Thursday, June 19, 2025

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകരുന്നുവോ?

Must Read

ഹബീബ് റഹ്‌മാന്‍ കരുവന്‍ പൊയില്‍

പ്രകൃതിദുരന്തങ്ങളാല്‍ ദുരിതമനുഭവിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍, വ്യക്തികള്‍. അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍ തുടങ്ങി അതി പ്രധാനവും അടിയന്തിരവുമായ ആവശ്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള അടിയന്തര സഹായപദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് (CMDRF). സിഎംഡിആര്‍ ഫണ്ടിലേക്ക് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം പണമായും ചെക്കായും ഇലക്ട്രോണിക് പെയ്മെന്റായുമൊക്കെ സംഭാവന നല്‍കാം. ഈ സംഭാവനത്തുക മുഴുവന്‍ നികുതിയിളവിന് അര്‍ഹമാണ്. അഥവാ അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ക്ക് ബോധ്യപ്പെടുന്ന, ഒരു സുപ്രഭാതത്തില്‍ ജീവിത സൗകര്യങ്ങള്‍ നഷ്ടപ്പെട്ട, ദുരന്തങ്ങള്‍ വേട്ടയാടി വിറങ്ങലിച്ചുപോയ, ഗുരുതര രോഗങ്ങളാല്‍ മരണം തുറിച്ചുനോക്കുന്ന, അതുമല്ലെങ്കില്‍ പെട്ടെന്നുള്ള ദുരന്തങ്ങളില്‍ അത്താണി നഷ്ടപ്പെട്ട ബന്ധുക്കള്‍ക്കുള്ള ഏറ്റവും അര്‍ഹമായ സമയത്തെ ജീവന്റെ വിലയുള്ള സഹായം. പിഞ്ചു വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുക്ക പൊട്ടിച്ചും സാധുവായ വീട്ടമ്മ തന്റെ പോറ്റാടിനെ സംഭാവന ചെയ്തും, അനാഥനായ വിദ്യാര്‍ത്ഥി സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിവെച്ച കാശ് നല്‍കിയുമൊക്കെ പുഷ്ടിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമാണെന്ന് വന്നാല്‍!
      
'തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ ഫണ്ട് അനുവദിച്ചതായും എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ സഹായമായി 3 ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായും  കണ്ടെത്തി. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയസംബന്ധമായ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിച്ചതും കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ധന്‍ നല്‍കിയതാണെന്നും പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും കരുനാഗപ്പള്ളിയില്‍ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടര്‍ നല്‍കിയതാണെന്നും ഒരേ വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഡോക്ടര്‍ വിതരണം ചെയ്തതായും കണ്ടെത്തി. നിലമ്പൂരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്‌പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതര രോഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും വ്യക്തമായി. മുണ്ടക്കയം സ്വദേശിക്ക് 2017 ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019 ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും 2020 ഇതേ വ്യക്തിക്ക് അര്‍ബുദത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും അനുവദിച്ചതായി കണ്ടെത്തി. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധന്‍ ആണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോര്‍ജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അയാള്‍ അല്ല അപേക്ഷിച്ചത് എന്നും കണ്ടെത്തി. ഇടുക്കി പാലക്കാട് കാസര്‍കോട് ജില്ലകളിലും സമാനമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്!

ഏജന്റുമാരും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്നത് വന്‍ തട്ടിപ്പാണെന്നും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്റ്മാര്‍ തട്ടിപ്പ് നടത്തുന്നതെന്നും ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് പുറത്തായിരിക്കുന്നത്!.
ഏറ്റവും സത്യസന്ധമെന്നും വിശ്വസ്തമെന്നും വിചാരിച്ച് ഞാനും നിങ്ങളുമൊക്കെ പല സമയത്തായി നിക്ഷേപിച്ച ഒരു ഫണ്ടിന്റെ അവസ്ഥ ഇതാണെങ്കില്‍ നാമിനി എന്ത് ചെയ്യും? പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, കൊറോണയില്‍ ജീവിതം ഗതിമുട്ടിപ്പോയവര്‍ക്ക്, ഉരുള്‍പൊട്ടല്‍ ജീവിതം നക്കിത്തുടച്ചവര്‍ക്ക്, ഭീതിതമായ രോഗത്തിന്റെ പിടിയിലകപ്പെട്ടവര്‍ക്കൊക്കെ നാം ആവശ്യമുണ്ടായിട്ടും മിച്ചം വെച്ച് നല്‍കിയ നാണയത്തുട്ടുകളൊക്കെയും ഇങ്ങിനെ കണ്ണില്‍ ചോരയില്ലാത്ത,മൃഗീയത സ്വഭാവമാക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ സില്‍ബന്ദികളും കൂടി കട്ടുമുടിക്കുന്നത് ഹൃദയഭേദകമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേരെങ്കിലും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) ആണ് ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂള്‍ അക്കൗണ്ടുകളില്‍ എത്തുന്ന സിഎംഡിആര്‍എഫിലേക്കുള്ള സംഭാവനകള്‍ കൊണ്ട് ഉണ്ടാവുന്ന ഫണ്ട്, ബാങ്ക് കൈമാറ്റം വഴി ധനകാര്യ സെക്രട്ടറിയുടെ കൈയ്ക്കും മുദ്രയ്ക്കും കീഴില്‍ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സിഎംഡിആര്‍ ഫണ്ടില്‍ നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, റവന്യൂ സ്പെഷ്യല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അനുവദിക്കാവുന്ന തുക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളില്‍ ചെലവഴിക്കണമെങ്കില്‍ അത് മന്ത്രിസഭക്കേ സാധ്യമാവുകയുള്ളൂ. മാത്രമല്ല, വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സിഎംഡിആര്‍എഫ്, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) ഓഡിറ്റിന് വിധേയവുമാണ്. സംഭാവന നല്‍കുന്ന പണമെല്ലാം ബാങ്ക് ഇടപാടായി ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് എത്തുന്നത് (ധനകാര്യ സെക്രട്ടറി എന്നത് വ്യക്തിയല്ല ഒരു പോസ്റ്റ് ആണ്). ദുരിതാശ്വാസ നിധി ഫണ്ടുകളുടെ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്ക് വിധേയവുമാണ്.



റവന്യൂ വകുപ്പാണ് ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത്. എല്ലാ പ്രോസസ്സിംഗും സിഎംഡിആര്‍എഫ് പോര്‍ട്ടലില്‍ ഇലക്ട്രോണിക് രീതിയിലാണ് ചെയ്യുന്നത്. ഓണ്‍ലൈന്‍ മോഡുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അപേക്ഷകന്‍ നല്‍കിയ വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്‍ മൂല്യനിര്‍ണ്ണയത്തിന് ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, ആവശ്യമെങ്കില്‍ സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവയ്ക്ക് അയയ്ക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയുമുണ്ടായി. ഏതായാലും വേലി മാത്രമല്ല കാവല്‍ക്കാരും വിള തിന്നുന്ന ഈ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സത്യസന്ധതക്കുമാണിപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img