Thursday, June 19, 2025

കാമ്പും കഴമ്പുമില്ലാത്ത മച്ചി ബജറ്റ്: സമദാനി എം.പി

Must Read

ന്യൂഡല്‍ഹി: സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര ബജറ്റ് ഫലത്തില്‍ അവശ വിഭാഗങ്ങളെയും സമൂഹത്തിലെ പിന്തള്ളപ്പെട്ടവരെയും പരിഗണിക്കാതെ അവരെ മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയില്‍ പറഞ്ഞു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സമദാനി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:

ദാരിദ്ര്യനിര്‍മാര്‍ജ്ജനവും ന്യൂനപക്ഷക്ഷേമവും അടക്കമുള്ള പദ്ധതികള്‍ക്ക് തുക ഗണ്യമായി വെട്ടിച്ചിരിക്കുകയും വിലക്കയറ്റത്തിനും തൊഴില്ലില്ലായ്മക്കുമെതിരെ കണ്ണടക്കുകയും ചെയ്തിരിക്കുന്നു. ഇതും വളര്‍ച്ചയെ സഹായിക്കുന്നതോ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതോ അല്ല. സമൂഹത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ മാത്രമാണ് ഈ ബജറ്റ് തുണക്കുന്നത്.

സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാനങ്ങള്‍ക്കു തന്നെ വിരുദ്ധമാണ് ബജറ്റിലെ ആശയങ്ങള്‍. കേരളത്തിന് ഒന്നും നല്‍കാന്‍ ഈ ബജറ്റിലൂടെ കേന്ദ്രം തയ്യാറായില്ല. തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബജറ്റിനെതിരെ പ്രതികരിക്കുകയുണ്ടായി.

‘സര്‍വഹിത്കാരി’ അഥവാ എല്ലാവര്‍ക്കും ക്ഷേമകരമാണ് ഈ ബജറ്റ് എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതികളോട് നിഷേധാതമക നയം സ്വീകരിക്കുകയും ന്യൂനപക്ഷങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും പുറത്തുനിര്‍ത്തുകയും ചെയ്യുന്ന ഒരു ബജറ്റ് എങ്ങനെയാണ് എല്ലാവര്‍ക്കും ക്ഷേമകരമാവുക! എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അവകാശവാദം പകല്‍ രാത്രിയാണെന്നും രാത്രി പകലാണെന്നും പറയുന്ന പോലെയാണ്.

സാമൂഹിക ജനാധിപത്യത്തിലും ജനാധിപത്യ ബഹുസ്വരതയിലും ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്ഥാനവും പങ്കും അനിഷേധ്യമാണ്. പേരുകള്‍ മാറ്റുന്നതുകൊണ്ട് നിങ്ങള്‍ക്ക് രാജ്യത്തിന്റെ ചരിത്രം മാറ്റാനാവില്ല.

തൊഴിലുറപ്പ് തുക വെട്ടിച്ചുരുക്കി എന്നതില്‍ നിന്നു തന്നെ പാവങ്ങളോടുള്ള സര്‍ക്കാരിന്റെ നയം വ്യക്തമാണ്. ചുരുങ്ങിയത് 100 ദിവസമെങ്കിലും പാവങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കള്‍ കുറയുന്നതുകൊണ്ടാണ് ഈ പദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറച്ചെതന്ന ന്യായീകരണം ശരിയല്ല. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്ത പദ്ധതിയാണിത്. സാമൂഹികസമത്വം സാധ്യമാകുന്നതും സാമ്പത്തിക സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുന്നതുമായിരിക്കണം ബജറ്റ്. ഈ അടിസ്ഥാന തത്വങ്ങള്‍ നിഷേധിക്കുന്ന ബജറ്റ് ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല. മരം ഏതാണെന്ന് തീരുമാനിക്കുന്നത് അതില്‍ കായ്ക്കുന്ന ഫലങ്ങള്‍നോക്കി തന്നെയാണ്.

ഇതൊരു ഉത്തരവാദിത്തമുള്ള ബജറ്റല്ല. സാധാരണക്കാരെയും കര്‍ഷകരെയും തൊഴിലാളികളെയും പിന്നാക്ക വിഭാഗങ്ങളെയും അവര്‍ അനുഭവിക്കുന്ന സാമ്പത്തിക ക്ലേശങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം ബജറ്റ് ഏറ്റെടുക്കുന്നില്ല. ഇത് പ്രതികരിക്കുന്ന ബജറ്റുമല്ല. രൂക്ഷമായ വിലക്കയറ്റത്തോടോ പെരുകി വരുന്ന തൊഴിലില്ലായ്മയോടോ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത ബജറ്റാണ്. രാജ്യത്തിന്റെ ചുട്ടുപൊള്ളുന്ന പ്രശ്നങ്ങളെ സംബന്ധിച്ച പരാമര്‍ശമോ പരിഹാരമോ ഇല്ലാത്ത ഒരുതരം മച്ചി ബജറ്റ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img