Wednesday, June 18, 2025

ആത്മീയതയുടെ ഇടനാഴികയില്‍

Must Read

ജയ്പൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രി 11 മണി ആയിരുന്നു. ഇംഗ്ലീഷിലും മുറിഹിന്ദിയിമുലുള്ള എന്റെ ചോദ്യങ്ങള്‍ കേട്ട് ഗതികെട്ടിട്ടാവണം ചായക്കാരന്‍, രാജസ്ഥാന്‍ ശൈലിയില്‍ വെള്ള മേല്‍ക്കുപ്പായവും തറ്റുമുടുത്ത വൃദ്ധന്റെ സഹായം തേടിയത്. അദ്ദേഹത്തിന്റെ സൗമ്യമിഴികളും ശാന്തഭാവവും കുറച്ചൊന്നുമല്ല സമാധാനമേകിയത്. കുറ്റമറ്റ ഇംഗ്ലീഷില്‍ ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങിയത് അത്ഭുതമായി. അതോടെ ഗ്രാമീണവേഷത്താല്‍ മറച്ചുപിടിച്ച ആഴമാര്‍ന്ന ആ വ്യക്തിത്വം കൂടുതല്‍ക്കൂടുതല്‍ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു. ചരിത്രം, രാഷ്ട്രീയം, ദര്‍ശനം, മനഃശാസ്ത്രം, ഭാഷ എന്നു വേണ്ട ആകാശത്തിനു ചുവട്ടിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌റ്റേഷന്‍ മാസ്റ്ററായി റിട്ടയര്‍ ചെയ്ത കൈലാഷ് മീണ, ജയ്പൂര്‍ റെയില്‍വേസ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എല്ലാ ദിവസവും എത്തുക പതിവായിരുന്നു.

ഈ പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം കണ്ട ലക്ഷക്കണക്കിന് യാത്രികരില്‍ ചിലരുമായി മാത്രം സംവദിക്കും. ഇന്ത്യയുടെ ആത്മാവുമായി സംവദിക്കുന്നത് പോലെ അനുഭവപ്പെട്ടു അദ്ദേഹവുമായുള്ള ആശയവിനിമയം. 1971 ലെ യുദ്ധ സന്ദര്‍ഭത്തില്‍ അജ്മീര്‍ സന്ദര്‍ശിച്ച നേതാക്കള്‍ക്കുള്ളില്‍ സ്ഫുരിച്ചത് കിട്ടുമാറാകട്ടെ എന്നനുഗ്രഹിച്ചാണ് കൈലാഷ്ജി എന്നെ യാത്രയാക്കിയത്.  ‘ഫോണും ഫോട്ടോയും അടക്കമുള്ള ആധുനിക രോഗങ്ങളൊന്നും ബാധിക്കാത്തതിനാല്‍ നിഷ്‌കളങ്കമായ സ്‌നേഹവായ്‌പോടെ മനസ്സില്‍ സൂക്ഷിക്കാനാകും നിങ്ങളുമായുള്ള പരിചയം, നുസ്രത്ജി’, ആ വാക്കുകള്‍ അജ് മീറോളം പിന്തുടരുന്നുണ്ടായിരുന്നു.

ഖ്വാജയുടെ ഖബറിനടുത്തിരുന്ന് ഫുക്രിബാബക്കും അഫ്താബ് ബാബക്കുമൊപ്പം ദിക്ര് ചൊല്ലുമ്പോള്‍ കൈലാഷ് മീണയെപ്പോലെ ഹൃദയ ശുദ്ധിയുള്ള എതയെത്ര അപരിചിതരുടെ അനുഗ്രഹച്ചൊരിച്ചിലുകളിലൂടെയാണ് ഈ ജീവിതം കടന്നു പോവുന്നതെന്ന് ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നു.
ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ്ഗാ ശരീഫില്‍ എത്തുന്നത് ഒരു നിയോഗം പോലെയായിരുന്നു. ദിവ്യപ്രേരണ കൊണ്ടെന്ന മട്ടില്‍ അങ്ങനെ മുന്നോട്ടു വയ്ക്കുന്ന ചുവടുകള്‍ എങ്ങനെയോ നീങ്ങിക്കൊണ്ടിരുന്നത് ഖ്വാജയുടെ കറാമത് കൊണ്ടാണെന്നു തന്നെയെന്നാണ് തോന്നിയത്.

എന്തേലും മറന്നത് തേടിയല്ലല്ലോ ഇങ്ങോട്ടുള്ള വരവുകള്‍. ഭക്തിയുടെ അവാച്യമായ അനുഭൂതി, ഖവ്വാലി പോലെ പെയ്തിറങ്ങുന്നത് നേരിട്ട് അനുഭവിക്കാന്‍ ഇവിടെ എത്തിയേ ഒക്കൂ എന്ന തോന്നല്‍ കലശലാകുമ്പോള്‍  ഖ്വാജയുടെ ഖബറിടത്തേക്ക് അറിയാതെ എത്തിപ്പോകുന്നതാണ്. സൂഫി ആത്മീയതയുടെ ഉള്ളടരുകള്‍ മൃദു ദളങ്ങളായി വിടരുന്നത് അനുഭവിച്ചറിയുക മാത്രമാണ് ലക്ഷ്യം; അതാണ് സായൂജ്യം. കുഞ്ഞു സന്തോഷങ്ങളിലും അസഹനീയ ദുഃഖങ്ങളിലും ഒരുപോലെ ദൈവഹിതം കാണാനുള്ള ആത്മധൈര്യം മാത്രമേ ദുആ ഇരക്കുന്നുള്ളൂ, റബ്ബേ… 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img