സ്വന്തം ലേഖകന്‍
കോഴിക്കോട്: സാമ്പത്തിക ഇടപാടുകളിലും വ്യക്തിപരമായ അഴിമതി ആരോപണങ്ങളിലും പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുരുതെന്ന പാര്‍ട്ടി പ്ലീനം പുറത്തിറക്കിയ നിര്‍ദേശം ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന്റെ ഉദാഹരമാണ് ഇ.പി ജയരാജന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദം. സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിഷയം കത്തിക്കയറിയെങ്കിലും അന്തിമ തീരുമാനം സെക്രട്ടറിയേറ്റിന് വിട്ടിരിക്കുകയാണ്. പരാതി ഉന്നയിച്ച പി. ജയരാജന് എതിരെയും അന്വേഷണം വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ അന്വേഷണം നടക്കുമെന്നാണ് സൂചന. മൂന്നംഗ കമ്മിറ്റിയായിരിക്കും അന്വേഷിക്കുക. അതില്‍ ആരെല്ലാം ഉണ്ടാവുമെന്നത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും.
ഒന്നരമാസം മുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി. ജയരാജന്‍ ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂര്‍ മൊറാഴയിലെ വൈദേകം എന്ന ആയുര്‍വേദ റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.പിക്കെതിരെ പി. ജയരാജന്‍ പരാതി ഉന്നയിച്ചത്. റിസോര്‍ട്ടില്‍ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. പരാതി ഉന്നയിച്ച പി. ജയരാജന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ഇ.പി പറഞ്ഞത്. അസുഖമായി വിശ്രമിക്കുന്ന തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപിക്കുന്ന വിധത്തില്‍ പരാതി ഉന്നയിക്കുകയും അത് വാര്‍ത്തയായി നല്‍കാന്‍ ഉത്സാഹിക്കുകയും ചെയ്തുവെന്നാണ് ഇ.പി പി. ജയരാജനെതിരെ ഉന്നയിക്കുന്നത്.
ഇ.പി ജയരാജന്‍ ഈ വിഷയത്തില്‍ നേരത്തെ മുതല്‍ മൗനം പാലിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സി.പി.എം. എന്നാല്‍, പിന്നീട് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയായിരുന്നു. ഇത്തരം അഴിമതി ആരോപണങ്ങളിലും പണമിടപാടുകളിലും മറ്റു കേസുകളിലും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടരുതെന്ന മാര്‍ഗരേഖ പാലക്കാട് പാര്‍ട്ടി പ്ലീനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രേഖ ഇനിയും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് റിസോര്‍ട്ട് വിവാദം വ്യക്തമാക്കുന്നത്.
മൊറാഴയില്‍ 11 ഏക്കര്‍ സ്ഥലത്താണ് വൈദേകം ആയുര്‍വേദ റിസോര്‍ട്ട്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കീഴിലാണ് റിസോര്‍ട്ട്. 2021 ഡിസംബര്‍ മുതല്‍ ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയാണ് കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍. മകന്‍ പി.കെ ജയ്്‌സണ് കമ്പനിയില്‍ 10 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ഇന്ദിരക്ക് 81.99 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉള്ളത്.
ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും മകന്‍ ഗള്‍ഫില്‍ ജോലി ചെയ്ത് സമ്പാദിച്ചതുമാണ് റിസോര്‍ട്ടില്‍ മുടക്കിയത് എന്നാണ് ഇ.പി ജയരാജന്റെ വാദം. അതേസമയം, പല വിധത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനകളില്‍ പി. ജയരാജന്‍ പങ്കാളിയാണ് എന്ന ആരോപണമാണ് ഇ.പി തിരിച്ച് ഉന്നയിക്കുന്നത്. ഇക്കാര്യവും അന്വേഷിക്കാനാണ് തീരുമാനം. വരുംനാളുകളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.