ഹബീബ് റഹ്‌മാൻ കരുവന്‍ പൊയില്‍
നീതി നിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുല്‍ നാസര്‍ മഅ്ദനി എന്ന പ്രസ്താവന പോലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ നീതിപരമല്ല. കാരണം ലോക ചരിത്രത്തില്‍ ഇങ്ങിനെ ഏതെങ്കിലുമൊരു മനുഷ്യന്‍ താന്‍ ചെയ്ത കുറ്റമെന്തെന്ന് പോലുമറിയാതെ വിചാരണത്തടവുകാരനായി ദശാബ്ദങ്ങള്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിട്ടുണ്ടാകുമോ? അതും സകല അസുഖങ്ങളുടെയും അവശതകളുടെയും വൈകല്യത്തിന്റെയും അന്ധതയുടെയും ക്ലേശതകള്‍ക്കിടയില്‍?! ഉണ്ടാവില്ല. കാരണം ലോകത്തെ ഏറ്റവും വലിയ ക്രൂരനായ ഹിറ്റ്‌ലര്‍ പോലും തന്റെ ക്രൂര തടവറകളിലെ കുറ്റവാളികള്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവത്രെ. എന്നിട്ടായിരുന്നു അവരെ ഗ്യാസ് ചേംബറില്‍ കൊലപ്പെടുത്തിയത്?! അപ്പോള്‍ പിന്നെ മഅ്ദനിയുടെ കാര്യം? അഥവാ അമ്പത്തേഴാണ്ടിന്റെ ആയുസില്‍ ഇരുപതിലധികം വര്‍ഷം കാരാഗൃഹത്തില്‍, ഏറ്റവും കൂടുതല്‍ കാലം വിചാരണ തടവുകാരനായി ജയില്‍ വാസം അനുഭവിച്ചതിന്റെ ആഗോള കണക്ക് എടുത്താല്‍ പോലും മുന്നില്‍ മഅദനിയായിരിക്കും!
1966 ജനുവരി 18-ന് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തില്‍ തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാബീവിയുടെയും മകനായി ജനിച്ച് വേങ്ങ വി.എം.എല്‍.എസ്. -ലെ വിദ്യാഭ്യാസശേഷം കൊല്ലൂര്‍വിള മഅ്ദനുല്‍ഉലൂം അറബികോളജില്‍ നിന്നും മഅ്ദനി ബിരുദം നേടി. ചെറുപ്പത്തില്‍ തന്നെ പ്രസംഗത്തില്‍ മികവ് കാട്ടിയതിനാല്‍ പതിനേഴാം വയസ്സില്‍ തന്നെ അറിയപ്പെടുന്ന മതപ്രഭാഷകനായി മാറി. പില്‍ക്കാലത്ത് മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശേരി യത്തീംഖാനയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. മുസ്ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയര്‍ത്തി 1990ല്‍ ഇസ്ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചു കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസില്‍ അംഗങ്ങളും. 1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാല്‍ നഷ്ടമാവുകയും ചെയ്തു.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്. നിരോധിക്കുകയും മഅദനി അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ മഅദനി ‘അവര്‍ണ്ണന് അധികാരം പീഡിതര്‍ക്ക് മോചനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 1993 ഏപ്രില്‍ 14-ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനല്‍കി. തൊട്ടുടനെ നടന്ന ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞതോടെ പി.ഡി.പി കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി. 1992-ല്‍ മുതലക്കുളം മൈതാനത്ത് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തി എന്നതിന്റെ പേരില്‍ 1998 മാര്‍ച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്‌തേു. തുടര്‍ന്ന് കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂര്‍ ജയിലില്‍ അടച്ചു.

1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരാപിച്ച് ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പോലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു ഇത്. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇതോടെ കോയമ്പത്തൂരില്‍നിന്നും മഅ്ദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സെഷന്‍സ് കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്. ജയില്‍ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേല്‍ ചുമത്തപ്പെട്ടു. സേലം ജയിലില്‍ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
9 വര്‍ഷത്തെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന്‍ 2007 ഓഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅദനിയെ വിട്ടയച്ചു. മുസ്ലിം രാഷ്ട്രീയ നവജാഗരണത്തിന്റെ ലാഞ്ചനപോലും വെച്ചുപൊറുപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരും പിന്നീട വന്ന ഫാസിസ്റ്റ് സര്‍ക്കാരും മഅദനിക്ക് വീണ്ടും കുരുക്കുകള്‍ മുറുക്കി. മുപ്പത്തി മൂന്നാമത്തെ വയസില്‍ ഏകാന്ത നോവിന്റെ 3997 ദിവസങ്ങള്‍ ജാമ്യമോ പരോളോ ഇല്ലാതെ, വിചാര തടവുകാരനായി കോയമ്പത്തൂര്‍ ജയിലിലെ ഇരുണ്ട മുറിയില്‍ ജീവിച്ചു തീര്‍ത്ത മഅദനിയെ 2008 ജൂലൈ 25 നു നടന്ന ബംഗളൂരു സ്‌ഫോടനക്കേസില് കര്‍ണാടക സെന്ട്രല്‍ ക്രൈം ബ്രാഞ്ച് 2010 ആഗസ്റ്റ് 17 ന് വീണ്ടും അറസ്റ്റ് ചെയ്തു. വൈകിഎത്തുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്ന് പറയാറുണ്ട്. അപ്പോള്‍ കാലങ്ങളായി തുടരുന്ന നീതി നിഷേധത്തിനെ എന്തു വിളിക്കും? കുറ്റപത്രം പോലും നല്‍കാതെ നരകയാതനയില്‍ ഹോമിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ആര്, ഏത് ഭരണകൂടം തിരിച്ചു കൊടുക്കും? കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരാപിച്ച് 1998 മാര്ച്ച് 31നാണ് കലൂരിലെ വസതിയില് നിന്നും അര്ധരാത്രിയില് മഅദനിയെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ആറ് വര്ഷങ്ങള്ക്ക് മുമ്പ് അദ്ദേഹം കോഴിക്കോട് മുതലക്കുളത്ത് പ്രകോപനമായ രീതിയില്‍ പ്രസംഗിച്ചു എന്നതാണ് കുറ്റം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടുമെന്ന വ്യവസ്ഥ ഉള്ളത് കൊണ്ട് 89 ആം ദിവസം അദ്ദേഹത്തിന്റെ കേസ് രാജ്യദ്രോഹ കുറ്റമായി മാറ്റി എന്‍ ഐഎക്ക് വിടുകയാണുണ്ടായത്. പ്രോസിക്യൂഷന്‍ വിചാരണ മനപ്പൂര്‍വം വൈകിപ്പിച്ചതാണെന്ന് കേസിന്റെ നാളുകള്‍ കണ്ണോടിച്ചാല്‍ വ്യക്തമാകും.