Wednesday, June 18, 2025

രീതികൾ നവീകരിക്കും, തെറ്റുകൾ തിരുത്തും

Must Read

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ | ടി.പി ചെറൂപ്പ

സുപ്രഭാതം ദിനപത്രം പുറത്തിറങ്ങിയ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സ്പെഷ്യൽ സപ്ലിമെന്റിന് വേണ്ടി ടി പി ചെറൂപ്പ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ അഭിമുഖം

? ഹൈടെക് സംവിധാനം ഉപയോഗിക്കുന്നുവെന്ന് മേനി പറയുന്ന ഇന്ത്യയിലെ സർവ പാർട്ടികളെയും കവച്ചു കടന്ന്, ഓൺലൈൻ സംവിധാനത്തിലൂടെ മെംബർഷിപ്പ് പൂർത്തീകരിച്ച് രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചുകളഞ്ഞു മുസ് ലിം ലീഗ്. ഇങ്ങനെയൊരു പരീക്ഷണത്തിനുള്ള ആത്മവിശ്വാസം എങ്ങനെ ലഭിച്ചു.


= മുസ്‌ലിം ലീഗിലെ യുവാക്കളുടെ സ്വപ്‌നവും മുതിർന്നവരുടെ അനുഭാവവും കൂടിച്ചേർന്നപ്പോഴുണ്ടായ വലിയൊരു പരീക്ഷണ വിജയമായിരുന്നു ഓൺലൈൻ മെംബർഷിപ്പ്. കഴിഞ്ഞ റമദാൻ മാസം പ്രഖ്യാപിച്ച ‘എന്റെ പാർട്ടിക്ക് എന്റെ ഹദ്‌യ’ എന്ന ഓൺലൈൻ ഫണ്ട് സമാഹരണം വിജയമായതാണ് പ്രചോദനം. ആര്, എത്ര രൂപ, എപ്പോൾ നൽകുന്നു എന്നത് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും നിരീക്ഷിക്കാനുള്ള സുതാര്യ സംവിധാനം. ഫണ്ട് പിരിവിലെ ഈ നവക്രമം ഞങ്ങളെതന്നെ അത്ഭുതപ്പെടുത്തി.


15 കോടിയോളം രൂപയാണ് ഓൺലൈൻ വഴി പാർട്ടിഫണ്ടിലേക്ക് വന്നത്. പിന്നെ വരുന്നത് യൂത്ത്‌ലീഗിലെ ദോത്തി ചാലഞ്ച്! 600 രൂപ നൽകുന്ന ഒരാൾക്ക് അത്ര തന്നെ മൂല്യമുള്ള ഒരു ഉടുതുണി നൽകും. രണ്ടുലക്ഷം ആളുകളെയാണ് അവർ പ്രതീക്ഷിച്ചത്. എന്നാലത് 2.72 ലക്ഷം കവിഞ്ഞു. 16 കോടിയിലധികം രൂപ! നവംബർ ഒന്നു മുതൽ ഇതേ സംവിധാനം ഉപയോഗിച്ച് പാർട്ടി മെംബർഷിപ്പ് നടത്തി. ഒരു മാസത്തിനകം 24 ലക്ഷത്തിലേറെ അംഗങ്ങളാണ് ഓൺലൈൻ വഴി പാർട്ടി അംഗത്വം സ്വീകരിച്ചത്. അംഗത്വമെടുക്കുന്നതിൽ കൃത്രിമം നടത്താൻ പഴുതുകളടച്ചുള്ള ഈ സംവിധാനം പ്രവർത്തകർക്ക് ആസ്വാദ്യകരമായ ഒരു പരീക്ഷണ കാലമായിരുന്നു.

? ഞെട്ടിക്കുന്ന വിധത്തിൽ അടിത്തട്ടിൽ കമ്മിറ്റികൾ വന്നെങ്കിലും അതനുസരിച്ചുള്ള സംസ്ഥാന കമ്മിറ്റി വന്നില്ലല്ലോ. അഭ്യൂഹങ്ങളിൽ വസ്തുതയുണ്ടോ.


= ഒട്ടുമില്ല. രണ്ടിടങ്ങളിൽ ജില്ലാ കമ്മിറ്റികൾ വരാത്തതും പാർട്ടിയുടെ 75ാം വാർഷികാഘോഷ പരിപാടികളുടെ തിരക്കുമാണ് കാരണം. ചെന്നൈ സമ്മേളനം കഴിഞ്ഞ് മാർച്ച് മാസം തന്നെ പുതിയ കൗൺസിൽ കൂടുന്നുണ്ട്. അഭ്യൂഹങ്ങൾ കണ്ണുകടിക്കാരുടെ അധര വ്യായാമം മാത്രമാണ്.

? ഓൺലൈൻ മെംബർഷിപ്പ് പൂർത്തീകരിച്ച ശേഷമുള്ള പാർട്ടിയുടെ ആഭ്യന്തര വിശകലനം എങ്ങനെയാണ്.


