Wednesday, June 18, 2025

പാട്ടിന്റെ പാലാഴിയില്‍ പ്രണയ സ്മൃതികളുമായി ആബിദാ റഹ് മാന്‍

Must Read

പാടിക്കൊതിപ്പിക്കുന്ന ശബ്ദമുണ്ടായിട്ടും തിരശ്ശീലക്കു പിന്നില്‍ കഴിയാനാഗ്രഹിക്കുന്ന എത്രയോ അസാധാരണ പ്രതിഭകളുണ്ട് ഇപ്പോഴും നമുക്കിടയില്‍.ഒരു വേള നമ്മുടെ കലാലോകം കണ്ടെത്താത്തവരോ കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കപ്പെടുന്നവരോ ആയി ചില നിര്‍ഭാഗ്യര്‍.അത്യപൂര്‍വ്വമായ ഗാനാലാപന ചാരുത കൊണ്ട് ഒരൊറ്റ പാട്ടിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന അത്തരമൊരു ഗായികയാണ്, പ്രശസ്ത ഗായകന്‍ റഹ്മാന്‍ ചാവക്കാടിന്റെ സഹ ധര്‍മ്മിണി ആബിദാ റഹ്മാന്‍.
‘ചന്ദ്രരശ്മി തന്‍ ചന്ദന നദിയില്‍
സുന്ദരിയാം ഒരു മാന്‍പേട
പാടിയാടി നീരാടി
പവിഴതിരകളില്‍ ചാഞ്ചാടീ…’
  സംഗീത പ്രേമികളുടെ ഹൃദയ ധമനികളെ ത്രസിപ്പിക്കുന്ന ഈ ഗാനം യു ട്യൂബില്‍ കേട്ടപ്പോഴാണ് ഈ സംഗീതജ്ഞയെ പരിചയപ്പെടണമെന്നു തോന്നിയത്. ഇവര്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത് എസ് ജാനകിയുടെ ഈ ഗാനത്തിലൂടെയാണ്. ഇത് കേട്ടവരുടെ അഭിനന്ദനങ്ങള്‍ കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞൊഴുകുകയുണ്ടായി. ജാനകി അമ്മയുടെ ശബ്ദമാണ് ഇതെന്ന് ആസ്വാദകര്‍ തീര്‍ത്തും ധരിച്ചു പോകുമാറുള്ളതായിരുന്നു ആ സ്വര മാധുരി. യൗവനം പിന്നിട്ടിട്ടും ആബിദാ റഹ്മാന്റെ ശബ്ദ വിസ്മയം ആസ്വാദകന്റെ കണ്ണും കരളും കുളിര്‍പ്പിച്ചു. ഇവരെക്കുറിച്ചെഴുതാന്‍ ‘തത്സമയം വാര്‍ത്താ വാരിക’യുടെ ഒരു നിയോഗചുമതല ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷത്തോടെയായിരുന്നു ആബിദയുടെ പ്രതികരണം.
  മധ്യ വയസ്‌ക്കയായ ഒരു മാപ്പിള സ്ത്രീയെക്കുറിച്ച് പൊതുവെ പൊതു സമൂഹത്തിനുണ്ടാകുന്ന ഒരു മുന്‍ വിധി, എവിടന്നോ കേട്ടു പഠിച്ച പാട്ടുകളുമായി വന്ന ഒരു സാധാരണ വായ്പ്പാട്ടുകാരി മാപ്പിളപ്പെണ്ണെന്നായിരിക്കും. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ പിഴപ്പിക്കുന്ന ഗായികയാണ് ആബിദാ റഹ്മാന്‍. അവരുമായി നടത്തിയ സംഭാഷണത്തിന്റെ ഭാഗങ്ങളാണ് ഇവിടെ പകര്‍ത്തുന്നത്.

സംഗീതത്തിലേക്ക് കടന്നു വന്ന വഴി എങ്ങനെയായിരുന്നു?

ചെറുപ്പത്തിലേ സംഗീതത്തോട് വലിയ താല്‍പര്യമായിരുന്നു. വീട്ടിലും സംഗീതം ഇഷ്ടപ്പെടുന്നവര്‍. പാട്ട് പാടാന്‍ പ്രത്യേകം ഇടങ്ങളൊന്നും വേണ്ടാത്ത സദാ പാടികൊണ്ടിരിക്കുന്ന ഒരു കുട്ടി. ഇവളെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ എത്രകഷ്ടപ്പെട്ടാലും മ്യൂസിക് പഠിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 1969 ല്‍ പാലക്കാട് മ്യൂസിക്ക് അക്കാദമിയില്‍ ചേര്‍ന്നത്. 1973 ല്‍ ഗാന ഭൂഷണം പാസായി. സംഗീതം പഠിപ്പിക്കുന്ന തൊഴിലില്‍ താല്പര്യമുണ്ടായിരുന്നു. പക്ഷെ മ്യൂസിക് ടീച്ചറായി സ്‌കൂളില്‍ ചേരാന്‍ നാലായിരം രൂപ വേണമായിരുന്നു. അതുണ്ടാക്കാനായില്ല. അതോടെ അദ്ധ്യാപിക സ്വപ്നം പൊലിഞ്ഞു. എങ്കിലും സംഗീതം പഠിച്ച്, ഒരു സാക്ഷ്യ പത്രം നേടിയതിന്റെ സന്തോഷവും അഭിമാനവും തികഞ്ഞ ഊര്‍ജ്ജവും കൂടെത്തന്നെ ഉണ്ടായിരുന്നു.

