സ്വന്തം ലേഖകന്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍നയം അനുസരിച്ച് ഡീസല്‍വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്തിയതോടെ റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും ഈ മാസം 31ന് ഒഴിയും. സംസ്ഥാന സര്‍ക്കാര്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. 2019ലായിരുന്നു ഈ ഉത്തരവ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പുതിയ നിര്‍ദേശം കൊണ്ടുവന്നതോടെ 2019ലെ ഉത്തരവ് അസാധുവായി. സംസ്ഥാനത്ത് 1660 കെ.എസ്.ആര്‍.ടി.സി ബസുകളാണ് കണ്ടം ചെയ്യേണ്ടിവരിക. അതുപോലെ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ 884 മറ്റ് വാഹനങ്ങളും ഓടിക്കാനാവില്ല.
വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല എന്നതും പ്രശ്‌നമാണ്. അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ തമിഴ്‌നാട് പോലുള്ള അയല്‍സംസ്ഥാനങ്ങളിലും ഇല്ല. അവയുള്ളത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ്. പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതുവരെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കേണ്ടിവരും. പൊളിക്കുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ നികുതിയിളവും മറ്റും ലഭിക്കണമെങ്കില്‍ അംഗീകൃതകേന്ദ്രത്തില്‍ നിന്ന് പൊളിക്കണം. നികുതിയിളവിനും മറ്റുമായി 150 കോടി നീക്കിവെക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഏതായാലും സംസ്ഥാനത്ത് പൊളിക്കല്‍ വൈകാനാണ് സാധ്യത.
കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം പഴയ ബസുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് വലിയ പ്രതിസന്ധിയാവും. 1660 ബസുകളാണ് കണ്ടം ചെയ്യേണ്ടിവരുന്നത്. ഇതില്‍ ആയിരം ബസുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നവയാണ്. പല റൂട്ടുകളിലും ഓടി്ക്കാന്‍ സാധിക്കാതെ വരും. പുതിയ ബസ് വാങ്ങാന്‍ 650 കോടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ധനവകുപ്പ് അംഗീകാരം നല്‍കിയിട്ടില്ല. കിഫ്ബി വഴി 814 കോടി അനുവദിച്ചുവെങ്കിലും 57 കോടി മാത്രമാണ് ലഭിച്ചത്. ഏതായാലും പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 23ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കും.