= സ്ത്രീകളുടേയും യുവാക്കളുടേയും സാന്നിധ്യം വർധിച്ചു. 51 ശതമാനമാണ് പാർട്ടിയിലെ സ്ത്രീ സാന്നിധ്യം. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും മുസ്‌ലിം ലീഗ് നൽകിയ പരിഗണനയുടെ പരിണതി കൂടിയാണിത്. വിമർശകരുടെ വായ അടപ്പിക്കുന്ന ലക്ഷ്യ സാക്ഷാത്കാരം.


? കേരളത്തിൽ നടപ്പാക്കിയ ഓൺലൈൻ മെംബർഷിപ്പ് രീതി ദേശീയ തലത്തിലും പ്രയോഗവത്കരിക്കുമോ.


= എളുപ്പമുള്ള നടപടിക്രമമല്ല അത്. കേരളത്തിൽ പാർട്ടിക്ക് സംവിധാനമില്ലാത്ത ഇടം നന്നേ കുറവാണ്. അതുകൊണ്ടു കൂടിയാണ് ഇവിടെ അതു വിജയിച്ചത്. ദേശീയ തലത്തിൽ പാർട്ടി ശക്തിയാർജിച്ചുവരുന്നുണ്ട്. തൃപ്തികരമായി പാർട്ടി സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ ഓൺലൈൻ മെംബർഷിപ്പ് പരീക്ഷിക്കും.

? കാരുണ്യപ്രവർത്തനങ്ങളിൽ അതിസജീവത വന്നതോടെ രാഷ്ട്രീയ ഇടപെടലുകളിൽ പാർട്ടിക്ക് ഉത്സാഹം കുറഞ്ഞതായി ഒരു വിമർശനമുണ്ട്


= ഒരു ശതമാനം പോലും ശരിയല്ല അത്. ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽ ഒന്നാണ്. ജാതിമതരാഷ്ട്രീയ വിഭാഗീയതയില്ലാതെയാണ് ലീഗ് അത് നിർവഹിച്ചു വരുന്നത്. സർക്കാർ സംവിധാനങ്ങളെപ്പോലും പിറകിലാക്കും വിധമാണ് പലപ്പോഴും അതിന്റെ മുന്നേറ്റം. അതൊരു വോട്ട് ബാങ്ക് റിലേറ്റഡ് സ്‌കീം അല്ല. എന്നാലത് പാർട്ടിയുടെ രാഷ്ട്രീയ ബോധത്തെയോ പ്രക്ഷോഭങ്ങളെയോ ഒന്നും ബാധിക്കുന്നുമില്ല. രാജ്യത്ത് നടന്ന മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലും അവകാശ സമരങ്ങളിലും എവിടെയാണ് മുസ്‌ലിം ലീഗ് ഇല്ലാത്തത്. ജനകീയ, മനുഷ്യാവകാശ സമരങ്ങളുടെ പേരിൽ ഇപ്പോഴും വേട്ടയാടപ്പെടുന്ന സംഘടനയാണ് മുസ്‌ലിം ലീഗ്. എത്രയോ പ്രവർത്തകർ മർദ്ദിക്കപ്പെട്ടു. കൊലചെയ്യപ്പെട്ടു. ജയിലലടക്കപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രണ്ടാഴ്ച ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയത് ഈയടുത്ത ദിവസമാണ്.

? കേരളത്തിന് പുറത്തും വിവിധ സംസ്ഥാനങ്ങളിൽ ലീഗ് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വീടും വിദ്യാഭ്യാസവും മരുന്നും സമൂഹ വിവാഹങ്ങളും അടക്കം പലതും. ചിതറിക്കിടക്കുന്ന ഈ സംവിധാനങ്ങളെ ഏകോപിപ്പിക്കാൻ പദ്ധതിയുണ്ടോ.


= തീർച്ചയായും ഉണ്ട്. സി.എച്ച് സെന്ററുകൾ, ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്ഥാപനങ്ങൾ… അങ്ങനെപലതും. എല്ലാം പാർട്ടിയുടെ മേൽക്കൈയുള്ള ഏക ജാലക സംവിധാനത്തിലേക്ക് കൊണ്ടുവരും. സേവനങ്ങളിലെ വിശാലത, കണക്കുകളിലെ സുതാര്യത, ഭരണപരമായ സൗകര്യം ഇതൊക്കെയാണ് ലക്ഷ്യമാക്കുന്നത്.

