ഐ.ഐ.ഐ.എ.സി),ബ്യാരിസ് ഗ്രൂപ്പ് സഹകരണത്തോടെ ബംഗളൂരുവിൽ സംഘടിപ്പിച്ച ത്രിദിന അറബിക് കാലിഗ്രാഫി 2023 പ്രദർശനം സമാപിച്ചു. എട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു.മലയാളികളായ ജീഹാൻ കോട്ടയിൽ ഹൈദർ, അൻഫസ് വണ്ടൂർ എന്നിവരുടെ വരകൾ ശ്രദ്ധ നേടി.. ഐ.ഐ.ഐ.എ.സി പ്രിൻസിപ്പൽ മുഖ്ദാർ അഹ്മദാണ് ഇരുവരുടെയും ഗുരു . മഞ്ചേരി മുള്ളമ്പാറ സ്വദേശിനിയാണ് ജീഹാൻ. ഭർത്താവ് അമീൻ അലിയോടൊപ്പം ബംഗളൂരുവിലാണ് കോട്ടയിൽ ഹൈദറിന്റെയും ഖദീജയുടെയും മകളായ ഇവർ താമസം. വണ്ടൂർ സ്വദേശിയായ അൻഫസ് പരേതനായ കുറ്റിയിൽ ശംസുദ്ദീന്‍റെയും സുബൈദയുടെയും മകനാണ്. മലപ്പുറം മഅദിൻ അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ‘മാതാപിതാക്കളോടുള്ള കാരുണ്യം’, ‘ആയത്തുൽ കുർസി’ എന്നിവയാണ് ജീഹാൻ കാലിഗ്രഫി ചെയ്തത്. ‘പ്രവാചകൻ മുഹമ്മദ്’, ‘ആമനർറസൂൽ’ എന്നിവയാണ് അൻഫസിന്റെ വര.
ഇന്ത്യക്ക് പുറമെ തുർക്കി, യു.എ.ഇ, സുഡാൻ, ബഹ്റൈൻ, കുവൈത്ത്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിദഗ്ധരും പങ്കെടുത്തു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പ്രദർശനവും നടന്നു.
സമാപന ചടങ്ങിൽ പ്രമുഖ കലാകാരൻ കണ്ണൂർ കണ്ണപുരം സ്വദേശി ബാലൻ നമ്പ്യാർ മുഖ്യാതിഥിയായി.കർണാടക പൊലീസ് എ.ഡി.ജി.പിയും ബംഗളൂരു സ്പെഷ്യൽ കമ്മിഷണറുമായ ഡോ.എം.എ.സലിം, ഫിറോസ് അബ്ദുല്ല,ബ്യാരീസ് ഗ്രൂപ്പ് ഡയറക്ടർ മസ്ഹർ ബ്യാരി, തുർക്കി കാലിഗ്രാഫർ ഇഫ്ദാലുദ്ദീൻ കിലിക്,സൽവ റസൂൽ, ഇബ്രാഹിം അബ്ദുല്ല, സുരേഷ് വാഘ്മോർ എന്നിവർ സംസാരിച്ചു.