ടീച്ചര്‍ ആവുകയെന്ന സ്വപനം പൊലിഞ്ഞല്ലൊ. തുടര്‍ന്ന് ആബിദയെന്ന പാട്ടുകാരിയുടെ ജീവിതപ്പാത എങ്ങനെയായിരുന്നു?

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളില്‍ വരെ പ്രശസ്ത ട്രൂപ്പുകള്‍ക്കൊപ്പം ഗാനമേളകള്‍ക്ക് പോയിത്തുടങ്ങി. റഹ് മാന്‍ ചാവക്കാടിന്റെ ഒപ്പമായിരുന്നു പൊയ് ക്കൊണ്ടിരുന്നത്. മനുഷ്യത്വത്തിന്റെ മഹാഗോപുരമായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് സ്ത്രീകളൊക്കെ വളരെ സുരക്ഷിതരായിരുന്നു, അദ്ദേഹത്തിന്റെ സമീപത്ത്. ഏറെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു ഒരുമിച്ചുള്ള യാത്രകളും ജോലിയും. സംഗീതം ആസ്വദിക്കാത്തവരായി ആരും ഉണ്ടാവില്ലെന്ന അനുഭവ പാഠങ്ങളാണ് പാട്ട് ജീവിതം തന്നത്. അത്രയേറെ കൊതിച്ചു പോകുന്നു, ആ കാലം തിരിച്ചു കിട്ടിയെങ്കിലെന്ന്

സംഗീതത്തെ മുറുക്കിപ്പിടിക്കാന്‍ കൂടുതല്‍ സഹകരിച്ചത് ; പ്രചോദനമായത് ആരായിരുന്നു?

ഞാന്‍ കടന്നു വന്ന വഴികളൊക്കെയും അഥവാ, കുടുംബമായാലും സാഹചര്യങ്ങളായാലും വളരെ അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്. പാട്ട് ശരിക്കും എന്നെ പാട്ടിലാക്കുക തന്നെയായിരുന്നു. വലിയ ദൈവാധീനം എല്ലാ വിധത്തിലും എനിക്കു കിട്ടിയിരുന്നു. സാഹചര്യങ്ങളാണ് നമുക്ക് പരിസരമൊരുക്കുന്നത്. പരിശ്രമം കൊണ്ട് നമ്മളതിനെ പ്രയോജനപ്പെടുത്തുന്നു. എന്റെ കാര്യത്തില്‍ അതു തന്നെയുണ്ടായി. എന്താവണമെന്നാണോ ആഗ്രഹിക്കുന്നത്, നമ്മള്‍ അതു തന്നെ ആയിത്തീരും. അതൊരു ദൈവഹിതമാണ്.

ഏതൊക്കെ ഭാഷകളില്‍ പാടി.ഏത് ഭാഷയില്‍ പാടാനാണിഷ്ടം?

മലയാളം തമിഴ് ഹിന്ദി. എല്ലാ ഭാഷകളിലും പാടാനിഷ്ടം തന്നെയാണ്.

പ്രണയഗാനാലാപനത്തിനിടയില്‍ എപ്പോഴോ മോഹിച്ചു പോയതാണൊ റഹ് മാന്‍ക്ക, ഈ പാട്ടുകാരിയെ?

അതെ, എന്റെ പാട്ടുകളെ വളരെയേറെ ഇഷ്ടപ്പെടുന്നൊരാള്‍ തന്നെ. ആ ഇഷ്ടവും പരിചയവും വിവാഹത്തിലെത്തിച്ചു. 1978ല്‍ ഞങ്ങള്‍ വിവാഹിതരായി. ജീവിത സ്വപ്നങ്ങളുടെ അതീവ ഹൃദ്യമായ ഒരു കൂടിച്ചേരലായിരുന്നു അത്. പാട്ടിനെ അവനവനെക്കാള്‍ പ്രണയിക്കുന്ന രണ്ടു മനസ്സുകള്‍ തമ്മിലുള്ള പൊരുത്തപ്പെടല്‍… കുടുംബ ജീവിതം എത്ര വലിയ തിരക്കിലേക്ക് പോയാലും സംഗീതം കൈവിടരുതെന്ന നിര്‍ദ്ദേശം ഇടക്കിടെ തന്നുകൊണ്ടിരുന്നു റഹ് മാനിക്ക. എന്റെയുള്ളില്‍ അത് കുളിര്‍ മഴയായി പെയ്തു കൊണ്ടേയിരുന്നു. ഞാനും സംഗീതവും സ്വപ്നങ്ങളും ജീവിതവും ശാന്തമായ ഒരു നദി പോലെ സ്വച്ഛം ഒഴുകിക്കൊണ്ടിരുന്നു.