? ഫാസിസം കത്തിക്കയറുകയാണ്. ബി.ജെ.പിയും ആർ.എസ്.എസും ആഗ്രഹിച്ച നിലയിലാണ് ഇന്ത്യ. 2040 കളോടെ ആർ.എസ്.എസ് നേരിട്ട് ഇന്ത്യ ഭരിക്കുമെന്നാണ് പറയുന്നത്. ന്യൂനപക്ഷങ്ങൾ ഗ്യാസ് ചേംബറുകളിലേക്ക് വലിച്ചെറിയപ്പെടാൻ പോകുന്നു. ഇതിനെതിരേ പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശക്തി കേന്ദ്രീകൃതമാകുന്നില്ല. പാർട്ടി 75ാം വർഷത്തിലേക്കു കടക്കുമ്പോൾ, അവശ വിഭാഗത്തിന്റെ കൂട്ടായ്മയ്ക്ക് നേതൃത്വപരമായ പങ്ക് പ്രഖ്യാപിക്കുമോ.


= അതീവ ഗൗരവമുള്ള കാര്യമാണിത്. മുസ്‌ലിംകളിൽ അടക്കമുള്ള ഓരോ സംഘടനകളും ഒറ്റക്കൊറ്റക്ക് ചിന്തിക്കേണ്ടതാണ്. തീവ്രമായല്ല, ലളിത ഗൗരവത്തിൽ. ജനിച്ച മണ്ണിൽ അസ്തിത്വത്തിനു വേണ്ടി സമരം ചെയ്യേണ്ടി വരിക ഏതൊരു സമൂഹത്തിന്റേയും അഭിമാന പ്രശ്‌നമാണ്. ഭരണകൂടങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ ദീർഘദൃഷ്ടി വേണം. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഒരു കൂട്ടായ്മ ഇവ്വിഷയകമായി എറണാകുളത്ത് രൂപപ്പെടുന്നുണ്ട്. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപറേഷൻ. ജനാധിപത്യ രാജ്യത്ത് അഭിമാനകരമായ അസ്തിത്വം എന്നതാണ് ലക്ഷ്യം. വ്യവസായ പ്രമുഖൻ ഗൾഫാർ മുഹമ്മദലി, സമുദായ നേതാക്കളായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി.എച്ച് അബ്ദുർ റഹീം, അഡ്വ. മുഹമ്മദ് ഷാ, ഫാദർ ജേക്കബ് പാലക്കാപ്പള്ളി, അബ്ദുല്ലക്കോയ മദനി, ഹരിപ്രസാദ് സ്വാമിജി എന്നിവരൊക്കെ ഈ കൂട്ടായ്മയുടെ മുമ്പിലുണ്ട്. ഫാസിസം പാഷാണമാണ്. തലമുറയെ മാത്രമല്ല, മനുഷ്യകുലത്തെതന്നെ അതു തകർക്കും. ജനാധിപത്യ രീതിയിലൂടെ അതിനു തടയിടുക ധർമമാണ്. ചെന്നൈയിൽ ചേരുന്ന ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ ഇതു സംബന്ധിച്ച ആലോചനകളും പ്രമേയങ്ങളുമുണ്ടാവും. പുതിയ കാലത്തെ നേരിടുന്നതിനും സാമ്പ്രദായിക രീതികൾ നവീകരിക്കുന്നതിനും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനുമുള്ള തുറന്ന ചർച്ചകളിലാണ് പാർട്ടി ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ അതിന്റെ വേരുകൾ ദേശീയ മണ്ണിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ പോവുകയാണ്.

? കേരളത്തിൽ ബി.ജെ.പിയുടെ നിഴലായി നിലകൊള്ളുന്നു സി.പി.എം എന്ന് ആരോപിക്കുമ്പോൾ തന്നെ പാർട്ടിക്കകത്ത് ഒരു വിഭാഗം സി.പി.എമ്മുമായി മൃദുസമീപനം പുലർത്തുന്നു എന്ന് ആക്ഷേപമുണ്ട്. ശരിയാണോ ഇത്?


= തീർത്തും വസ്തുതാവിരുദ്ധമായ ആക്ഷേപമാണിത്. സി.പി.എം തന്നെയാണ് ഇതിന്റെ പ്രചാരകർ. ലീഗിപ്പോൾ 75ാം വാർഷികം ആഘോഷിക്കുകയാണല്ലോ. ഇത്രയും കാലത്തെ അതിന്റെ ചരിത്രത്തിൽ എവിടെയും കാണുകയില്ല വഞ്ചനയുടെ പാരമ്പര്യം. യു.ഡി.എഫിന്റെ കൂടെ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് ലീഗ്. അളിയാ എന്നു വിളിച്ച് പോക്കറ്റടിക്കുന്ന രീതി ലീഗിനില്ല. നിൽക്കുന്നേടത്ത് ഉറച്ചുനിൽക്കും. പറ്റാത്തത് അകത്തു പറയും. യോജിക്കാൻ കഴിയാതെ വരുമ്പോൾ നേരത്തെ അറിയിക്കും. അതാണ് ലീഗിന്റെ ശക്തി; രീതിയും. മറിച്ചുള്ള പ്രചാരണങ്ങളൊക്കെ ലീഗ്‌വിരുദ്ധ മാധ്യമ സിൻഡിക്കേറ്റിന്റെ പ്രസ് റിലീസുകളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img