Wednesday, June 18, 2025

ഒ. വി. അബ്ദുല്ല: കനല്‍ വഴിയില്‍ അണഞ്ഞു പോയ ഒരു കെസ്സുപാട്ടുകാരന്‍

Must Read

വിപ്ലവത്തിന്റെ ചുവന്ന പൂക്കളും നാടോടിശീലുകളും ഞാറ്റാടിപ്പാടങ്ങളും കൊണ്ട് സമ്പന്നമായ ഉത്തര മലബാറിലെതലശ്ശേരി എന്ന ഗ്രാമം. സമര വീര്യങ്ങള്‍ കൊണ്ട് ചുവന്നു തുടുത്ത കര്‍ഷകഭൂമി. അതിന്റെ ഹൃദയത്തിലൂടെ പിച്ചവെച്ചു നടന്ന ഒരുപോരാളിക്കുട്ടി. ഓലിയത്ത് വാഴയില്‍ അബ്ദുല്ല എന്നാണ് ആ ബാലന്റെ പേര്. തച്ചംകണ്ടി മൂസക്കുട്ടിയുടെയും ഓലിയത്ത് വാഴയില്‍ മാമച്ചിയുടെയും മകനായി 1929ല്‍ ജനനം. മരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു; പക്ഷെ കലാലോകം പോലും ഓര്‍ക്കാതെ പോവുന്നു, ആ മഹാ പ്രതിഭയെ.

  മുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് സാധാരണയായി ആള്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വരാത്തകാലം. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ചോര തുടിക്കുന്ന ചെറുകയ്യില്‍ പന്തം പേറി നടന്നു ഈ അബ്ദുല്ല. വിദ്യാര്‍ത്ഥികളിലെ കുട്ടി നേതാവായി. തലശ്ശേരി ബി. ഇ. എം. പി വിദ്യാലയത്തിലെ പഠനകാലത്തെസൗഹൃദങ്ങളാല്‍ തളിരിട്ട കലാ പ്രവര്‍ത്തനം. അരങ്ങിന്റെ വെളിച്ചം ത്രസിപ്പിക്കുന്ന കാലത്ത്  ‘ജീ’ യുടെ കവിതപിന്നീട് നാടക രൂപത്തിലാക്കി. നാടക രംഗത്ത് നിലയുറപ്പിച്ചു. തുടര്‍ന്ന് അനേകം നാടകങ്ങള്‍…

കോളജ് പഠനകാലത്തു തന്നെ മാപ്പിളപ്പാട്ടിനോട് തോന്നിയ താല്പര്യം, തന്നിലെ അനുഗൃഹീത പാട്ടെഴുത്തുകാരനെഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പര്യാപ്തമായി. തുടര്‍ന്നങ്ങോട്ട് മാപ്പിളപ്പാട്ടെഴുത്തില്‍ അഗ്രഗണ്യനായി.

‘കൊച്ചോമലെ നിന്റെ പുന്തേനൊഴുകിടും/ ചെഞ്ചുണ്ടിലാരോമലെ’ തുടങ്ങി കവിത്തം മുറ്റി നില്‍ക്കുന്ന അനേകംവരികള്‍…

1952 കാലഘട്ടത്തില്‍ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് അദ്ദേഹം നേര്‍ക്കു നേരെ കടന്നു വന്നു. കല്യാണപ്പാട്ടുകളുംകെസ്സുപാട്ടുകളുമൊക്കെ തലശ്ശേരിയിലെ ജനത മ്യൂസിക് ക്ലബ്ബിലൂടെയായിരുന്നു അക്കാലത്തു ഒ. വി. പുറത്തിറക്കിയത്.

1954 ല്‍ മാഹിയിലെ എം. എം. ഹൈസ്‌കൂളില്‍ അധ്യാപകനായി. ഇതിനിടയില്‍ തലശ്ശേരിയിലെ പുന്നോല്‍തങ്ങളകത്ത് തയ്യില്‍ തറവാട്ടില്‍ നിന്ന് ആമിനയെ ജീവിതസഖിയാക്കി.

