കാസർകോട്: ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണ യോഗത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ശില്പി കാനായി കുഞ്ഞിരാമൻ തൊടുത്തത് വിമർശം. കലാസാഹിത്യ രംഗത്തെക്കുറിച്ച് ബജറ്റില്‍ ഒന്നും പരാമര്‍ശിക്കാത്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ഇവിടെയുള്ളവര്‍ കലപഠിക്കാനായി മൈസൂറുവിലേക്കും തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും പോകുകയാണെന്നും അതിനാല്‍ കാസര്‍കോട് ഒരു ഫൈന്‍ ആര്‍ട്‌സ് കോളജ് തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ കല പഠിക്കാന്‍ തിരുവനന്തപുരത്തേക്കും മദ്രാസിലേക്കും പോയ കാര്യം ശില്പി അനുസ്മരിച്ചു.
വികസനമെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ പോര. ഓരോ രംഗത്തെയും വിദഗ്ധരെ കൊണ്ടുവന്ന് പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. ഒരു കുടുംബത്തില്‍ മക്കളായ അഞ്ച് പേര്‍ അഞ്ച് രാഷ്ട്രീയക്കാരായിരുന്നുവെന്നും അച്ഛന് ആപത്ത് സംഭവിച്ചപ്പോള്‍ അവര്‍ ഒന്നിച്ചുചേര്‍ന്ന് അച്ഛനെ രക്ഷപ്പെടുത്തിയ കാര്യവും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
രാഷ്ട്രീയമെന്നത് മനുഷ്യത്വമാണ്. ഇപ്പോള്‍ ജാതിവ്യവസ്ഥിതിയെ പോലെയാണ് രാഷ്ട്രീയം. സാമൂഹിക പ്രതിബദ്ധത ആവശ്യമായി വരുമ്പോള്‍ എല്ലാവരും രാഷ്ട്രീയം മാറ്റിവെക്കണം. കാസര്‍കോടിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാവണം. എല്ലാ സൗകര്യവുമുള്ള തിരുവനന്തപുരം പോലെ കാസര്‍കോടും മാറണം. ഇതിന് പുതിയ പദ്ധതികള്‍ കൊണ്ടുവരണം. തിരുവനന്തപുരം കേരളത്തിന്റെ തലയും കാസര്‍കോട് വാലുമാണ്. വാലില്ലെങ്കില്‍ മീനിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അതുപോലെ കാസര്‍കോട് ഇല്ലെങ്കില്‍ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കണം. കേരളത്തിന്റെ തലയയായി കാസര്‍കോട് മാറണം.
കേരളത്തിന്റെ പച്ചപ്പാണ് കാസര്‍കോടെന്ന് കാനായി പറഞ്ഞു. എന്റോസൾഫാൻ ദുരന്തങ്ങൾ ഏറെ ചർച്ചയായ കാലം കാനായി കരിങ്കല്ലിൽ തീർത്ത അമ്മയും കുഞ്ഞും ശില്പ പശ്ചാത്തലത്തിലാണ് ജില്ല പഞ്ചായത്ത് കാര്യാലയം പ്രവർത്തിക്കുന്നത്.