മംഗളൂറു: ബിജെപി സർക്കാർ കൊള്ളയും അഴിമതിയും നടത്തുന്നു എന്ന് ആരോപിച്ച് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പ്രക്ഷോഭം ശക്തമാകുന്നു.ഇതിന്റെ ഭാഗമായി ഈ മാസം ഒമ്പതിന് കർണാടകയിൽ “കൊള്ളക്കും അഴിമതിക്കും”എതിരെ രണ്ട് മണിക്കൂർ ബന്ദ് ആചരിക്കാൻ പാർട്ടി തീരുമാനിച്ചു. കോഴ വാങ്ങിയ കേസിൽ ബിജെപി എംഎൽഎയും മകനും പ്രതിയായ സാഹചര്യത്തിലാണ് പ്രക്ഷോഭം.
ചന്നഗിരി ബി.ജെ.പി എം.എൽ.എ എം. വിരുപക്ഷപ്പയുടെ (58) ദാവൻകരെയിലെ വസതിയിൽ ലോകായുക്ത സംഘം ഞായറാഴ്ച നടത്തിയ റെയ്ഡിൽ പണവും സ്വർണ്ണവും കണ്ടെടുത്തു. 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയുമാണ് കണ്ടെടുത്തത്. ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ ഒന്നാം പ്രതിയായ വിരുപക്ഷപ്പ ഒളിവിലാണ്. കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉദ്യോഗസ്ഥനും എം.എൽ.എയുടെ മകനുമായ ബി.ഡബ്ലിയു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മഡൽ കേസിൽ രണ്ടാം പ്രതിയാണ്.
കരാറുകാരനിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ ലോകായുക്ത സംഘം കൈയോടെ പിടികൂടിയിരുന്നു. പിന്നീട് ഓഫീസിൽ നടത്തിയ പരിശോധനയിൽ 2.2 കോടി രൂപയും ഡോളേഴ്സ് കോളനിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 6.1 കോടി രൂപയും കണ്ടെടുത്തിരുന്നു. അഴിമതിക്കേസിൽ വെട്ടിലായതോടെ എം.എൽ.എ വിരുപക്ഷപ്പ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാൻ പദവി രാജിവെച്ചിരുന്നു.