1976 ല്‍ മദ്രാസിലെ അന്നത്തെ എച്ച്. എം. വി. സ്റ്റുഡിയോയില്‍ നിന്ന്  പാട്ടുകള്‍ റെക്കാര്‍ഡ് ചെയ്തു തുടങ്ങി. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമ്മുടെ മനോലോകത്തെ ത്രസിപ്പിക്കുന്ന മാപ്പിളപ്പാട്ടാണ് കൂട്ടത്തില്‍ ഒന്നായ, പീര്‍മുഹമ്മദ് പാടിയ ‘അഴകേറുന്നോളെ വാ/ കാഞ്ചന മാല്യം ചൂടിക്കാന്‍…’

ഒ. വി. യുടെ അധികം പാട്ടുകളും പാടിയത് പീര്‍ മുഹമ്മദായിരുന്നു.  സംഗീതം പകര്‍ന്നതാവട്ടെ എ. ടി. ഉമ്മറും ടി. സി. ഉമ്മറും.

”മലര്‍ക്കൊടിയെ ഞാനെന്നും/ പുഴയരികില്‍ പോയെന്നും…’ തുടങ്ങി ഒട്ടേറെ പാട്ടുകള്‍ പീര്‍ തന്നെയാണ് പാടിയത്.

   മാപ്പിളപ്പാട്ടുകള്‍ക്കുമപ്പുറം ചലച്ചിത്രങ്ങള്‍ക്കും പാട്ടെഴുതിയിട്ടുണ്ട്. മണിത്താലി, ദൈവ നാമത്തില്‍ എന്നീചിത്രങ്ങളിലെ ‘മണിയറയില്‍…’, ‘ജിന്നിന്റെ കോട്ട…’ എന്നീ പാട്ടുകള്‍ ഒ. വി. യുടേതാണ്. പലതറവാടുകളിലെയും കല്യാണ വേദിയില്‍ പാടുന്ന മിക്ക പാട്ടുകളുടെയും വരികള്‍ അദ്ദേഹം രചിച്ചതാണ്. ചേറ്റംകുന്നിലെ വസതിയില്‍ 2002 സെപ്റ്റംബര്‍ 29 ന് ഒ. വി. അബ്ദുല്ല എന്ന ആ മഹാ കവി ഈ ലോകത്തോട്വിടപറഞ്ഞു.

  ആ പാട്ടു പാരമ്പര്യത്തിന്റെ ചരിത്രം ഇവിടെ തീരുന്നില്ല. തലമുറകളായി കിട്ടിയ അനുഗ്രഹമെന്നുപറയേണ്ടിയിരിക്കുന്നു; ആ കുടുംബത്തില്‍ നിന്നു തന്നെ ഒ. വി. യുടെ പിന്‍ഗാമിയായി ഒരു കൊച്ചുമിടുക്കിയെത്തി സിമിയാ മൊയ്തു. നേഴ്‌സറിയില്‍ പോകുന്ന കാലം തൊട്ടേ പാടിത്തുടങ്ങിയിരുന്നു അവള്‍. ‘മഞ്ഞകുഞ്ഞിക്കാലുള്ള ചക്കിപ്പൂച്ചക്കു… ‘ എന്ന പാട്ടുമായി തറവാട്ടില്‍ ഒരു കല്യാണ ദിവസം ആദ്യ അരങ്ങേറ്റംകുറിക്കുകയായിരുന്നു ഒലിയത്ത് വാഴയില്‍ ശൈലയുടെയും ടി.സി.എ മൊയ്തു വിന്റെയും ഈ മകള്‍.

  മാപ്പിളഗാന ശാഖക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ നാടാണ് തലശ്ശേരി. മാപ്പിളപ്പാട്ടിന്റെ പിതാവ്, കുഞ്ഞായന്‍മുസ്ലിയാരുടെ നാട് കൂടിയാണിത്. ഇവിടെ എത്രയോ കലാകാരന്‍മാര്‍ വിസ്മൃതിയിലടഞ്ഞു. ബാക്കിയുള്ളവര്‍ക്കുകൂടി ഈ ഗതി വരാതിരിക്കട്ടെ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img