Wednesday, June 18, 2025

പഠിക്കൂ! പരീക്ഷയെ പ്രണയിക്കാന്‍

Must Read

ഹബീബ് റഹ്മാന്‍ കൊടുവള്ളി

ഇനി പരീക്ഷാ കാലം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഏറെ പിരിമുറുക്കത്തിലും സമ്മര്‍ദ്ദത്തിലുമാകുന്ന സന്ദര്‍ഭം. നാട്ടുകാര്‍ പോലും പദ്ധതികളൂം പരിപാടികളുമൊക്കെ അതിനനുസരിച്ച് മാറ്റം വരുത്തുന്നു. യഥാര്‍ത്ഥത്തില്‍ പരീക്ഷയെ ഇത്രമാത്രം ഭയപ്പാടോടെയും ടെന്‍ഷനോടെയും സമീപിക്കേണ്ടതുണ്ടോ? ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള, ഒരവസരത്തില്‍ നിന്ന് കൂടുതല്‍ അനുയോജ്യമായ മറ്റൊരവസരത്തിലേക്കുള്ള സന്ദര്‍ഭമൊരുക്കുകയല്ലേ പരീക്ഷകള്‍ ചെയ്യുന്നത്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ രീതിയുമൊക്കെ പരിഗണിക്കുമ്പോള്‍ അത്ര ലാഘവത്തോടെയും നിസ്സാരമായും പരീക്ഷകളെ തള്ളിക്കളയാനുമാകില്ല.

ഒരാളുടെ കരിയര്‍, അവസരങ്ങള്‍, വരുമാനം, ജീവിതം ഇവയുടെയെല്ലാം അടിസ്ഥാനം പരീക്ഷയിലെ ഉന്നതവിജയമാണ്. അതിനാല്‍ തന്നെ മാനസികമായും ശാരീരികമായും ബുദ്ധിപരമായും ഏറെ കരുതലോടെ കാണേണ്ട കാലമാണ് പരീക്ഷകാലം. പരീക്ഷയെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അഭിമുഖീകരിക്കുകയും അതിനായുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും യഥോചിതം നടത്തുകയും ചെയ്യേണ്ടതുണ്ട്. അതിനര്‍ത്ഥം അമിതമായ ടെന്‍ഷനോ ബേജാറോ വേണമെന്നുമല്ല. മാത്രമല്ല, ആവശ്യമില്ലാത്ത ആശങ്കകളും സമ്മര്‍ദങ്ങളും പരീക്ഷയെയും അതിനായുള്ള ഒരുക്കത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

പരീക്ഷ കുട്ടികള്‍ക്കാണെങ്കിലും പല രക്ഷിതാക്കള്‍ക്കും വീട്ടുകാര്‍ക്കുമത് പരീക്ഷണ കാലമാണ്. യഥാര്‍ത്ഥത്തില്‍ പരീക്ഷ കാലം കുട്ടികള്‍ക്ക് ശാന്തിയും സമാധാനവും കൂടുതല്‍ ലഭിക്കേണ്ട, ആത്മവിശ്വാസം വര്‍ദ്ധിക്കേണ്ട കാലമാണ്. പല രക്ഷിതാക്കളും വീട്ടുകാരും നാട്ടുകാരും കുട്ടികള്‍ക്ക് ഇത് നല്‍കുന്നുണ്ടോ എന്ന് നാം ആലോചിക്കണം. പരീക്ഷാ കാലഘട്ടങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ അത്യുച്ചത്തിലുള്ള പരിപാടികള്‍ നാം നിയന്ത്രിക്കേണ്ടതുണ്ട്. പരീക്ഷയില്‍ ഉണ്ടാവുന്ന മാര്‍ക്കിന്റെയോ ഉന്നത വിജയത്തിന്റെയോ അടിസ്ഥാനത്തിലല്ല അവരോടുള്ള സ്നേഹമെന്നും വിജയവും പരാജയവുമൊക്കെ സ്വാഭാവികമാണെന്നും അവരെ ബോധ്യപ്പെടുത്തണം. വീട്ടില്‍ തമാശയും ചിരിയും കുട്ടികള്‍ക്കിഷ്ടപ്പെട്ട നല്ല ഭക്ഷണവുമൊക്കെ ഒരുക്കി നല്ല സംതൃപ്തി നിറഞ്ഞ പ്രസന്നാന്തരീക്ഷം നിലനിര്‍ത്തണം.

വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോഴും സമ്മര്‍ദ്ദരഹിത മനസും അത്യുത്സാഹവുമാണ് ഉണ്ടാവേണ്ടത്. അതിനനുയോജ്യമായ നല്ല ഭക്ഷണവും അന്തരീക്ഷവും അവര്‍ക്കാവശ്യമാണ്. പരീക്ഷാക്കാലത്ത് വിശേഷിച്ചും. ശുദ്ധ വായു ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് ദീര്‍ഘശ്വസനത്തിലൂടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം മെച്ചപ്പെടുത്തണം. ദിവസവും കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും പ്രകൃതി രമണീയമായ സ്ഥലത്തിരിക്കുകയോ പാട്ടു കേള്‍ക്കുകയോ ധ്യാനിക്കുകയോ ചെയ്തുകൊണ്ട് റിലാക്സ് ആവണം. അമിത ആശങ്കകള്‍ ഇല്ലാതെ പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് മനസ്സില്‍ ഉറപ്പിക്കുകയും പരീക്ഷ നന്നായി എഴുതുന്നതും ഉന്നത വിജയം കരസ്ഥമാക്കുന്നതുമൊക്കെ മനസ്സില്‍ കാണുകയും ചെയ്യുക. നിങ്ങളെ സ്വയം വിശ്വാസത്തില്‍ എടുത്തു കൊണ്ട്, നിങ്ങളെ ഏറ്റവും നന്നായി അറിയുന്ന വ്യക്തി നിങ്ങള്‍ തന്നെയാണന്ന ബോധ്യത്തോടെ പഠിക്കുകയും പരീക്ഷക്കായി തയ്യാറെടുക്കുകയും ചെയ്യുക. നല്ല ചിന്തകളും നല്ല ലക്ഷ്യങ്ങളും മനസ്സില്‍ കരുപ്പിടിപ്പിക്കുക. ഒപ്പം നല്ല ശീലങ്ങളും സമയ നിഷ്ഠയും ചിട്ടയായ പഠന രീതികളും പിന്തുടരുക. ലോകത്ത് നന്മയും നേട്ടങ്ങളും കരസ്ഥമാക്കുകയും വിതറുകയും ചെയ്ത മഹത്തുക്കളെ ഓര്‍ക്കുകയും അവരെപ്പോലെയാകണമെന്ന ദൃഢനിശ്ചയം മനസ്സിലുറപ്പിക്കുകയും ചെയ്യുക.

പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ചും ഭക്ഷണം ഉപേക്ഷിച്ചും അമിത സമ്മര്‍ദത്തോടെയും പഠിക്കുന്ന രീതി ഒഴിവാക്കണം. പരീക്ഷക്കുവേണ്ടിയുള്ള എല്ലാ സാധന സാമഗ്രികളും എടുത്തുവെച്ച് പരീക്ഷാതലേന്ന് നന്നായി ഉറങ്ങണം. നേരത്തെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ പുറപ്പെടുക. പൊറാട്ടയും ബീഫും പുട്ടും കടലയും പോലുള്ള കട്ടിയുള്ള പ്രാതല്‍ ഒഴിവാക്കി ദോശയോ ഇഡ്ഡലിയോ പത്തിരിയോ പോലുള്ളവ കഴിക്കുന്നതാണുചിതം. അത് ഉറക്കംതൂക്കലും ആലസ്യവും ഒഴിവാക്കും. വാഴപ്പഴം, മാമ്പഴം, ഈത്തപ്പഴം പോലുള്ള പഴങ്ങളോടൊപ്പം രണ്ടോ മൂന്നോ ടീസ്പൂണ്‍ തേന്‍ കഴിക്കുന്നത് ഉണര്‍വിനും ഉന്മേഷത്തിനും ഉത്തമവും ബുദ്ധിയെയും ഓര്‍മ്മ ശക്തിയെയും ഉദ്ദീപിപ്പിക്കുന്നതിന് സഹായകവുമാണ്. പരീക്ഷ ഹാളില്‍ നല്ല ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തണം. മധുരമുള്ള ചോക്ലേറ്റുകളോ മിട്ടായികളോ വായിലിടുന്നത് ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കും.