റഹ് മാനിക്കയുടെ കലാജീവിതം?

സംഗീത സംവിധായകനെന്ന പോലെ പാട്ടുകാരനും കെ പി എ സി, പീപ്പിള്‍സ് പോലുള്ള പ്രശസ്ത നാടക ട്രൂപ്പുകളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ ചെയ്ത
‘അള്ളാഹു അക്ബര്‍ എന്ന
കീര്‍ത്തനത്താല്‍
ആവേശം അലതല്ലി,
രക്തം ചിന്തിയ ബദ് രീങ്ങളെ’
എന്ന ഗാനം ഹിറ്റ് ആയ സന്ദര്‍ഭമായിരുന്നു അത്. ആ സ്വര മാധുരിയാണ് എന്നെ വീഴ്ത്തിയതെന്നു വേണമെങ്കില്‍ പറയാനാവും.
ഒരിടത്തും ഇടറാതെ മുന്നോട്ട് പോകണമെന്ന നിര്‍ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു. ഏറെ ചിട്ടയും അച്ചടക്കവുമുള്ളതായിരുന്നു ആ ജീവിതം. വാസ്തവത്തില്‍ ഒരു പാഠശാല.

പ്രണയഗാനങ്ങളാണല്ലൊ കൂടുതലും പാടുന്നത്. പാട്ടിനിടയില്‍ പങ്കാളിക്ക് ആത്മഹര്‍ഷം ഉണ്ടാക്കി അഭിനന്ദിച്ച ഏതെങ്കിലും സന്ദര്‍ഭം ഓര്‍ക്കുന്നുണ്ടോ?

ജയചന്ദ്രന്‍ പാടിയ
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ
ശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം…’

ഞാന്‍ ഈ പാട്ടു പാടുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. വെറുതെയിരിക്കുമ്പോള്‍ ഇടക്കിടെ ഇത് പാടിക്കും. അപ്പോഴൊക്കെയും എന്നെത്തന്നെ അങ്ങനെ നോക്കിയിരിക്കുമായിരുന്നു. (കണ്ഠമിടറി വാക്കുകള്‍ മുറിഞ്ഞു അല്പം നിശ്ശബ്ദത…) അദ്ദേഹം ഒപ്പമില്ലാത്ത ഈ ജീവിതത്തില്‍ അതോര്‍മ്മ വരുമ്പോഴൊക്കെയും വല്ലാത്ത വേദന അനുഭവപ്പെടും. അത്തരത്തിലായിരുന്നു സംഗീതവഴിയിലെ ചേര്‍ത്ത് പിടിക്കല്‍. ഒരു മറവിയ് ക്കും ആ ഓര്‍മ്മകളെ മൂടാന്‍ കഴിയില്ല. ഇളയരാജ സംഗീതം നല്‍കി ജാനകിയമ്മ പാടിയ അന്നക്കിളി ഒന്നതേടുതേ എന്ന ഗാനവും അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു.

മക്കള്‍ എങ്ങനെയാണ് ആബിദത്തയുടെ സംഗീത ജീവിതത്തെ നോക്കിക്കാണുന്നത് ?

കളങ്കമില്ലാത്ത പിന്തുണയാണ് അവരില്‍ നിന്നുമുണ്ടാകുന്നത്. അവര്‍ നിര്‍ബന്ധിച്ചാണ് ഈ പാട്ടുകളൊക്കെ പാടിക്കുന്നത്. മൂത്ത മകള്‍ സരിത റഹ് മാന്‍ പാട്ടുകാരിയാണ്. ലതാ മങ്കേഷ് കറുടെ പാട്ടുകളാണ് അവള്‍ കൂടുതലും പാടുന്നത്. ഞാന്‍ ലതാജിയുടെ പാട്ട് പാടുന്നത് കേട്ടാണ് അങ്ങനെ ഒരു താലപര്യം വന്നത്.

പാട്ട് വഴിയിലെ സ്വപ്നങ്ങള്‍ ?

ഒരു പാട് നല്ലഗാനങ്ങള്‍ പാടണം. അതും പ്രണയഗാനങ്ങള്‍. എത്ര വലിയ സംഘര്‍ഷങ്ങളേയും നിര്‍വ്വീര്യമാക്കാന്‍ സംഗീതത്തിന് കഴിയുമെന്നത് ഒരു ലോക സത്യമാണ്. ആ സത്യത്തില്‍ കുളിച്ചിരിക്കുകയാണിപ്പോള്‍. അതിന് പ്രത്യേകമായ ഒരാനന്ദമുണ്ട്. ഈ ആനന്ദത്തെ ജീവിതാന്ത്യം വരെ പരിപാലിക്കണമെന്നാണ് മോഹം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img