കല്ലിക്കണ്ടി: വെള്ളിയാഴ്ച അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ പി. വി മുഹമ്മദ് അരീക്കോടിന് കേരളത്തില്‍ മറ്റു വാഗ്മികള്‍ക്കൊന്നും ആര്‍ജിക്കാനാവാത്ത സര്‍വകാല ബഹുമതി. 1960 കളില്‍ മഞ്ചേരിയില്‍ നിന്നാരംഭിച്ച പ്രസംഗ പരമ്പര ആറു ദശവര്‍ഷമായി നിര്‍ത്താതെ തുടരുകയായിരുന്നു അദ്ദേഹം. ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പ്രിയപ്പെട്ടതും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു ആ പ്രസംഗങ്ങള്‍.
സാഗര ഗര്‍ജ്ജനമെന്നു പേരുകേട്ട സുകുമാര്‍ അഴീക്കോടിന്റെയും തുടര്‍ പ്രസംഗപരമ്പരക്കു പുകള്‍ പെറ്റ സമദാനിയുടെയും ഫാദര്‍ വടക്കന്‍ മുതല്‍ ഗഹനവാഗ്മി എം.എന്‍. വിജയന്റെയും അബ്ദുന്നാസര്‍ മഅദനിതുടങ്ങി ഒട്ടേറെ പേരുടെ പ്രസംഗങ്ങള്‍ക്കു സാക്ഷിയാണ് ജീവിച്ചിരിക്കുന്ന പലരും. എന്നാല്‍ ഈ റിക്കാര്‍ഡുകള്‍ ഒക്കെയും തകര്‍ത്തെറിഞ്ഞ ഒരു വാഗ്മിയാണ് കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച അരീക്കോട് പി. വി. മുഹമ്മദ് . അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടേതു മുതല്‍ ഏറ്റവും പുതിയ തലമുറയിലെ വിദ്യാര്‍ത്ഥി നേതാക്കളുടേതു വരെയുള്ള വേദികളില്‍ അറുപതു വര്‍ഷങ്ങളായി പി. വി. ഉണ്ടായിരുന്നു. ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാത്രംമഞ്ചേരി നിയോജക മണ്ഡലത്തിലെ 447 കേന്ദ്രങ്ങളിലാണ് അദ്ദേഹം പ്രസംഗിച്ചത്. എട്ട് പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പുകളിലായി 3576 പ്രസംഗങ്ങള്‍. 1978 ല്‍ ടി. എ. അഹമ്മദ് കബീറിനൊപ്പം വാഹനജാഥയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 333 വേദികളില്‍ അദ്ദേഹം പ്രസംഗിച്ചു.
പി. വി. മുഹമ്മദ് ഉണ്ടെന്നറിഞ്ഞാല്‍ പാതിരാവ് വരെയും ആളുകള്‍ പിരിഞ്ഞു പോവാതെ കാത്തിരിക്കും. നര്‍മ്മം കലര്‍ന്ന ശത്രുസംഹാരം മണിക്കൂറുകള്‍ നീണ്ടു പോയേക്കാം. പാതിരാത്രിയിലും ജനങ്ങളെപിടിച്ചുനിര്‍ത്തുന്നതിനു അവസാന പ്രസംഗകനായി സംഘാടകര്‍ അദ്ദേഹത്തെ ബാക്കി വെക്കും. എതിരാളികളുടെ ആരോപണങ്ങള്‍ക്ക് വര്‍ഷവും തീയതിയും ദിവസവും മണിക്കൂറും തെറ്റാതെ തെളിവുകള്‍ അക്കമിട്ടു നിരത്തി എരുവും പുളിയും ചേര്‍ത്താവും അവതരണം.
പ്രമുഖരായ പല പ്രസംഗകരും ഒരു പ്രസംഗം പഠിച്ചു ഒരിടത്തു പ്രസംഗിച്ചാല്‍ പിന്നെ അടുത്ത കൊല്ലം വരെ അങ്ങോട്ടു പോവാന്‍ കൈയില്‍ മരുന്നില്ലാതെ ഒഴിഞ്ഞു മാറുമ്പോള്‍ ഒരിടത്തു തന്നെ എത്ര തവണ വന്നും ഒരിക്കല്‍ പറഞ്ഞത് പിന്നീട് ആവര്‍ത്തിക്കാതെ പ്രസംഗിക്കാന്‍ കഴിയുമായിരുന്നു പി. വി. ക്ക്. കൈയില്‍ കിട്ടുന്ന എന്തും മനസ്സിരുത്തി വായിക്കുന്ന പതിവാണ് തന്റെ പ്രസംഗ വൈവിധ്യത്തിന്റെ ബലമെന്ന് അദ്ദേഹംപറഞ്ഞിരുന്നു. വേദിയില്‍ എത്ര പ്രസംഗകര്‍ ഉണ്ടെങ്കിലും വിഷയ ദാരിദ്ര്യം ഉണ്ടായിരുന്നില്ല പി. വി. ക്ക്.