ഉത്തരത്തെക്കാള്‍ പ്രധാനമാണ് ചോദ്യം ശരിക്ക് മനസിലാക്കുക എന്നത്. അതിനാല്‍ പരീക്ഷാ പേപ്പര്‍ കയ്യില്‍ കിട്ടിയാലുടന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് മനസ്സിലാക്കണം. എളുപ്പമുള്ള ഉത്തരങ്ങള്‍ ചോദ്യനമ്പര്‍ തെറ്റാതെ ആദ്യമെഴുതാം. പരീക്ഷ എന്നാല്‍ നിങ്ങളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കാനുള്ള പരിപാടിയല്ലെന്നും നിങ്ങള്‍ക്ക് എന്തൊക്കെ അറിയാമെന്നു പരീക്ഷിക്കുകയാണെന്നും അല്ലാതെ, എന്തൊക്കെ അറിയില്ലെന്ന് പരീക്ഷിക്കുകയല്ല ‘ പരീക്ഷ’യെന്നും മനസ്സിലുണ്ടായിരിക്കണം. നിങ്ങളുടെ ഉത്തരങ്ങളില്‍ ശരി അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അതിനു മാര്‍ക്ക് തരുകയാണ് അധ്യാപകര്‍ ചെയ്യുന്നത്; അല്ലാതെ ഉത്തരങ്ങളില്‍നിന്ന് തെറ്റുകള്‍ കണ്ടുപിടിച്ച് നിങ്ങളെ തോല്‍പ്പിക്കാനിരിക്കുന്നവരല്ല അധ്യാപകരെന്നോര്‍ക്കുക. ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മറന്നുപോയതായനുഭവപ്പെട്ടാല്‍ ഒരല്പനേരം കണ്ണടച്ചിരുന്ന് ദീര്‍ഘശ്വാസം വിടുക. മിക്കവാറും അതോര്‍മ്മ വരും. ഇങ്ങിനെ ശാന്തമായും സമാധാന പൂര്‍വ്വവും പരീക്ഷയെഴുതി പരീക്ഷ സമയം കഴിഞ്ഞതിന് ശേഷം മാത്രം പുറത്തുകടക്കുക. എഴുതാത്തതിനെക്കുറിച്ചോ തെറ്റിയതിനെക്കുറിച്ചോ ഒട്ടുമേ ചര്‍ച്ച ചെയ്യുകയോ പരിഭവപ്പെടുകയോ ചെയ്യരുത്. അതുകൊണ്ട് ഒരു കാര്യവുമില്ല. ആ സമയം കൂടി അടുത്ത വിഷയത്തിനായി ഉപയോഗപ്പെടുത്തുക.

പരീക്ഷകളൊന്നും തന്നെ ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും ജീവിതത്തില്‍ നേരിടാനുള്ള അനേകം പരീക്ഷണങ്ങളില്‍ വളരെ ലളിതമായ ഒന്നുമാത്രമാണ് വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ പരീക്ഷകളെന്നും തിരിച്ചറിയണം. കുടുംബജീവിതത്തിലും തൊഴില്‍ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം വിദ്യാഭ്യാസജീവിതത്തിലേതുപോലുള്ള നിരവധി പരീക്ഷകളെ അതിജീവിക്കാനുള്ളതാണെന്നു മനസ്സിലാക്കിയാല്‍ത്തന്നെ പരീക്ഷയെക്കുറിച്ചുള്ള അമിത ടെന്‍ഷന്‍ ഒഴിവാകും. എല്ലാവര്ക്കും പരീക്ഷകളിലും ജീവിതത്തിലും ഉന്നത വിജയങ്ങളാശംസിക്കുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img