മംഗളൂരു: കർണാടക ചിത്രകലാപരിഷത്തിൽ നടക്കുന്ന മലയാളി ഫോട്ടോഗ്രാഫർ എൻ.പി. ജയന്റെ ‘സൈ-ലെൻസ്’ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. കേരളത്തിലെ ദേശീയ പാർക്കായ സൈലന്റ് വാലിയുടെ സൗന്ദര്യത്തിൽ ഫോക്കസ് ചെയ്തതാണ് ഓരോ ചിത്രവും. 2006 ഡിസംബർ മുതൽ 2007 ഡിസംബർ വരെ സൈലന്റ് വാലിയിൽ ചെലവഴിച്ച് പകർത്തിയ 50 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സിംഹവാലൻ കുരങ്ങുകളുടെയും വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകളുടെയും ചിത്രങ്ങളഇൽ ഏറെ നേരം കാഴ്ചയുടക്കുന്നു. പ്രദർശനം ഞായറാഴ്ച സമാപിക്കും.
രാവിലെ 10 മുതൽ രാത്രി ഏഴു വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
വയനാട് സുൽത്താൻ ബത്തേരി നെന്മേനികുന്ന് സ്വദേശിയാണ് ജയൻ. വിവിധ പത്രങ്ങളിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ജയന്റെ വിവിധ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
ശബരിമലയിലെ മലിനീകരണത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സർക്കാർ പരിഹാരനടപടികൾ തുടങ്ങിയിരുന്നു.
എച്ച്.ഐ.വി ബാധിതരായ കുട്ടികൾ, ലൈംഗിക തൊഴിലാളികൾ, ലഹരിക്ക് അടിപ്പെട്ടവർ എന്നിവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഫോട്ടോകളും ശ്രദ്ധനേടി. വനംവന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ എം.എൻ. ജയകുമാർ സൈ-ലെൻസ് ഫോട്ടോ പ്രദർശനം പ്രദർശനം ഉദ്ഘാടനം ചെയ്തു.